

ധുരന്ധർ 2 റിലീസാകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പ്രേക്ഷകര്‍ക്ക് സർപ്രൈസ് കുറിപ്പുമായി സംവിധായകൻ ആദിത്യ ധർ. ആദ്യ ഭാഗത്തേക്കൾ നിരവധി ട്വിസ്റ്റും സർപ്രൈസ് താരങ്ങളും സിനിമയിലുണ്ടാകുമെന്നും ക്ലൈമാക്സിൽ ഒരു എൻഡ് ക്രെഡിറ്റും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകൻ വെളിപ്പെടുത്തി.
‘‘എന്റെ ഏറ്റവും പ്രിയപ്പെട്ട, ധുരന്ധർ കുടുംബത്തിന്,
2025 ഡിസംബർ 5-നാണ്, ധുരന്ധര്‍ ലോകമെമ്പാടുമുള്ള സിനിമാ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അതിനുശേഷം നിങ്ങൾ സിനിമ കാണുക മാത്രമല്ല ചെയ്തത്, അതിനെ സ്നേഹിച്ചു, അതിൽ ജീവിച്ചു. സിനിമയിലെ ഓരോ നിമിഷത്തെയും കുറിച്ച് ചർച്ച ചെയ്തു, വീണ്ടും കണ്ടു, ആരും ശ്രദ്ധിക്കില്ലെന്ന് ഞാൻ പോലും വിചാരിക്കാത്ത കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചു.
ആ മനോഹരവും അപ്രതീക്ഷിതവുമായ യാത്രയിൽ എവിടെയോ, ഞങ്ങളുടെ സിനിമ നിങ്ങളുടേതായി മാറി. പിന്നീട് രാജ്യത്തിന്റെയും ലോകത്തിന്റെയും. ഒരു സംവിധായകന് ലഭിക്കാവുന്ന ഏറ്റവും വിനയാന്വിതവും ഹൃദയസ്പർശിയായ സമ്മാനമാണിത്. അതുകൊണ്ട്, ധുരന്ധര്‍ രണ്ടാം ഭാഗം നിർമിക്കുമ്പോള്‍, ഒരുകാര്യം ഞങ്ങൾക്കു വളരെ വ്യക്തമായി അറിയാമായിരുന്നു: നിങ്ങളെ അത്ഭുതപ്പെടുത്തണം.
നിങ്ങൾ ഇതുവരെ അനുഭവിക്കാത്ത വികാരങ്ങൾ നിങ്ങളെ അനുഭവിപ്പിക്കണം. അതും ആഴത്തിൽ, വളരെ സത്യസന്ധമായി. അതൊരിക്കലും എളുപ്പമല്ല. പക്ഷേ നിങ്ങൾക്കായി, ഞങ്ങൾ പരമാവധി ശ്രമിച്ചു. ഓരോ ട്വിസ്റ്റും, ഓരോ വികാരവും, അത് അനുഭവിച്ചു തീരേണ്ട രീതിയിൽ തന്നെ നിങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്നതിനായി ഈ സിനിമയിൽ ഞങ്ങളുടെ ഹൃദയം തന്നെ സമർപ്പിച്ചിരിക്കുന്നു.
ഒരു തിയറ്ററിൽ, ഇരുട്ടിൽ, സുഹൃത്തുക്കൾക്കും കുടുംബത്തിനും, അവിടുത്തെ അപരിചിതർക്കും ചുറ്റുമായി, എല്ലാവരും ഒരേ വികാരങ്ങൾ അനുഭവിക്കുന്നു. അങ്ങനെയാണ് സിനിമകൾ അനുഭവിക്കേണ്ടത്. അല്ലാതെ ഒരാളുടെ ഫോണിൽ മങ്ങിയ ചിത്രത്തിൽ നോക്കി കൊണ്ടല്ല. അതുകൊണ്ട്, സത്യസന്ധമായ അഭ്യർഥന ഇതാ... ‘ദയവായി സ്പോയ്ലറുകൾ പങ്കുവയ്ക്കരുത്.
ഓരോ ആരാധകനും നിഗൂഢതയോടെ എന്നാൽ ആകാംക്ഷയോടെ തിയറ്ററിൽ പ്രവേശിക്കട്ടെ, അവർക്ക് അവരുടേതായ വ്യക്തിപരമായ അനുഭവങ്ങളുമായി പുറത്തുപോകട്ടെ. ഈ സിനിമയെ ഇന്നത്തെ നിലയിലെത്തിച്ചത് നിങ്ങളാണ്.
ഇപ്പോൾ ഇത് എന്തായി മാറുന്നുവോ അതിനെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ചുമതലയാണ് എന്ന് ഞാൻ നിങ്ങളെ വിശ്വസിക്കുന്നു. ഒരു കാര്യം കൂടി, ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്.’’–ആദിത്യ ധർ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates