

ഒരിടവേളയ്ക്ക് ശേഷം ബോക്‌സ് ഓഫീസിലേക്ക് തിരികെ വരികയാണ് റിമ കല്ലിങ്കല്‍. സജിന്‍ ബാബു സംവിധാനം ചെയ്യുന്ന തിയേറ്റർ ആണ് തിരിച്ചുവരവ് ചിത്രം. മീ ടു ആരോപണ വിധേയനായ സജിന്‍ ബാബുവിന്റെ സിനിമയില്‍ റിമ അഭിനയിക്കുന്നത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. തന്റെ തെറ്റ് തുറന്ന് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തയാളാണ് സജിന്‍ ബാബുവെന്നും അതിനാലാണ് അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചതെന്നുമാണ് റിമ കല്ലിങ്കല്‍ പറയുന്നത്.
ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു റിമ കല്ലിങ്കില്‍. തനിക്ക് ജോലി ചെയ്യണമെന്നതാണ് തന്റെ തീരുമാനത്തിന് പിന്നിലെ പ്രാഥമിക കാരണമെന്നാണ് റിമ പറയുന്നത്. റിമ കല്ലിങ്കലിന്റേ വാക്കുകളിലേക്ക്:
''ഞാന്‍ സ്വാര്‍ത്ഥയാണ്. എനിക്ക് ഈ സിനിമ ആവശ്യമായിരുന്നു. എന്റെ പോരാട്ടങ്ങള്‍ക്കെല്ലാം ഇടയിലും ഒരു കലാകാരിയെന്ന നിലയില്‍ എനിക്ക് ജോലി ചെയ്യണം. അതായിരുന്നു എന്റെ പ്രാഥമിക കാരണം. രണ്ടാമത്തെ കാരണം, മീടു തുറന്നുപറച്ചിലുകളില്‍ താന്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുകയും മാപ്പ് പറയുകയും ചെയ്ത ഏക വ്യക്തി സജിന്‍ ആണെന്നതാണ്.'' റിമ കല്ലിങ്കല്‍ പറയുന്നു.
''മീ ടു തുറന്നുപറച്ചിലുകളില്‍ നിന്നും നമുക്ക് മുന്നോട്ട് പോകണമെങ്കില്‍, ആദ്യം സംഭവിക്കേണ്ടത് കുറ്റാരോപിതര്‍ തെറ്റ് സമ്മതിക്കുക എന്നതാണ്. അത് ഇതുവരെ സംഭവിച്ചിട്ടില്ല. എല്ലാവരും പ്രതിരോധിക്കുകയോ ആരോപണങ്ങള്‍ തള്ളിക്കളയുകയോ ആണ് ചെയ്തിട്ടുള്ളത്. ആ സമയത്താണ് ഒരാള്‍ മുന്നോട്ട് വരികയും താന്‍ ചെയ്തത് തെറ്റാണെന്ന് പറയുകയും ചെയ്യുന്നത്. അദ്ദേഹത്തിന് മാപ്പ് നല്‍കാന്‍ ഞാന്‍ ആളല്ലെന്നും വ്യക്തമാക്കുന്നു. ഞാനല്ല ബാധിക്കപ്പെട്ടത്. അതിജീവിതയാണ് അത് തീരുമാനിക്കേണ്ടത്. ഇത് മുന്നോട്ടുള്ള ഒരു ചുവടുവെപ്പാണെന്നതാണ്.''
അതിജീവിത പരാതി നല്‍കാന്‍ അല്ല ആഗ്രഹിച്ചത്. അദ്ദേഹം മാപ്പ് പറയണം എന്നായിരുന്നു. അത് സംഭവിച്ചു. ഇതോടെ എല്ലാ പ്രശ്‌നവും അവസാനിക്കുന്നില്ലെന്നും റിമ പറയുന്നു. അതേസമയം സജിന്‍ മാപ്പ് പറഞ്ഞില്ലായിരുന്നുവെങ്കില്‍ സാഹചര്യം മറ്റൊന്നായേനെ എന്നും റിമ പറയുന്നുണ്ട്. പുറമെ അറിയാത്ത പല കഥകളും എനിക്ക് അറിയാം. അവരെല്ലാവരുമായി ജോലി ചെയ്യാതിരിക്കാനുള്ള സാധ്യത എനിക്ക് ഇന്നില്ല. എനിക്ക് സ്വന്തമായൊരു ഇന്‍ഡസ്ട്രിയുണ്ടാക്കാനാകില്ലെന്നും റിമ പറയുന്നുണ്ട്.
എനിക്ക് ജോലി ചെയ്യണം, മുന്നോട്ട് പോകണം . ഞാന്‍ പവര്‍ പൊസിഷനുള്ളയാളല്ല, ഞാനും മാറ്റി നിര്‍ത്തപ്പെടുന്നവരില്‍ ഒരാളാണ്. പക്ഷെ നാളെ ഞാനൊരു സിനിമ സംവിധാനം ചെയ്യുകയോ നിര്‍മിക്കുകയോ ചെയ്താല്‍ ഇയാളുടെ കൂടെ സിനിമ ചെയ്യില്ലെന്ന് പറയാനാകും. ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് അധികാരമില്ല. ഒരു നടിയെന്ന നിലയില്‍ ഞാന്‍ ഇല്ലേയില്ല. എനിക്ക് ചില ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു എന്നെനിക്ക് അറിയാം. അതിന്റെ കുറ്റബോധവും എനിക്കുണ്ട്. പക്ഷെ ഞാന്‍ സ്വാര്‍ത്ഥയാണ്. എനിക്കും ജോലി ചെയ്യണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates