പ്രമുഖ തിരക്കഥാകൃത്ത് ജോൺ പോളിന്റെ വിയോഗം സിനിമാ ലോകത്തിന് തീരാവേദനയായിരിക്കുകയാണ്. പ്രമുഖ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ജോൺ പോളിമായുള്ള ഓർമകൾ പങ്കുവച്ചത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഉണ്ട തിരക്കഥാകൃത്ത് ഹർഷദിന്റെ കുറിപ്പാണ്. തന്നെ തിരക്കഥ എഴുതാൻ പഠിപ്പിച്ചത് ജോൺ പോൾ ആണെന്നാണ് ഹർഷദ് പറഞ്ഞത്. ഉണ്ട സിനിമയ്ക്കു മുൻപ് സാറിനെ പോയി കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. സിനിമയിലെ കാത്തിരിപ്പുകളൊക്കെ പിന്നീട് അസറ്റായി മാറുമെന്നാണ് അപ്പോൾ ജോൺ പോൾ പറഞ്ഞത് എന്നാണ് ഹർഷദ് കുറിച്ചത്.
ഹർഷദിന്റെ കുറിപ്പ് വായിക്കാം
2009 ലാണ് ജോൺപോൾസാറിനെ ആദ്യമായി പരിചയപ്പെടുന്നത്. വെറെന്തോ ആവശ്യത്തിന് കോഴിക്കോട്ടെത്തിയപ്പൊ അദ്ദേഹമെന്നെ വിളിപ്പിക്കയായിരുന്നു. അതിനും കുറച്ച് ദിവസം മുമ്പാണ് ജോൺപോൾ സാറ് ഉൾപ്പെട്ട ഒരു ജൂറി എന്റെ ആദ്യ ഷോർട്ട് ഫിലിമിന് ഒന്നാം സമ്മാനം തന്നത്. "മോനാ ചെറിയ സിനിമയെ ഫീച്ചർ ഫിലിമായി മാറ്റി ചെയ്യണം" ഇതായിരുന്നു സാറാദ്യം പറഞ്ഞത്. പക്ഷേ സാറേ ഞാൻ വേറൊരു തിരക്കഥ എഴുതിയിട്ടുണ്ട്, തിരക്കഥ എന്ന് പറയാൻ പറ്റ്വോ എന്നറിയില്ല. സാറതൊന്ന് വായിച്ച് അഭിപ്രായം പറയണം".
പിന്നീട് അന്ന് സാറ് താമസിച്ചിരുന്ന മരടിലെ വീട്ടിൽ ഞാൻ നിത്യ സന്ദർശകനായി. ഞാനന്ന് കൊണ്ട്ചെന്നത് തിരക്കഥ അല്ലെന്നും മനസ്സിലായി. പതിയെ സാറിൽ നിന്നും തിരക്കഥ എഴുതാൻ പഠിച്ചു തുടങ്ങി. പക്ഷേ ആ സിനിമ ഒന്നുമായില്ല. രണ്ട് വർഷത്തോളം അങ്ങിനെ പോയി. അക്കാലത്തെ സാറിന്റെ പലതരം സ്ട്രഗിളികളും നേരിട്ട് കാണാനിടയായി. ഞങ്ങൾ വേറെയും പ്രൊജക്ടുകൾ ആലോചിച്ചു. ഒന്നുമായില്ല.
ഇതിനിടയിൽ ഞങ്ങൾ സുഹൃത്തുക്കൾ കൂടിച്ചേർന്ന് പുതുമുഖങ്ങളെ വെച്ച് ഒരു ഫീച്ചർഫിലിം ചെയ്യാൻ തീരുമാനിച്ചു. അതിന്റെ ഒഫീഷ്യൽ അനൗൺസ്മെൻറ് നടത്താനും ഞങ്ങളെ അനുഗ്രഹിക്കാനും സാറ് കോഴിക്കോട് വന്നു. പിന്നീട് 'ഉണ്ട' സംഭവിക്കുമെന്ന് ഉറപ്പായപ്പോൾ ഞാൻ സാറിനെ പോയി കണ്ട് അനുഗ്രഹം വാങ്ങി. സിനിമയിലെ കാത്തിരിപ്പുകളൊക്കെ പിന്നീട് അസറ്റായി മാറും മോനേ എന്നു പറഞ്ഞെന്നെ ആശ്വസിപ്പിച്ചു.
ഇനിയും എഴുതണംന്നുണ്ട്. പറ്റുന്നില്ല. പ്രിയപ്പെട്ട ജോൺ പോൾസാറിന്, ഗുരുവിന് പ്രണാമം.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates