

'ബീഫ്' വിവാദത്തിൽ തനിക്കെതിരേയുള്ള സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി മുൻ റിയാലിറ്റി ഷോ താരവും നടനുമായ ഷിയാസ് കരീം. ബീഫിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കിയത് ബിജെപിക്കാരാണെന്നും അവരാണ് വേർതിരിവുണ്ടാക്കിയതെന്നും ഷിയാസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ ഷിയാസ് കരീം പറഞ്ഞു.
ഒരു പരിപാടിക്കിടെ ഭക്ഷണം വിളമ്പുന്നതിനിടയിൽ അനുമോൾ ബീഫ് വേണ്ട എന്ന് പറഞ്ഞപ്പോൾ 'ഡയറ്റിലാണോ അതോ ബിജെപിയിൽ ചേർന്നോ' എന്ന് ഷിയാസ് ചോദിച്ചിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും ഷിയാസിനെതിരെ ഒട്ടേറെപ്പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാൽ അങ്ങനെ ചോദിച്ചത് കൂട്ടുകാർക്കിടയിലെ ഒരു തമാശയാണെന്നും നിങ്ങളിൽ പലരും അങ്ങനെ ചോദിച്ചിട്ടുണ്ടാകുമെന്നും ഷിയാസ് പറയുന്നു. "ബീഫിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കിയത് ഇവിടുത്തെ ബിജെപിക്കാർ ആണ്. അനുമോളോട് ഞാൻ ബീഫ് കഴിക്കാൻ പറഞ്ഞു.
ഞാൻ അത് മനഃപൂർവ്വം ചോദിച്ചതാണ്, നീ ബിജെപിയിൽ ചേർന്നോ എന്ന്. ഈ സംസാരം ഉണ്ടാകാൻ കാരണം ഇവിടെയുള്ള ബിജെപിക്കാർ ആണ്. പെരുമ്പാവൂരിൽ ഞങ്ങൾ കൂട്ടുകാർക്കിടയിൽ ചോദിക്കുന്ന കാര്യമാണിത്. അത് നിങ്ങളും ചോദിക്കാറില്ലേ, ഒന്ന് ആലോചിച്ച് നോക്കൂ.
അതൊരു ഫൺ ആണ്. പിന്നെ പോർക്ക് ഇറച്ചി. ഞങ്ങൾ പഠിച്ചതിൽ അത് കഴിക്കരുതെന്ന് ഉള്ളതുകൊണ്ടാണ് കഴിക്കാത്തത്. അല്ലെങ്കിൽ എന്നെ തിരിച്ചുകടിക്കാത്ത എന്തിനേയും തിന്നുന്ന ആളാണ് ഞാൻ. പിന്നെ കേസ്, അത് കോടതിയിൽ റദ്ദാക്കി കഴിഞ്ഞു.
പെൺകുട്ടികൾക്ക് നിയമത്തിൽ മുൻഗണന ഉള്ളിടത്തോളം കാലം കേസുകൾ തുടർന്നു കൊണ്ടേയിരിക്കും. എന്റെ നിലപാടിൽ ഒരടിപോലും അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല. ഇനി ജയിലിൽ പോകേണ്ടി വന്നാലും ഒരു പ്രശ്‌നവുമില്ല. ജയിൽ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ്". -ഷിയാസ് വിഡിയോയിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates