

രാം ഗോപാൽ വർമ്മയുടെ സംവിധാനത്തിൽ 2002 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് കമ്പനി. മുംബൈ അധോലോകബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മോഹൻലാൽ, അജയ് ദേവ്ഗൺ, മനീഷ കൊയ്‌രാള, വിവേക് ഒബ്റോയ് തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. വിവേക് ഒബ്റോയ്‌യുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.
അധോലോക തലവനായ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതത്തെ ആധാരമാക്കിയാണ് രാം ഗോപാൽ വർമ്മ ഈ ചിത്രമൊരുക്കിയത്. രാം ഗോപാൽ വർമ്മയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് കമ്പനി അറിയപ്പെടുന്നത്. എന്നാൽ ഈ ചിത്രത്തിൽ ആദ്യം എത്തേണ്ടിയിരുന്നത് ഇവർ മൂന്നു പേരും അല്ലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആർജിവിയിപ്പോൾ. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു സംവിധായകന്റെ തുറന്നുപറച്ചിൽ.
അജയ് ദേവ്ഗൺ അവതരിപ്പിച്ച ദാവൂദ് ഇബ്രാഹിമിന്റെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ഷാരൂഖ് ഖാനെയായിരുന്നുവെന്നാണ് ആർജിവി പറയുന്നത്. "ആ കഥാപാത്രത്തിനായി ഞാൻ ഷാരൂഖിനെ സമീപിച്ചു. അദ്ദേഹം വളരെ ആകാംക്ഷാഭരിതനായി. ദാവൂദ് ഷാരൂഖ് ആകണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അദ്ദേഹം വളരെ ഊർജസ്വലനാണ്. അതാണ് പ്രേക്ഷകർക്കിഷ്ടവും. അങ്ങനെയുള്ള ഒരാളെ അധികം അനങ്ങാതെയും സംസാരിക്കാതെയും സ്ക്രീനിൽ അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് തോന്നി.
ഹൈപ്പർ ആക്ടീവാണ് ഷാരൂഖ്. എന്നാൽ അജയ് ദേവ്ഗണിന്റെ ശരീരഭാഷ കുറച്ച് അലസത നിറഞ്ഞതാണ്. അതുകൊണ്ടാണ് ദാവൂദിന്റെ റോളിലേക്ക് അജയ് കൂടുതൽ ചേരുമെന്ന് തോന്നിയത്"- ആർജിവി പറഞ്ഞു. കമ്പനിയിലെ ചന്തു, മുംബൈ പൊലീസ് കമ്മീഷണർ എന്നീ വേഷങ്ങളിലേക്കും ആദ്യം പരിഗണിച്ചത് മറ്റു താരങ്ങളെയായിരുന്നുവെന്ന് പറയുകയാണ് ആർജിവി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
"പൊലീസ് വേഷത്തിലേക്ക് ആദ്യം മനസിൽ വന്നത് കമൽ ഹാസനെയായിരുന്നു. റിയലിസ്റ്റിക്ക് ആയിട്ടുള്ള ഒരു വേഷത്തിലേക്ക് താരപരിവേഷമുള്ള ഒരാൾ വന്നാൽ ശരിയാകുമോ എന്നായിരുന്നു നേരിട്ട പ്രധാന പ്രശ്നം. അങ്ങനെയാണ് ആ വേഷവുമായി മോഹൻലാലിനെ സമീപിക്കുന്നത്. വിവേക് ഒബ്റോയ് അവതരിപ്പിച്ച ചന്തുവിന്റെ വേഷത്തിലേക്ക് അഭിഷേക് ബച്ചനെയായിരുന്നു പരിഗണിച്ചത്. മറ്റു പ്രൊജക്ടുകൾ കാരണം അഭിഷേകിന് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞില്ല". - രാം ഗോപാൽ വർമ്മ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates