മക്കളുടെ ജനനത്തോടനുബന്ധിച്ച് ജീവിതത്തില്‍ തനിക്കുണ്ടായ സൗഭാഗ്യങ്ങളെക്കുറിച്ചു പറയുകയാണ് സിനിമാ നടന്‍ സുരാജ് വെഞ്ഞാറമൂട്. ആദ്യ കുട്ടി ജനിച്ചപ്പോഴാണ് തനിക്ക് ആദ്യ സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. രണ്ടാമത്തെ കുട്ടി ജനിച്ചപ്പോള്‍ സംസ്ഥാന പുരസ്‌കാരം ലഭിച്ചു. മൂന്നാമത്തെ കുട്ടി പിറന്നപ്പോള്‍ സംസ്ഥാന അവാര്‍ഡിനൊപ്പം ദേശീയ പുരസ്‌കാരവും കിട്ടി. ഇനി ഓസ്‌കര്‍ ലഭിക്കുമെങ്കില്‍ നാലാമത്തേതിനും താന്‍ റെഡിയാണെന്നായിരുന്നു സുരാജ് പറഞ്ഞത്. ചോറ്റാനിക്കര ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാസാംസ്‌കാരിക സമ്മേളനത്തിലാണ് രസകരമായ പ്രസംഗത്തിലൂടെ സുരാജ് സദസ്സിന്റെ കയ്യടി നേടിയത്.
''എനിക്ക് മൂന്നു കുട്ടികളാണ്. ആദ്യത്തെ ആള്‍ ജനിച്ചപ്പോഴാണ് എനിക്ക് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. രണ്ടാമത്തെ മകന്‍ വസുദേവ് ജനിച്ചപ്പോള്‍ എനിക്ക് രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. അപ്പോള്‍ ഞാന്‍ വിചാരിച്ചു ഈ പരിപാടി കൊള്ളാമല്ലോ. താന്‍ പാതി ദൈവം പാതി എന്ന് പറയുന്നതുപോലെ. പിന്നീട് ഒരു പെണ്‍കുഞ്ഞ് വേണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. അങ്ങനെ മൂന്നാമത് ഒരു പെണ്‍കുട്ടി ജനിച്ചു, ഹൃദ്യ. അവള്‍ ജനിച്ചപ്പോള്‍ എനിക്ക് സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും കിട്ടി. ഇനി ഓസ്‌കര്‍ അവാര്‍ഡ് കിട്ടുമെങ്കില്‍ നാലാമത്തെതിനും ഞാന്‍ റെഡിയാണ്. അതിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണം വേണ്ട, പ്രാര്‍ഥന മാത്രം മതി എന്നുകൂടി ഈ അവസരത്തില്‍ പറയുകയാണ്.
ഇന്ന് ഞാന്‍ ഈ കഥ ഇവിടെ പറയുമെന്ന് എന്റെ ഭാര്യയോട് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, ''നിങ്ങള്‍ക്ക് നാണമില്ലേ, മൂന്ന് അവാര്‍ഡ് കിട്ടിയത് എന്റെയും കൂടി മിടുക്ക് കൊണ്ടാണ്. ഇനിയൊരു കാര്യം ചെയ്യ് സ്വന്തമായി കഷ്ടപ്പെട്ട് പോയി അഭിനയിച്ച് ഒരു അവാര്‍ഡ് കൊണ്ടുവരൂ. അതിനുശേഷം ഇനി എന്തെങ്കിലും പറഞ്ഞാല്‍ മതിയെന്ന്''... സുരാജിന്റെ പതിവ്
ശൈലിയിലുള്ള പ്രസംഗത്തിന് നിറഞ്ഞ കൈയടിയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates