

രമേഷ് പിഷാരടി വിളിച്ചാൽ അദ്ദേഹത്തിനൊപ്പം പ്രചാരണത്തിനിറങ്ങുമെന്ന് കഴിഞ്ഞ ദിവസം നടൻ ആസിഫ് അലി പറഞ്ഞിരുന്നു. നമ്മൾ ആരെയെങ്കിലുമൊക്കെ പറ്റി നല്ലത് പറഞ്ഞാൽ വലിയ ആക്രമണങ്ങൾ ഉണ്ടാകുന്ന കാലത്തും ധീരമായിട്ടൊരു നിലപാട് പറഞ്ഞതിലൂടെ ആസിഫ് അലിയോടുള്ള സ്നേഹം തനിക്ക് കൂടുകയാണെന്ന് പറയുകയാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി.
ആസിഫ് ഒക്കെ സമൂഹത്തോട് പ്രതിബദ്ധത കാണിക്കുന്ന ഒരു നടനാണെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു. മമ്മൂട്ടിയെ കൊണ്ടുവരുമോ എന്ന കാര്യത്തെക്കുറിച്ചും പിഷാരടി സംസാരിച്ചു. ഈ മണ്ഡലത്തിലെ ഒരാൾ ഒരു കാര്യം കൊണ്ടുവരാൻ പറ്റുമോ എന്ന് ചോദിക്കുമ്പോൾ ഞാൻ എന്തിനാ ഇല്ലെന്ന് പറയുന്നേ.
എന്നെക്കൊണ്ട് പറ്റുന്ന കാര്യം ഞാൻ ശ്രമിക്കണ്ടേയെന്നും പിഷാരടി ചോദിച്ചു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു രമേഷ് പിഷാരടി. "പ്രചാരണം അതിഗംഭീരമായിട്ട് പോകുന്നു. എല്ലായിടങ്ങളിലും വലിയ സ്വീകരണമാണ് കിട്ടികൊണ്ടിരിക്കുന്നത്. എല്ലാവരും വലിയ ആവേശത്തോടെയും സ്നേഹത്തോടെയുമൊക്കെ നമ്മളോട് പെരുമാറുന്നു.
അത് വലിയ പോസിറ്റീവ് ആയിട്ടുള്ള കാര്യമാണ്. ഒരുപാട് ഈദ് ഗാഹുകളിൽ പങ്കെടുത്തു. വീടുകൾ സന്ദർശിച്ചു. ഒരുപാട് ആളുകളെ അല്ലാതെ കണ്ടു. ഒരുപാട് ബിരിയാണി കഴിച്ചു. നമ്മളെ പറ്റി പറയാൻ വേറെ കുറ്റങ്ങളൊന്നുമില്ലാതിരിക്കുമ്പോൾ, കിട്ടുന്നത് ഉണ്ടാക്കിയെടുക്കുകയാണ്. മമ്മൂക്കയെ പ്രചരണത്തിന് കൊണ്ടുവരുമോ എന്ന് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു ഞാൻ ആരെയും നിർബന്ധിക്കുന്നില്ല.
അപ്പോൾ അതുകഴിഞ്ഞോ എന്ന് എന്നോട് ചോദിച്ചു. അതുകഴിഞ്ഞാൽ കൊണ്ടുവരാൻ ശ്രമിക്കാം. അപ്പോൾ ഈ മണ്ഡലത്തിലെ ഒരാൾ ഒരു കാര്യം കൊണ്ടുവരാൻ പറ്റുമോ എന്ന് ചോദിക്കുമ്പോൾ ഞാൻ എന്തിനാ ഇല്ലെന്ന് പറയുന്നേ. എന്നെക്കൊണ്ട് പറ്റുന്ന കാര്യം ഞാൻ ശ്രമിക്കണ്ടേ. അങ്ങനെയാണ് കൊണ്ടുവരാം എന്ന് പറയുന്നത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നമ്മളെ ആക്രമിക്കാൻ വേണ്ടി മറ്റവർ അങ്ങനെ ചെയ്തു എന്നേയുള്ളൂ. പക്ഷേ ആളുകൾ എന്നോട് ചോദിക്കുന്നുണ്ട്, മമ്മൂട്ടിയെ കൊണ്ടുവരുമോ എന്ന്- രമേഷ് പിഷാരടി പറഞ്ഞു. ആസിഫ് ചെയ്ത ഒരു കാര്യത്തിന്റെ മഹത്വം നോക്കൂ. ഞാൻ വിളിച്ച് ആസിഫ് അലിയെ കൊണ്ടുവരുന്നതിനേക്കാൾ എത്രയോ വലുതാണ് വിളിച്ചിട്ടില്ല, വിളിച്ചാൽ വരാം എന്ന് പറയുന്നത്. അതിനപ്പുറം എനിക്ക് ഇനി എന്താണ് വേണ്ടത്.
ആസിഫ് ഒക്കെ സമൂഹത്തോട് പ്രതിബദ്ധത കാണിക്കുന്ന ഒരു നടനാണ്. ഈ പെരുന്നാളിനിടയിൽ വേണമെങ്കിൽ, വിളിച്ചില്ല, അറിഞ്ഞില്ല എന്നൊക്കെ വളരെ അഴകൊഴപ്പൻ മറുപടികൾ പറയാമായിരുന്നു. അത്രയും നല്ലൊരു സ്റ്റേറ്റ്മെന്റാണത്.
നമ്മൾ ആരെയെങ്കിലുമൊക്കെ പറ്റി നല്ലത് പറഞ്ഞാൽ വലിയ ആക്രമണങ്ങൾ ഉണ്ടാകുന്ന കാലത്തും ധീരമായിട്ടൊരു നിലപാട്. നിലപാട് പറയുക എന്ന് പറയും അതിനെ. അത് പറഞ്ഞതിലൂടെ ആസിഫ് അലിയോടുള്ള സ്നേഹം എനിക്ക് കൂടുകയാണ്".- രമേഷ് പിഷാരടി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates