
അടുത്തകാലം വരെ സിനിമാ പ്രേക്ഷകർക്കിടയിൽ അത്ര നല്ല ഇമേജ് ആയിരുന്നില്ല കന്നഡ സിനിമയ്ക്ക്. മേക്കിങിലെ ലോജിക്കില്ലായ്മയും നായകമാർക്കുള്ള ഓവർ ഹീറോയിസവും നായികമാരെ വെറുമൊരു വസ്തു മാത്രമാക്കി പ്ലെയ്സ് ചെയ്യുന്നതും അതുപോലെ ഒട്ടും നാച്ചുറൽ അല്ലാത്ത കഥയും മാസ് മസാല ഐറ്റംസുമൊക്കെയായിരുന്നു ഒരു പരിധി വരെ കന്നഡ സിനിമയെ മറ്റു ഭാഷയിലെ സിനിമാ പ്രേക്ഷകർ അകറ്റി നിർത്താൻ കാരണമായത്.
മറ്റ് ഭാഷകൾ വ്യത്യസ്തമായ പ്രമേയങ്ങളും പരീക്ഷണ ചിത്രങ്ങളുമൊക്കെ തേടിപ്പോയപ്പോഴും ആ വഴിയിലേക്ക് കടക്കാൻ കന്നഡ സിനിമ ഇൻഡസ്ട്രി കുറച്ച് വൈകിപ്പോയി. പുതിയ ഒരു വഴിയിലേക്ക്, പുത്തൻ സിനിമാ കാഴ്ചകളിലേക്ക് തികച്ചും നാച്ചുറൽ ആയ സംഭവങ്ങളുമായി കന്നഡ സിനിമാ പ്രേക്ഷകരിലേക്ക് ഇറങ്ങി വന്നത് മൂന്ന് പേരായിരുന്നു.
'ഷെട്ടി ഗ്യാങ്', 'ഷെട്ടി മാഫിയ' എന്നൊക്കെ കർണാടകയിലുള്ളവർ തന്നെ കളിയാക്കി വിളിക്കുന്ന രക്ഷിത് ഷെട്ടി, രാജ് ബി ഷെട്ടി, ഋഷഭ് ഷെട്ടി എന്നിവരായിരുന്നു അവർ. ഒരു തരത്തിൽ പറഞ്ഞാൽ കന്നഡ സിനിമകളുടെ ഫാൻസ് ആക്കി മലയാളികളെ മാറ്റിയതും കന്നഡ സിനിമയിലെ ഈ 'ആർആർആർ' ഗ്യാങ് ആണ്.
സംവിധാനത്തിലാണ് ഋഷഭ് ഷെട്ടി ഞെട്ടിച്ചതെങ്കിൽ എഴുത്തിലാണ് രക്ഷിത് ഷെട്ടി അമ്പരപ്പിച്ചത്, രാജ് ബി ഷെട്ടിയാകട്ടെ അഭിനയത്തിലും. കന്നഡ സിനിമാ ഇൻഡസ്ട്രിയുടെ തലവര തന്നെ മാറ്റിയെഴുതിയ ആ ത്രിമൂർത്തികളിലൂടെ.
കന്നഡ സിനിമയിലെ സിംപിൾ സ്റ്റാർ എന്നാണ് രക്ഷിത് ഷെട്ടിയെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. സോഫ്റ്റ്‌വെയർ മേഖലയിൽ നിന്നാണ് രക്ഷിതിന്റെ സിനിമയിലേക്കുള്ള വരവ്. 2010 ൽ അരവിന്ദ് കൗശിക് സംവിധാനം ചെയ്ത നാം ഏരിയൽ ഒണ്ട് ദിന എന്ന ചിത്രത്തിലൂടെയാണ് രക്ഷിത് ഷെട്ടി നായകനായി അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. 2016 ൽ തന്റെ ഉറ്റ സുഹൃത്ത് ഋഷഭ് ഷെട്ടിയുടെ ആദ്യ സംവിധാന സംരംഭമായ റൊമാന്റിക് ത്രില്ലർ റിക്കിയിൽ രക്ഷിത് ടൈറ്റിൽ റോളിൽ അഭിനയിച്ചു. ഈ ചിത്രം തിയറ്ററിൽ വൻ ഹിറ്റായി മാറി. ഉളിദവരു കണ്ടന്തേ, ഗോധി ബന്ന സാധരണ മൈക്കാട്ട്, കിരിക് പാർട്ടി, 777 ചാർലി, സപ്ത സാഗരദാച്ചെ എല്ലോ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ രക്ഷിത് കർണാടകയ്ക്ക് പുറത്തും ആരാധകരെ നേടിയെടുത്തു.
മലയാളികൾക്കിടയിൽ വലിയൊരു ഫാൻബേസ് തന്നെയുണ്ട് രാജ് ബി ഷെട്ടിയ്ക്ക്. ആർജെ ആയും ഷോർട്ട് ഫിലിം മേക്കറായുമൊക്കെയാണ് രാജ് ബി ഷെട്ടിയുടെ തുടക്കം. 2017 ൽ പുറത്തിറങ്ങിയ ഒണ്ടു മൊട്ടേയ കഥേ എന്ന ചിത്രത്തിലൂടെയാണ് രാജ് ബി ഷെട്ടിയുടെ സിനിമയിലേക്കുള്ള വരവ്. ചിത്രം കഥയെഴുതി സംവിധാനം ചെയ്തതും അഭിനയിച്ചതും അദ്ദേഹം തന്നെയായിരുന്നു.
2021 ൽ പുറത്തിറങ്ങിയ ഗരുഡ ഗമന വൃഷഭ വാഹന ആണ് രാജ് ബി ഷെട്ടിയെ തെന്നിന്ത്യ മുഴുവൻ സെൻസേഷനാക്കി മാറ്റിയത്. രാജ് ബി ഷെട്ടി സംവിധാനം ചെയ്ത ചിത്രം കന്നഡയിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. കന്നഡ സിനിമാ മേഖലയിലെ എഴുത്തുകാരുടെ പ്രശ്‌നങ്ങൾക്കായും പലപ്പോഴും ശബ്ദമുയർത്താറുള്ള വ്യക്തി കൂടിയാണ് രാജ്. ഷെട്ടി ഗ്യാങ്, ഷെട്ടി മാഫിയ എന്നൊക്കെ പറഞ്ഞ് തന്നെയും രക്ഷിതിനെയും ഋഷഭിനെയും കളിയാക്കുന്നവർക്ക് രാജ് ബി ഷെട്ടി നൽകിയ മറുപടിയും ആരാധകരേറ്റെടുത്തിരുന്നു.
'കർണാടകയിൽ ഉള്ളവർ എന്നെയും രക്ഷിത് ഷെട്ടിയെയും ഋഷബിനെയും, ഷെട്ടി ഗ്യാങ്, ഷെട്ടി മാഫിയ എന്നൊക്കെയാണ് വിളിക്കുന്നത്. നിങ്ങളും ഒരു ഗ്യാങ് ഉണ്ടാക്ക്…ആര് തടയും, മറ്റുള്ളവരുമായി കൂട്ടം ചേർന്ന് വർക്ക് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഞങ്ങളുടെ പ്രശ്നമല്ല. എനിക്ക് രക്ഷിതിനോടും ഋഷബിനോടും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഞങ്ങൾ പല വിഷയങ്ങളും സംസാരിക്കും…സിനിമയിൽ വരുന്നതിന് മുൻപ് ഞാനൊരു രക്ഷിത് ഷെട്ടി ആരാധകൻ ആയിരുന്നു",-
ഒരഭിമുഖത്തിൽ രാജ് ബി ഷെട്ടി പറഞ്ഞ ഈ വാക്കുകൾ ഇപ്പോഴും ആരാധകർക്കിടയിൽ ഹിറ്റാണ്. ടർബോ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും രാജ് ബി ഷെട്ടി അരങ്ങേറ്റം കുറിച്ചിരുന്നു. സു ഫ്രം സോ ആണ് രാജ് ബി ഷെട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
തുഗ്ലക്ക് എന്ന ചിത്രത്തിലൂടെയാണ് ഋഷഭിന്റെ സിനിമയിലേക്കുള്ള വരവ്. കാന്താര എന്നരൊറ്റ ചിത്രം മാത്രം മതി എക്കാലവും ഋഷഭിനെ സിനിമാ പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ. കാന്താര തന്നെയാണ് ഋഷഭിന് ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്ത ചിത്രവും. റിക്കി, കിരിക് പാർട്ടി, സ.ഹി.പ്ര.ശാലേ കാസർകോട്, കൊടുഗെ: രാമണ്ണ റായ്, കാന്താര തുടങ്ങിയ ചിത്രങ്ങളാണ് ഋഷഭ് സംവിധാനം ചെയ്തിരിക്കുന്നത്. നടനായും സംവിധായകനും അക്ഷരാർഥത്തിൽ ഞെട്ടിക്കുന്ന ഒരാൾ കൂടിയാണ് ഋഷഭ്. കാന്താരയുടെ രണ്ടാം ഭാഗമായെത്തിയ കാന്താര ചാപ്റ്റർ 1 ആണ് ഋഷഭിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഒക്ടോബർ രണ്ടിന് റിലീസിനെത്തിയ ചിത്രം ഇതിനോടകം തന്നെ 250 കോടി കളക്ഷൻ നേടിക്കഴിഞ്ഞു.
"ഋഷഭും രക്ഷിതും ബാംഗ്ലൂരിലായിരുന്നു, വർഷങ്ങളായി അവർ ഈ ഇൻഡസ്ട്രിയുടെ ഭാഗമാണ്. യാതൊരുവിധ ഈഗോയോ മത്സരമോ ഒന്നും ഇരുവർക്കുമിടയിൽ ഇല്ല. അതാണ് അവരെ വ്യത്യസ്തരാക്കുന്നതും. ഞങ്ങൾ മൂന്നു പേർക്കിടയിലും തമ്മിൽ മത്സരമില്ല. ഈ ഇൻഡസ്ട്രിയിൽ അഴിമതിയില്ലാത്ത ബന്ധങ്ങൾ വളരെ കുറവാണെന്നാണ് ഞാൻ വിചാരിക്കുന്നത്. ഞങ്ങൾക്കിടയിൽ പരസ്പരം ഒരു മത്സരവുമില്ല. ആരും ഒന്നാമനാകാൻ ശ്രമിക്കുന്നില്ല. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പ്രേക്ഷകരാണ്. ഞാൻ രക്ഷിത് ഷെട്ടിയുടെ വലിയൊരു ആരാധകനാണ്. ഞങ്ങളുടെ സൗഹൃദം അങ്ങനെയാണ്". തങ്ങളുടെ സൗഹൃദത്തിന്റെ ഫോർമുലയെക്കുറിച്ച് രാജ് ബി ഷെട്ടി അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെയാണ്. സിനിമയ്ക്ക് അപ്പുറമുള്ള സൗഹൃദമാണ് ഷെട്ടി ഗ്യാങിനെ വേറിട്ട് നിർത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates