

തിലകന്റെ മകന്‍ ആണെന്നത് തനിക്ക് അഭിമാനമാണെന്ന് നടന്‍ ഷമ്മി തിലകന്‍. തന്നില്‍ ആളുകള്‍ തിലകന്റെ ഒരു അംശം കാണുന്നുണ്ടെന്നും അത് തിലകനോട് ആള്‍ക്കാര്‍ക്ക് മടുപ്പ് തോന്നാത്തതു കൊണ്ടാണെന്നും ഷമ്മി തിലകന്‍. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു. രഞ്ജിത്തും തിലകനും തമ്മില്‍ വഴക്കുണ്ടായതിനെക്കുറിച്ചും പിന്നീട് ഇന്ത്യന്‍ റുപ്പിയില്‍ ഒരുമിച്ചതിനെക്കുറിച്ചുമാണ് ഷമ്മി തിലകന്‍ സംസാരിക്കുന്നത്.
''അച്ഛനും രഞ്ജിത്തും തമ്മില്‍ ചെറിയ വഴക്കുണ്ടായി. അങ്ങോട്ടും ഇങ്ങോട്ടും സംസാരമുണ്ടായി. അച്ഛനത് വല്ലാതെ ഫീല്‍ ചെയ്തു. അച്ഛന്‍ തിരിച്ച് അങ്ങോട്ടും പറഞ്ഞു. ആ സമയം അച്ഛന് ഹാര്‍ട്ടിന്റെ പ്രശ്‌നമൊക്കെയുണ്ട്. മൂക്കില്‍ നിന്നും ചോര വരുന്ന സംഭവമൊക്കെയുണ്ടായി. അത് കഴിഞ്ഞ് അച്ഛന്‍ ആ ദേഷ്യത്തില്‍ പൊള്ളാച്ചിയില്‍ നിന്നും ഡ്രൈവ് ചെയ്ത് തിരുവനന്തപുരത്തേക്ക് വന്നു. എന്നോടിത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് പറഞ്ഞിരുന്നു. എന്തിനാ അച്ഛനെ വിട്ടതെന്ന് ഞാന്‍ ചോദിച്ചു.'' ഷമ്മി തിലകന്‍ പറയുന്നു.
''രണ്ട് മണിക്കൂര്‍ കഴിഞ്ഞ് രഞ്ജിത്ത് വിളിച്ചു. കുറച്ചുനേരം ആ വിഷയത്തെക്കുറിച്ച് സംസാരിച്ചു. തിലകന്‍ ചേട്ടനോട് ഞാന്‍ തെറ്റുപറയില്ല. അദ്ദേഹത്തിന്റെ ഭാഗത്തും തെറ്റുണ്ടെന്ന് പറഞ്ഞു. എനിക്കറിയാം, അച്ഛന്റെ ഭാഗത്തും തെറ്റുണ്ട്. പക്ഷെ ഷമ്മിയോട് ഞാന്‍ മാപ്പ് പറയുമെന്ന് പറഞ്ഞു. അയാം സോറി, എനിക്കതില്‍ ഒത്തിരി വിഷമമുണ്ടെന്ന് പറഞ്ഞു. രഞ്ജിത്തിന്റെ ഫീല്‍ എനിക്ക് മനസിലായി. അദ്ദേഹത്തിന് കുറ്റബോധമുണ്ട്. അത് പക്ഷെ അച്ഛന്‍ അംഗീകരിച്ചിരുന്നില്ല.'' ഷമ്മി പറയുന്നത്. പിന്നീടാണ് രഞ്ജിത്ത് തിലകനേയും പൃഥ്വിരാജിനേയും വച്ച് ഇന്ത്യന്‍ റുപ്പിയൊരുക്കുന്നത്.
''പിന്നീട് അച്ഛന്‍ വിലക്കൊക്കെ നേരിട്ടു കൊണ്ടിരിക്കുന്ന സമയമാണ്. രഞ്ജിത്ത് എന്നെ വിളിച്ചു. ഇന്ത്യന്‍ റുപ്പിയെന്നൊരു സിനിമ ചെയ്യുന്നുണ്ട്. രാജുവാണ് പ്രധാന വേഷം. അതിലൊരു നിര്‍ണായക വേഷം തിലകന്‍ ചേട്ടന്‍ ചെയ്യണം എന്നാണ് ആഗ്രഹം. ആ വേഷം ഇതിലെ ഹൈലൈറ്റാണെന്ന് പറഞ്ഞു. രഞ്ജിത്തിനോട് ധൈര്യമായി അച്ഛനെ വിളിച്ചോളാന്‍ പറഞ്ഞു. എനിക്ക് കുറച്ച് കോംപ്ലെക്‌സുണ്ട്. ഷമ്മി അച്ഛനെയൊന്ന് പറഞ്ഞ് തണുപ്പിച്ച് തരണമെന്ന് പറഞ്ഞു''.
''ഞാന്‍ പ്രതീക്ഷിച്ചത് പോലെ അച്ഛന്‍ ചോദിച്ചത് നിനക്ക് ഇതിലെന്ത് ലാഭമാടാ എന്നായിരുന്നു. പക്ഷെ ഞാന്‍ രഞ്ജിത്തിനോട് വിളിച്ചോ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു. എനിക്കറിയാം രഞ്ജിത്ത് വിളിച്ചാല്‍ തീരാവുന്ന കുഴപ്പമേ ഇതിലുള്ളൂവെന്ന്. പിന്നീട് രഞ്ജിത്ത് നേരിട്ട് വിളിച്ചു. അത് പരിഹരിച്ചു'' എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates