കന്നഡ സൂപ്പർതാരം പുനീത്കുമാറിന്റെ അകാലവിയോഗം തെന്നിന്ത്യൻ സിനിമാലോകത്തിന് ഏൽപ്പിച്ച ആഘാതം വലുതാണ്. ഒരാഴ്ച പിന്നിട്ടിട്ടും പുനീതിന്റെ വിയോഗം പ്രിയപ്പെട്ടവർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. നടൻ സൂര്യ പുനീതിന്റെ സ്മൃതി കുടീരത്തിൽ എത്തിയതിന്റെ ദൃശ്യങ്ങളാണ് ആരാധകർക്ക് നൊമ്പരമാകുന്നത്. തന്റെ സുഹൃത്തിന്റെ ഓർമയിൽ കണ്ണീർവാർക്കുന്ന സൂര്യയെയാണ് വിഡിയോയിൽ കാണുന്നത്.
കണ്ണീരോടെ വിട പറഞ്ഞു
ബാംഗളൂരുവിലെ പുനീതിന്റെ സ്മൃതികുടീരത്തിൽ എത്തിയ സൂര്യ അന്ത്യാഞ്ജലി അർപ്പിക്കുകയായിരുന്നു. ഏറെ നേരം കുടീരത്തിൽ കൈവച്ച് നിന്ന താരം കണ്ണീരോടെയാണ് തന്റെ സുഹൃത്തിന് വിടപറഞ്ഞത്. തുടർന്ന് പുനീതിന്റെ വീട്ടിൽ എത്തി അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. പുനീതിന്റെ മരണം ഒരിക്കലും ഉൾക്കൊള്ളാനാകുന്നില്ലെന്നും നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. പുനീതുമായുള്ള സൗഹൃദത്തെക്കുറിച്ചു പറഞ്ഞപ്പോൾ സൂര്യ വികാരഭരിതനായി.
ജനിക്കുന്നതിനു മുന്നേയുള്ള സൗഹൃദം
‘പുനീത് ഓർമയായെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. പുനീതിന്റെ കുടുംബത്തിലെ ഓരോരുത്തരുമായും അടുത്തബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഞാൻ ജനിക്കുന്നതിനു മുമ്പേയുള്ള സൗഹൃദമാണിത്. എന്റെ അമ്മ പറയുന്നത് ഇപ്പോൾ ഓർമ വരുന്നു. അമ്മയുടെ വയറ്റിൽ ഞാൻ നാല് മാസമുള്ളപ്പോൾ പുനീത് ഏഴ് മാസമായിരുന്നു. ജനിക്കുന്നതിനു മുമ്പേ ഞങ്ങൾ പരിചയപ്പെട്ടവരാണ്. വീട്ടിൽ അച്ഛനും അമ്മയുമൊക്കെ വലിയ ആഘാതത്തിലാണ്. ഏത് ഫോട്ടോയിലും വിഡിയോയിലും പുനീതിനെ ചിരിച്ചുമാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ. ഒരുപാട് നല്ല കാര്യങ്ങൾ പുനീത് ചെയ്തിട്ടുണ്ട്. ആ ഓർമകൾ നമ്മുടെ എല്ലാവരുടെയും ഹൃദയത്തിലുണ്ടാകും.’–സൂര്യ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates