

അല്ലു അർജുന്റെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിൽ നിർമിച്ച മൾട്ടിപ്ലക്സ് തിയറ്റർ അല്ലു സിനിമാസിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമായിരുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉൾപ്പെടെയുള്ള പ്രമുഖർ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെയും സാങ്കേതിക മികവോടെയും പണി പൂര്‍ത്തിയാക്കിയ തിയറ്ററിന്‍റെ നിരവധി ദൃശ്യങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇപ്പോഴിതാ അതിലെ ഒരു ഭാഗം സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. തിയറ്റര്‍ കോംപ്ലെക്സിന്‍റെ ഒരു ഭിത്തിയില്‍ സിനിമയിലെ ശ്രദ്ധേയ സംവിധായകരുടെ ഫ്രെയിം ചെയ്ത ചിത്രങ്ങളാണ്. അടിയില്‍ ഓരോരുത്തരുടെയും പേരുകളുമുണ്ട്. ഭാഷാഭേദമില്ലാതെ ഉള്‍പ്പെടുത്തിയിരിക്കുന്ന സംവിധായകരുടെ ചിത്രങ്ങളില്‍ മലയാളത്തില്‍ നിന്ന് ഒരാള്‍ മാത്രമാണ് ഉള്ളത്.
വാള്‍ ഓഫ് ഫെയിം എന്ന് പേരിട്ടിരിക്കുന്ന ഭിത്തിയില്‍ എസ് എസ് രാജമൗലിയും സുകുമാറും മണി രത്നവും വെട്രിമാരനും ആറ്റ്ലിയും ഋഷഭ് ഷെട്ടിയും ഒക്കെയുണ്ട്. ഇക്കൂട്ടത്തില്‍ മലയാളത്തില്‍ നിന്ന് ഇടംപിടിച്ച ഒരേയൊരാള്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ്.
അതേസമയം ചില ശ്രദ്ധേയ സംവിധായകരെ ഇക്കൂട്ടത്തിലേക്ക് ഉള്‍പ്പെടുത്താത്തതില്‍ സിനിമാ പ്രേമികളുടെ അതൃപ്തിയും ഉയരുന്നുണ്ട്. ത്രിവിക്രം ശ്രീനിവാസ്, പ്രശാന്ത് നീല്‍, രാജ്കുമാര്‍ ഹിറാനി, സഞ്ജയ് ലീല ബന്‍സാലി, സന്ദീപ് റെഡ്ഡി വാങ്ക എന്നിവരുടെ ചിത്രങ്ങളും വാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ അറ്റ്ലിയെ ഉള്‍പ്പെടുത്തിയിട്ടും ഷങ്കറിനെ ഉള്‍പ്പെടുത്താതിരുന്നതും രാം ഗോപാല്‍ വര്‍മ്മയ്ക്ക് സ്ഥാനം നല്‍കാതിരുന്നതുമൊക്കെ സിനിമാ പ്രേമികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കെ വി റെഡ്ഡി, സിംഗീതം ശ്രീനിവാസ റാവു, രാഘവേന്ദ്ര റാവു എന്നിങ്ങനെ മുന്‍കാല സംവിധായകരെ അവഗണിച്ചതിലും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
എന്നാൽ മറ്റൊരു തരത്തിലായിരിക്കാം സംവിധായകരുടെ തിരഞ്ഞെടുപ്പെന്നും ചില കമന്റുകൾ വരുന്നുണ്ട്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അല്ലു അർജുൻ നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates