

ശ്രീനിവാസൻ സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള. ചിത്രത്തിലെ ഓരോ ഡയലോഗും മലയാളികൾക്ക് കാണാപാഠമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കഥയുടെ പിന്നാമ്പുറ കഥയെക്കുറിച്ച് ശ്രീനിവാസൻ മുൻപ് പറഞ്ഞതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞാൻ നേരത്തെ സ്ക്രിപ്റ്റ് എഴുതാറില്ല, മിക്കതും അപ്പപ്പോഴാണ് എഴുതാറ്. അത് എന്നെ പ്രിയൻ പഠിപ്പിച്ചതാണ്. കാരണം നമുക്ക് കൂടുതൽ സമയം ഉണ്ടാകില്ല. അപ്പോൾ എഴുതി, അപ്പോൾ തന്നെ ഷൂട്ട് ചെയ്യണം. കാമറ വച്ച് ലൈറ്റ് അപ് ചെയ്യുമ്പോഴാണ് ഇപ്പുറത്ത് ഇരുന്ന് എഴുതുന്നത്. മഴയെത്തും മുൻപ് ഒരു ഹോട്ടലിലിരുന്ന് എഴുതി കൊണ്ടിരിക്കുമ്പോൾ, പഴയ കാര്യങ്ങളൊക്കെ നമ്മളിങ്ങനെ ഓർക്കുമല്ലോ.
നമ്മുടെ നാട്ടിൽ അമ്മയും കൂട്ടുകാരികളുമൊക്കെ ചേർന്ന് അടുക്കള വശത്തിരുന്ന് സംസാരിച്ചത് ഓർമ വന്നു. നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു പെണ്ണുകാണലിനെക്കുറിച്ചായിരിക്കും അവർ സംസാരിക്കുന്നത്. അവിടെ ഒരു പെണ്ണിനെ കാണാൻ വന്ന ചെക്കൻ നല്ല മിടുക്കനാണ്. വീട്, ഓഫീസ് അങ്ങനെയാണ്... ഒരു ചീത്ത സ്വഭാവവും ഇല്ല. കുടിക്കില്ല, പുകവലിക്കില്ല ഒരു ദുസ്വഭാവവും ഇല്ല.
അതോർത്തപ്പോൾ എനിക്ക് ചിരി വന്നു. അങ്ങനെയൊരു ഭർത്താവാണെങ്കിൽ മഹാബോർ ആയിരിക്കും. ഭാര്യയ്ക്ക് ഒരു സ്പെയ്സും ഉണ്ടാകില്ല, ഒന്ന് ഉപദേശിക്കാൻ പോലും. അങ്ങനെയാണ് അതിന് നേർ വിപീരിതമായി ഒരു കഥാപാത്രമുണ്ടാക്കി. അങ്ങനെയാണ് ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ ജനിക്കുന്നത്. അവൾക്ക് ഒരുപാട് സ്കോപ് ഉണ്ട് അവിടെ. ഈ ഭർത്താവിന് ചീത്ത സ്വഭാവം മാത്രമേയുള്ളൂ".- ശ്രീനിവാസൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates