ഗാർഹിക പീഡന ആരോപണവുമായി ഭാര്യ കേസ് കൊടുത്തതിന് പിന്നാലെ ബോളിവുഡ് റാപ്പർ യോയോ ഹണി സിങ് വാർത്തകളിൽ നിറയുകയാണ്. അതിനിടെ മദ്യപിച്ചു ലക്കുകെട്ട ഹണി സിങ്ങിനെ ഷാരുഖ് ഖാൻ മുഖത്തടിച്ചുവെന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കാൻ തുടങ്ങി. ഇപ്പോൾ ആ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹണി സിങ്ങിന്റെ ഭാര്യ ശാലിനി തൽവാർ. പ്രചരിക്കുന്നത് കെട്ടുകഥയാണെന്നാണ് അവർ പറയുന്നത്.
ഒരിക്കൽ ഒരു ഔദ്യോഗിക പരിപാടിക്കു വേണ്ടിയുള്ള യാത്രയ്ക്കിടയിൽ മദ്യപിച്ചു ലക്കുകെട്ട ഹണി സിങ്ങിനെ ഷാരൂഖ് ഖാൻ നിഷ്കരുണം മുഖത്തടിച്ചു എന്നായിരുന്നു വാർത്തകൾ. എന്നാൽ ഇരുവരും തമ്മിൽ സഹോദരതുല്യമായ ബന്ധമാണ് കാത്തു സൂക്ഷിക്കുന്നത് എന്നാണ് ശാലിനി പറയുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ രാജ്യത്തിനു പുറത്തു പോയി പരിപാടികൾ നടത്തരുതെന്ന് ഷാരൂഖ് ഹണി സിങ്ങിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അക്കാര്യങ്ങൾ അനുസരിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
‘ഒരിക്കൽ ഒരു യാത്രയ്ക്കിടെ ആരോഗ്യപ്രശ്നങ്ങളാൽ വലഞ്ഞ ഹണി സിങ്ങിന് പരിപാടിയുടെ പരിശീലനത്തിനിടെ ഒരുപാട് മരുന്നുകൾ കഴിക്കേണ്ടി വന്നു. എന്നിട്ടും പിടിച്ചു നിൽക്കാനാകാതെ അദ്ദേഹം തറയിലേയ്ക്കു വീണു. വീഴ്ചയിൽ തലയ്ക്കും നടുവിനും ഗുരുതരമായ പരുക്ക് പറ്റി. ആ സമയം പരിപാടി ഉപേക്ഷിച്ച് വീട്ടിലേയ്ക്കു മടങ്ങാൻ ഷാരുഖ് ഖാൻ ഹണി സിങ്ങിനോടു നിർദ്ദേശിച്ചു. അനുജനോടെന്ന പോലെ തോളിൽ തട്ടിയാണ് പറഞ്ഞത്. അതേക്കുറിച്ചാണ് പിന്നീട് ഷാരൂഖ്, ഹണി സിങ്ങിനെ തല്ലി എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഉണ്ടായത്’- ശാലിനി പറഞ്ഞു.
ഡൽഹി തീസ് ഹസാരി കോടതിയിലാണ് ഭാര്യ ശാലിനി തൽവാർ ഗാർഹിക പീഡന പരാതി നൽകിയത്. ഹണി സിങ് ഏറെക്കാലമായി തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണെന്നാണ് പരാതിയിൽ ശാലിനി പറയുന്നത്.മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് ഹണി സിങ്. പല സമയങ്ങളിലും മാനസിക വിഭ്രാന്തിയുള്ള പോലെയാണ് ഇയാൾ പെരുമാറിയതെന്നും പരാതിയിലുണ്ട്. കൂടാതെ നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തുന്നുണ്ടെന്നും ശാലിനി ആരോപിക്കുന്നു. പഞ്ചാബി നടിയുമായി ഭർത്താവിന് ബന്ധമുണ്ടായിരുന്നെന്നും പരാതിയിൽ പറഞ്ഞു. ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് ഭാര്യയുടെ പരാതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates