

ടൊവിനോ തോമസ് നായകനായെത്തിയ പള്ളിച്ചട്ടമ്പി സിനിമക്കെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. വിമോചന സമരകാലത്തെ കേരളത്തെയും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെയും അവതരിപ്പിക്കുന്നത് വസ്തുതകളെ മറച്ചുവെച്ചോ അല്ലെങ്കിൽ ബോധപൂർവ്വം വെള്ളപൂശിയോ ആണെന്ന് സന്ദീപ് ഫെയ്സ്ബുക്കിൽ കുറിച്ചു.
വിമോചന സമരത്തിൻ്റെ ഏറ്റവും വേദനിക്കുന്ന പ്രതീകമായിരുന്നു ചെറിയതുറയിലെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ഫ്ലോറി എന്ന ഗർഭിണി. ഒരു ജനാധിപത്യ സർക്കാരിൻ്റെ കീഴിൽ നടന്ന ഇത്തരം കിരാത നടപടികളെ സിനിമ കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം വിചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സർക്കാരിൻ്റെ കാലത്ത് നടക്കുന്ന പൊലീസ് വെടിവെപ്പിൻ്റെ ധാർമ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്വം ഭരണാധികാരിയിൽ നിന്ന് മാറ്റിക്കാണിക്കുന്നത് പൊളിറ്റിക്കൽ വൈറ്റ് വാഷിങ് അല്ലാതെ മറ്റൊന്നുമല്ലെന്നും സന്ദീപ് വ്യക്തമാക്കി.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ചരിത്രത്തെ 'വെളുപ്പിച്ചെടുക്കുന്ന' പള്ളിച്ചട്ടമ്പി
സിനിമ ഒരു കലാരൂപമെന്ന നിലയിൽ ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കുമ്പോഴും, ചരിത്രപരമായ സത്യങ്ങളെ വളച്ചൊടിക്കുന്നത് ഗൗരവകരമായ ചർച്ചകൾക്ക് വഴിമാറേണ്ടതുണ്ട്.
'പള്ളിച്ചട്ടമ്പി' എന്ന സിനിമ വിമോചന സമരകാലത്തെ കേരളത്തെയും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെയും അവതരിപ്പിക്കുന്നത് വസ്തുതകളെ മറച്ചുവെച്ചോ അല്ലെങ്കിൽ ബോധപൂർവ്വം വെള്ളപൂശിയോ ആണെന്ന് പറയാതെ വയ്യ.
വിമോചന സമരത്തിൻ്റെ ഏറ്റവും വേദനിക്കുന്ന പ്രതീകമായിരുന്നു ചെറിയതുറയിലെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ഫ്ലോറി എന്ന ഗർഭിണി. ഒരു ജനാധിപത്യ സർക്കാരിൻ്റെ കീഴിൽ നടന്ന ഇത്തരം കിരാത നടപടികളെ സിനിമ കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം വിചിത്രമാണ്.
ഭരണകൂടമോ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ്സോ അറിയാതെ പൊലീസ് സ്വന്തം നിലയ്ക്ക് ചെയ്തതാണ് ഈ ക്രൂരത എന്ന മട്ടിലുള്ള ചിത്രീകരണം ചരിത്രപരമായ സത്യസന്ധതയ്ക്ക് നിരക്കാത്തതാണ്.
ഒരു സർക്കാരിൻ്റെ കാലത്ത് നടക്കുന്ന പൊലീസ് വെടിവെപ്പിൻ്റെ ധാർമ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്വം ഭരണാധികാരിയിൽ നിന്ന് മാറ്റിക്കാണിക്കുന്നത് പൊളിറ്റിക്കൽ വൈറ്റ് വാഷിങ് അല്ലാതെ മറ്റൊന്നുമല്ല.
മുഖ്യമന്ത്രിക്ക് ഈ കാര്യങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു എന്ന് വരുത്തിത്തീർക്കുന്നതിലൂടെ ഒരു നേതാവിൻ്റെ വ്യക്തിപ്രഭാവത്തെ സംരക്ഷിക്കാനാണ് സിനിമ ശ്രമിക്കുന്നത്.
ഫ്ലോറിയുടെ മരണം വിമോചന സമരത്തെ ആളിക്കത്തിച്ച സംഭവമാണ്. ഒരു ജനതയുടെ പ്രതിഷേധത്തെയും രക്തസാക്ഷിത്വത്തെയും കേവലം സാങ്കേതിക പിഴവുകളായോ പൊലീസിൻ്റെ വീഴ്ചയായോ ചുരുക്കിക്കാണിക്കുന്നത് ആ കാലഘട്ടത്തിൽ നീതി നിഷേധിക്കപ്പെട്ടവരോട് ചെയ്യുന്ന അനീതിയാണ്.
ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളെ വെള്ളപൂശി തങ്ങൾക്ക് അനുകൂലമായ ഒരു രാഷ്ട്രീയ ആഖ്യാനം നിർമ്മിച്ചെടുക്കാനുള്ള ശ്രമമാണ് പള്ളിച്ചട്ടമ്പിയിലൂടെ നടക്കുന്നത്. ചരിത്രം വായിക്കുന്നവർക്ക് ഈ സിനിമ നൽകുന്നത് ഒരു വശത്തെ മാത്രം മഹത്വവൽക്കരിക്കുന്ന പാതിവെന്ത സത്യങ്ങളാണ്.
സത്യസന്ധമായ രാഷ്ട്രീയ സിനിമകൾ ഉണ്ടാകണമെങ്കിൽ ഭരണകൂട ഭീകരതകളെയും വീഴ്ചകളെയും മറയില്ലാതെ കാണിക്കാനുള്ള ആർജ്ജവം കൂടി അണിയറപ്രവർത്തകർ കാണിക്കേണ്ടതുണ്ട്. പുതുപ്പള്ളിയിൽ നിന്ന് എംഎൻ ചാണ്ടിയെ കൊണ്ട് വന്ന് ബാലൻസ് നടത്തിയത് കൊണ്ട് മാത്രം വ്യാജ ചരിത്ര നിർമ്മിതി എതിർക്കപ്പെടാതെ പോകില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates