

കാന്താര ചാപ്റ്റർ 1 ബോക്സോഫീസിൽ തരംഗം തീർത്തു കൊണ്ടിരിക്കുകയാണ്. മൂന്ന് വർഷം നീണ്ടു നിന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഒന്നിലേറെ അണിയറപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. സിനിമയുടെ വിജയാഘോഷങ്ങൾക്കിടയിലും സിനിമാ ലോകത്ത് ഒരു വേദനയായി മാറുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ രാകേഷ് പൂജാരി.
ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 33കാരനായ രാകേഷ് ഹൃദയാഘാതം മൂലം മരിച്ചത്. കാന്താരയിലെ തന്റെ ഭാഗം പൂർത്തീകരിച്ച ശേഷം നടൻ പങ്കെടുത്ത ആദ്യ ചടങ്ങ് കൂടിയായിരുന്നു ഇത്. സിനിമയിൽ പെപ്പെ എന്ന കഥാപാത്രത്തെയാണ് രാകേഷ് അവതരിപ്പിച്ചത്.
കാന്താര: ചാപ്റ്റർ വണ്ണിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ കോമഡി നമ്പറുകളും രാകേഷിന്റേതായിരുന്നു. കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വേഷം കൂടിയായിരുന്നു ഇത്. രാകേഷിന്റെ ഓര്‍മയ്ക്കായി കാന്താര പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നിൽ വലിയ കട്ടൗട്ടുകളും അദ്ദേഹത്തിന്റെ ആരാധകർ സ്ഥാപിച്ചിരുന്നു.
‘കാന്താര’ ടീം രാകേഷ് പൂജാരിയുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു. സിനിമ വൻ വിജയമായി മുന്നേറുമ്പോൾ, അദ്ദേഹത്തിന്റെ അകാല വിയോഗം സഹപ്രവർത്തകർക്കും ആരാധകർക്കും തീരാനഷ്ടമായി മാറിയിരിക്കുകയാണ്. കർണാടക ഉഡുപ്പി സ്വദേശിയാണ് രാകേഷ്.
‘കാന്താര’യ്ക്കു പുറമെ പയിൽവാൻ, ഇതു എന്ത ലോകവയ്യ എന്നീ കന്നഡ ചിത്രങ്ങളിലും പേട്കമ്മി, അമ്മേർ പൊലീസ് എന്നീ തുളു ചിത്രങ്ങളിലും പൂജാരി അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ രാകേഷ് കോമഡി കില്ലാഡികളു 3 റിയാലിറ്റി ഷോ ജേതാവ് കൂടിയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates