

കൊച്ചി: യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന ഷാനവാസിനെ വിദഗ്ധ ചികിത്സയിക്കായി ഇന്ന് കൊച്ചിയിലേക്ക് എത്തിച്ചിരുന്നു. പ്രത്യേക ആംബുലൻസിൽ കൊച്ചിയിലെത്തി നിമിഷങ്ങൾക്കകമായിരുന്നു അന്ത്യം. നടനും നിർമാതാവുമായ വിജയ് ബാബു മരണം സ്ഥിരീകരിച്ചു.
‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് ശ്രദ്ധേയനാവുന്നത്. പുതിയ ചിത്രത്തിന്റെ തയാറെടുപ്പുകൾക്കിടെയായിരുന്നു അപ്രതീക്ഷിത അന്ത്യം. അട്ടപ്പാടിയിൽ പുതിയ സിനിമയുടെ എഴുത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ വച്ച് രക്തസ്രാവം ഉണ്ടായതോടെ അതീവ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
എഡിറ്ററായാണ് സിനിമാലോകത്ത് ഷാനവാസ് സജീവമായത്. ‘കരി’യാണ് ആദ്യ ചിത്രം. ജാതീയത ചർച്ചയായ ‘കരി’ നിരൂപകർക്കിടയിലും ഏറെ ചർച്ചയായിരുന്നു. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായിരുന്നു സൂഫിയും സുജാതയും. ജയസൂര്യ അതിഥി ഹൈദരലി തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രം മികച്ച വിജയം നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates