

ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിനെ ജയിലിൽ അടച്ചതിൽ വിഷമമുണ്ടെന്ന് ബിഗ് ബോസ് താരം ഷിയാസ് കരീം. ബോഡി ഷെയ്മിങ് നടത്തിയതിന്റെ പേരിൽ ഒരാളെ ജയിലിൽ അടയ്ക്കേണ്ട കാര്യമുണ്ടോ എന്നാണ് ഷിയാസ് ചോദിക്കുന്നത്. ബോചെയുടെ സ്വഭാവം അങ്ങനെയാണ് അദ്ദേഹം മാപ്പ് ചോദിച്ചതുകൊണ്ട് ഹണി റോസ് വിട്ടുവീഴ്‌ച ചെയ്യേണ്ടതായിരുന്നു. രണ്ടു വ്യക്തികളെയും വിളിച്ചിട്ട് ഇനി ഇത് ആവർത്തിക്കരുത് എന്നൊരു താക്കീത് കൊടുത്തു വിടുന്ന ഒരു കേസേ ഉള്ളൂ. സ്ത്രീകൾ നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. ഇതിൽ ബോചെയുടെ ഭാഗത്തും ഹണി റോസിന്റെ ഭാഗത്തും തെറ്റുണ്ടെന്നും ഷിയാസ് പറഞ്ഞു.
'ബോചെ ജയിലിൽ പോയത് കണ്ടപ്പോൾ ഭയങ്കര വിഷമമായി പോയി. നല്ല പ്രായമുണ്ട് അയാൾക്ക്. അയാളെ കഴുത്തിൽ പിടിച്ച് ജീപ്പിലേക്ക് തള്ളുന്ന സീനൊക്കെ കണ്ടപ്പോൾ വിഷമം തോന്നി. അതിനേക്കാൾ കൊടും ക്രിമിനൽസ് ഇവിടെ കേരളത്തിൽ ഇഷ്ടം പോലെ ഉണ്ട്. അവരെ പോയി തൊടാനുള്ള ഒരു ധൈര്യം പൊലീസുകാർക്കില്ല. അത്ര വലിയ കുറ്റം ഒന്നും അയാൾ ചെയ്തിട്ടില്ല. ഭീകരമായിട്ടുള്ള കുറ്റമാണോ ഒരു സ്ത്രീയെ കമന്റ് അടിച്ചു, അല്ലെങ്കിൽ ഉദ്ഘാടനത്തിൽ കൈ പിടിച്ചു കറക്കി. അങ്ങനെ ഒരു കമന്റ് അടിച്ചു, അതിനു അയാൾ മാപ്പ് പറയുകയും ഒക്കെ ചെയ്തു എന്ന് തോന്നുന്നു.'
'ഒരു കമന്റ് അടിച്ചു അല്ലെങ്കിൽ അങ്ങനെയൊക്കെ ബോഡി ഷെയ്മിങ് നടത്തി, ഇതൊക്കെ വളരെ മോശമാണെങ്കിൽ പോലും ഇതിനൊക്കെ ജയിലിൽ പോകേണ്ട ആവശ്യമുണ്ടോ എന്നാണ് ഞാൻ ആലോചിക്കുന്നത്. കൊടും ഭീകരമായ തെറ്റുകൾ ചെയ്ത ആളുകളാണ് ജയിലിൽ പോവുക. എന്റെ പേരിലും വ്യാജമായ വാർത്ത വന്നിരുന്നു. ഞാൻ അന്ന് ചിന്തിച്ച ഒരു കാര്യമുണ്ട്. ഒന്നോ രണ്ടോ മൂന്നോ നാലോ ദിവസം നമ്മൾ ജയിലിൽ പോയി കഴിഞ്ഞാൽ നൂറ് ദിവസം കിടന്നതിനു തുല്യമാണ്. രണ്ടു വ്യക്തികളെയും വിളിച്ചിട്ട് ഇനി ഇത് ആവർത്തിക്കരുത് എന്നൊരു താക്കീത് കൊടുത്തു വിടുന്ന ഒരു കേസേ ഉള്ളൂ ഇതെന്ന് ഞാൻ വിശ്വസിക്കുന്നു.'
'കാര്യം ബോഡിയിൽ കയറി ബലമായി അങ്ങനെ അറ്റാക്ക് ചെയ്യുകയോ അല്ലെങ്കിൽ സെക്ഷ്വൽ ആയിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്യുമ്പോഴാണ് ജയിലിൽ പോകേണ്ടി വരേണ്ടതെന്ന് ഞാൻ വിശ്വസിക്കുന്നു. കള്ള് കുടിച്ച് വണ്ടി ഓടിച്ച് ആളുകളെ കൊല്ലുന്നുണ്ട്, ആ കുറ്റകൃത്യം ചെയ്യുന്നവരുടെ ലൈസൻസ് അല്ലേ കട്ട് ആവുന്നുള്ളൂ. ഒരാളെ വണ്ടി ഇടിച്ചു കൊല്ലുകയാണ്, ജീവൻ പോകുന്ന കാര്യമാണ്. അപ്പോഴും ലൈസൻസ് മാത്രമേ കട്ട് ആവുകയുള്ളൂ. നിയമം കുറച്ചൊക്കെ മാറാനുണ്ട്. നമ്മുടെ നാട്ടിൽ നിയമത്തിലുള്ള ചില ആനുകൂല്യങ്ങൾ സ്ത്രീകൾ മുതലെടുക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ അതുപോലെതന്നെ നല്ല കേസുകൾ ഉണ്ട്. ചില കേസുകൾ അവർ ഭീകരമായിട്ട് മുതലെടുക്കുന്നു.'
'ഞാൻ ഈ രണ്ടുപേരുടെയും ഭാഗത്തല്ല. ബോചെയുടെ ഭാഗത്തും തെറ്റുണ്ട്, ഹണി റോസിന്റെ ഭാഗത്തും തെറ്റുണ്ടെന്നേ ഞാൻ പറയുകയുള്ളൂ. ഈ ലോകത്ത് വിട്ടുവീഴ്ച, അങ്ങോട്ടും ഇങ്ങോട്ടും ഒരു മ്യൂച്വൽ അണ്ടർസ്റ്റാൻഡിങ് വേണം. അങ്ങനെയുള്ള ആളുകൾ മാത്രമാണ് ഈ ലോകത്ത് വിജയിച്ചിട്ടുള്ളൂ. അങ്ങനെ വ്യക്തിപരമായ വൈരാഗ്യങ്ങളും വാശിയും കൊണ്ട് ഒരാളെ ജയിലിൽ ഇടുക ഒക്കെ കഷ്ടമാണ്.' - ഷിയാസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates