

ഓരോ ദിവസവും തിളക്കമാർന്ന വിജയമാണ് കല്യാണി പ്രിയദർശൻ നായികയായെത്തിയ ലോക തിയറ്ററുകളിൽ നേടുന്നത്. ഇതുവരെയുള്ള റെക്കോര്ഡുകളെയെല്ലാം പുഷ്പം പോലെ മറികടന്നാണ് ചിത്രം കുതിപ്പ് തുടരുന്നത്. ചിത്രത്തിൽ ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായാണ് കല്യാണി എത്തിയത്.
ഇപ്പോഴിതാ ലോകയിൽ നടൻ നിഷാന്ത് സാഗറിന്റെ കഥാപാത്രത്തില്‍ 'ഇന്ദ്രിയം' റഫറന്‍സ് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വാണി വിശ്വനാഥ് നായികയായി 25 വര്‍ഷം മുൻപ് പുറത്തിറങ്ങിയ ചിത്രത്തില്‍ നിഷാന്ത് സാഗറിന്റെ കഥാപാത്രത്തെ 'ലോക'യുമായി ബന്ധപ്പെടുത്തിയാണ് ആരാധകര്‍ വായിക്കുന്നത്. ഇരുചിത്രങ്ങളും തമ്മിലെ രണ്ട് കൗതുകങ്ങളാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
'ഇന്ദ്രിയ'ത്തില്‍ മരത്തില്‍ ആണിയടിച്ചു തളച്ച നീലി എന്ന യക്ഷിയെ മോചിപ്പിച്ചത് നിഷാന്ത് സാഗര്‍ അവതരിപ്പിച്ച കഥാപാത്രമാണ്. ചിത്രത്തില്‍ നിഷാന്തിന്റെ കഥാപാത്രത്തിന്റെ പേര് 'സണ്ണി' എന്നാണ്. 'ലോക'യില്‍ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന കഥാപാത്രം കള്ളിയങ്കാട്ട് നീലി തന്നെയാണ്.
'ഇന്ദ്രിയ'ത്തില്‍ മോചിപ്പിച്ച സണ്ണിയായെത്തിയ നിഷാന്ത്, 'ലോക'യില്‍ നീലിക്ക് മൂത്തോന്റെ നിര്‍ദേശങ്ങള്‍ കൈമാറുന്ന പ്രകാശ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നീലിയെ 'തളച്ചതോ'ടെ കത്തനാര്‍ക്ക് നിയന്ത്രണം ലഭിക്കുകയാണ് ചെയ്തതെന്ന് സൂചിപ്പിക്കുന്ന ഡയലോഗും 'ലോക'യിലുണ്ട്. കഥാപാത്ര നിര്‍മിതിയിലെ കൗതുകത്തിന് പുറമേ പേരിലും ചില യാദൃച്ഛികതയുണ്ട്.
'ലോക'യില്‍ നസ്ലിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സണ്ണിയെന്നാണ്. 1905-ല്‍ തന്റെ ബോയ്ഫ്രണ്ട് ആയിരുന്ന ഒരു ബ്രിട്ടീഷ് ഓഫീസര്‍ക്ക് സണ്ണിയുടെ രൂപമായിരുന്നുവെന്ന് ചന്ദ്ര ചിത്രത്തില്‍ പറയുന്നുമുണ്ട്. 'നീലിയെ തളച്ച ആണി വലിച്ചൂരിയ മുതൽ', 'പണ്ട് നീലിയെ മോചിപ്പിച്ച നിഷാന്ത് സാഗർ തന്നെയല്ലേ ഇന്നും നീലിയുടെ കൂടെ', '10- 80 വർഷത്തിന്റെ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ചതിന്റെ നന്ദി നീലിയ്ക്ക് നിന്നോടുണ്ടാകും'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
അതേസമയം ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ചിത്രമാണ് 'ഇന്ദ്രിയം'. വാണി വിശ്വനാഥ്, വിക്രം, ബോബന്‍ ആലുമ്മൂടന്‍, ലെന എന്നിവരാണ് ഇന്ദ്രിയത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. നീലി എന്ന യക്ഷിയുടെ പ്രതികാരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
'ലോക'യില്‍ മൂത്തോന്‍ എന്ന കഥാപാത്രത്തെ സഹായിക്കുന്ന പ്രകാശ് എന്ന കഥാപാത്രത്തെയാണ് നിഷാന്ത് സാഗര്‍ അവതരിപ്പിക്കുന്നത്. മൂത്തോന്റെ നിര്‍ദേശ പ്രകാരമാണ് പ്രകാശ് ചന്ദ്രയെ ബംഗളൂരുവിലേക്ക് എത്തിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates