ഫുള്‍ടൈം ടിവിക്ക് മുന്നില്‍ ഇരുന്നിട്ട് അയല്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; സിനിമയോട് ക്രേസ് ഉണ്ടായിരുന്നത് അച്ഛന്; സിജു വില്‍സന്റെ പഴയ പ്രസംഗം വൈറല്‍

പ്ലസ് വണ്‍ പഠിക്കുമ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് അച്ഛന്‍ മരണപ്പെട്ടു. പിന്നീട് അമ്മയുടേയും സഹോദരിയുടേയും തോളിലായിരുന്നു ജീവിതം.
സിജു വില്‍സന്‍/ ഫെയ്‌സ്ബുക്ക്‌
സിജു വില്‍സന്‍/ ഫെയ്‌സ്ബുക്ക്‌
Updated on
2 min read

കൊച്ചി:  നായകവേഷത്തിലെത്തിയ 'പത്തൊമ്പതാം നൂറ്റാണ്ട്' വന്‍ വിജയമായതിന്റെ സന്തോഷത്തിലാണ് സിജു വില്‍സന്‍. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര പുരുഷനെയാണ് സിജു ചിത്രത്തില്‍ അവതരിപ്പിച്ചത്. ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് സിജു തന്റെ സ്വപ്‌നത്തിലേക്ക് നടന്നുകയറിയത്. തന്റെ പ്രതിസന്ധികളെ കുറിച്ച് സിജു പറയുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 2018 ല്‍ കൊച്ചി രാജഗിരി ബിസിനസ് സ്‌കൂളില്‍ വച്ച് നടന്ന പരിപാടിയിലാണ് സിജു തന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്.

സിജുവിന്റെ പ്രസംഗത്തില്‍ നിന്ന്

ഞാനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ച് വളര്‍ന്നത്. എന്റെ അച്ഛന്‍ സിഐടിയുവില്‍ ചുമട്ടുതൊഴിലാളി ആയിരുന്നു. അമ്മ ഹൗസ് വൈഫ് ആയിരുന്നു. ഞങ്ങള്‍ക്ക് വീടിന് മുന്‍പില്‍ ചെറിയൊരു പച്ചക്കറി കടയായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. എപ്പോഴാണ് എന്റെ ജീവിതത്തിലേയ്ക്ക് സിനിമ കടന്നുവന്നത് എന്ന് അറിയില്ല. ഒരുപക്ഷേ ചെറുപ്പത്തിലായിരിക്കും. ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് ടിവിയുടെ മുന്‍പില്‍ ആയിരിക്കും. എന്റെ വീട്ടില്‍ ടിവി ഉണ്ടായിരുന്നില്ല. അയല്‍ വീടുകളിലും ഒരു കിലോമീറ്ററിനടുത്തുള്ള ആന്റിയുടെ വീട്ടിലുമൊക്കെ പോയിരുന്നാണ് ടിവി കണ്ടിരുന്നത്. ഫുള്‍ ടൈം ടിവിയ്ക്ക് മുന്നില്‍ ഇരുന്നിട്ട് അയല്‍ വീട്ടില്‍ നിന്നൊക്കെ ഇറക്കിവിട്ടിട്ടുണ്ട്. എന്നിട്ടും ഞാന്‍ പുറത്തിറങ്ങി ജനലരികില്‍ നിന്ന് ടിവി കാണുമായിരുന്നു.

കുടുംബത്തില്‍ അച്ഛനായിരുന്നു സിനിമയോട് ക്രേസ് ഉണ്ടായിരുന്നത്. ഏത് സിനിമ ഇറങ്ങിയാലും പുള്ളി ആദ്യമേ തന്നെ അത് പോയി കാണും. ഫാമിലിയെ അങ്ങനെ കൊണ്ടുപോകാന്‍ പറ്റില്ലായിരിക്കും, അച്ഛന്‍ കാണുമായിരുന്നു. ഇംഗ്ലീഷ് സിനിമകളോടായിരുന്നു അച്ഛന് താത്പര്യം. ജാക്കി ചാന്‍, അര്‍ണോള്‍ഡ് സിനിമകളൊക്കെ ഇറങ്ങിക്കഴിഞ്ഞാല്‍ പോയി കാണും. എന്നെയും ഇടക്കൊക്കെ കൊണ്ടുപോയിട്ടുണ്ട്. പ്ലസ് വണ്‍ പഠിക്കുമ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് അച്ഛന്‍ മരണപ്പെട്ടു. പിന്നീട് അമ്മയുടേയും സഹോദരിയുടേയും തോളിലായിരുന്നു ജീവിതം.

പ്ലസ് ടു കഴിഞ്ഞാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ഡിസിഷന്‍ എടുക്കേണ്ട സമയം വരും. എനിക്ക് ഫോക്കസ് ഉണ്ടായിരുന്നില്ല. പ്ലസ് ടു കഴിഞ്ഞ ശേഷം ഒരു ആറ് മാസം ഞാന്‍ എന്തുചെയ്യണം എന്ന് ആലോചിക്കാന്‍ സമയമെടുത്തു. പക്ഷേ വെറുതെ ഇരുന്നില്ല. എന്റെ വീടിന്റെ അടുത്ത് ഒരു ഫാമിലി ഫ്രണ്ടിന്റെ വീട് പണിയുന്നുണ്ടായിരുന്നു. അവിടെ ഞാന്‍ സൂപ്പര്‍ വൈസറായി പോയി. 1500 രൂപയായിരുന്നു ഒരു മാസത്തെ എന്റെ സാലറി. ബിഎസ്‌സി നഴ്സിംഗ് ബാംഗ്ലൂരില്‍ റണ്ണിങ് ബാച്ച് ഉണ്ടെന്നും ആറ് മാസം നഷ്ടപ്പെടുത്താതെ ആ കോഴ്സ് ചെയ്യാനും എല്ലാവരും പറഞ്ഞു. അങ്ങനെ ഞാന്‍ പോളി ടെക്നിക്കില്‍ നിന്നും നഴ്സിങ് പഠിക്കാന്‍ ബാംഗ്ലൂരിലേയ്ക്ക് പോയി. അവിടെ നഴ്സിങ് പഠിച്ചു. ഇംഗ്ലീഷ് പഠിക്കാമെന്നൊക്കെ വിചാരിച്ചാണ് പോയത്, എന്നാല്‍ അവിടെ ചെന്നപ്പോള്‍ മുഴുവന്‍ മലയാളികള്‍. പിന്നെ നമ്മള്‍ എല്ലാവരോടും മലയാളത്തില്‍ ആണല്ലോ സംസാരിക്കുക. അങ്ങനെ ഡിഗ്രി കഴിഞ്ഞ് ഇനി എന്ത് ചെയ്യുമെന്ന് ഒരു ഐഡിയ ഇല്ലാതെ ഇരിക്കുന്ന സമയം വീണ്ടും വന്നു. മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബില്‍ ഒഡീഷനിലൂടെ എത്തിയെന്നും അല്‍ഫോണ്‍സ് പുത്രനുമായുള്ള പരിചയം തന്റെ സിനിമ പ്രവേശത്തിലേയ്ക്ക് വഴിവച്ചു എന്നും സിജു പറഞ്ഞു. 

'അല്‍ഫോണ്‍സ് പുത്രന്‍ എന്റെ സുഹൃത്താണ്. അദ്ദേഹം നിവിനെ വെച്ച് ആല്‍ബം ചെയ്യാനിരിക്കുന്ന സമയമാണ്. അങ്ങനെ അല്‍ഫോണ്‍സിനോട് സിനിമയില്‍ അഭിനയിക്കാനുള്ള എന്റെ താത്പര്യം പറഞ്ഞു. അത് പറയാന്‍ തന്നെ എനിക്കൊരു മടിയുണ്ടായിരുന്നു. കാരണം എനിക്ക് തന്നെ ഒരു കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. അങ്ങനെ അവനാണ് എന്നെ മോട്ടിവേറ്റ് ചെയ്തത്. അങ്ങനെയാണ് മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബിന്റെ ഓഡീഷനിലേയ്ക്ക് ഞാന്‍ ഫോട്ടോ അയക്കുന്നത്. അല്‍ഫോണ്‍സ് എടുത്ത ഫോട്ടോ ആണ് അയച്ചത്. 6000 പേരില്‍ നിന്ന് 120 പേരുടെ ലിസ്റ്റാക്കി അവര്‍ ചുരുക്കി. പിന്നീട് 20 പേരെ തെരഞ്ഞെടുത്തു. ആ 20 പേരില്‍ ഞാനുണ്ടായിരുന്നു. അഞ്ച് പേരില്‍ വന്നില്ലെങ്കിലും സിനിമയില്‍ ചെറിയ റോളുകള്‍ വിനീത് പലര്‍ക്കും നല്‍കിയിരുന്നു. അങ്ങനെ എന്നെയും വിളിച്ചു. അങ്ങനെ ആദ്യമായി എനിക്ക് ഒരു ഒഡീഷനില്‍ അവസരം കിട്ടി. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വേഷമാണ് ഞാന്‍ ചെയ്തത്.

ഇതിനിടയില്‍ വീട്ടില്‍ നിന്ന് പ്രെഷര്‍ ഒക്കെയുണ്ട്. അതിന് ശേഷമാണ് 'പ്രേമം' വരുന്നത്. ഞങ്ങളുടെ ലൈഫില്‍ ബ്രേക്ക് തന്ന സിനിമയായിരുന്നു പ്രേമം. ഇത്ര ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പ്രേമം കാരണമാണ് 'ഹാപ്പി വെഡ്ഡിംങി'ലേയ്ക്ക് ഒമര്‍ ലുലു സെലക്ട് ചെയ്തത്. ആദ്യത്തെ സോളോ ഹീറോ പെര്‍ഫോമന്‍സ് ആയിരുന്നു അത്. ആ സിനിമയും വലിയ സക്സസ് ആയി. കരിയറില്‍ എനിക്ക് ഏറ്റവും കടപ്പാട് അല്‍ഫോണ്‍സിനോടും സിനിമ എന്താണെന്ന് പഠിപ്പിച്ച സുഹൃത്തുക്കളോടുമാണ്. പിന്നെ എനിക്ക് പിന്തുണ നല്‍കിയ കുടുംബത്തോട്.'

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com