

സൂര്യ നായകനായെത്തുന്ന കറുപ്പിന്റെ ആദ്യ പ്രദർശനങ്ങൾ അവസാന നിമിഷം റദ്ദാക്കി. ഇത് സൂര്യ ആരാധകരെ വൻ നിരാശയിലാഴ്ത്തി. വ്യാഴാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കേണ്ട പ്രദർശനങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അവസാന നിമിഷം റദ്ദാക്കിയത്. തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ് പ്ലാനുകളെ ഈ അപ്രതീക്ഷിത തടസം സാരമായി ബാധിച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ എസ് ആർ പ്രഭു മെയ് 14 പുലർച്ചെ ഒരു മണിയോടെയാണ് ഷോകൾ റദ്ദാക്കിയ വിവരം എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ 9 മണിയുടെ ഷോകൾ റദ്ദാക്കേണ്ടി വന്നതിൽ അദ്ദേഹം പ്രേക്ഷകരോട് മാപ്പ് പറയുകയും ചെയ്തു. സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കപ്പെടാത്തതാണ് റിലീസ് തടസപ്പെടാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റിലീസിന് തലേദിവസം തന്നെ തിയറ്റർ ഉടമകൾ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് സൂചനകൾ നൽകിയിരുന്നു. സംവിധായകൻ ആർജെ ബാലാജി മെയ് 13 രാത്രിയോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ പങ്കുവച്ചിരുന്നെങ്കിലും അത് സാധ്യമായില്ല.
ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ചിത്രത്തിന്റെ ലിസ്റ്റിങ് അപ്രത്യക്ഷമായതോടെ തന്നെ ആരാധകർക്കിടയിൽ റിലീസ് മാറ്റിവെക്കപ്പെടുമെന്ന ആശങ്ക പടർന്നിരുന്നു.
"ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ, കറുപ്പിന്റെ രാവിലെ 9 മണിയുടെ ഷോകൾ റദ്ദാക്കും. എല്ലാവരോടും ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു!"- എന്നാണ് എസ് ആർ പ്രഭു എക്സിൽ കുറിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ചിത്രത്തിന് രാവിലെ 9 മണിക്ക് പ്രത്യേക ഷോകൾ നടത്താൻ അനുമതി നൽകിയിരുന്നു.
സർക്കാർ അനുമതി ഉണ്ടായിട്ടും ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഷോകൾ മുടങ്ങിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ് ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു എന്നിവർ ചേർന്നാണ് 'കറുപ്പ്' നിർമിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, നട്ടി സുബ്രഹ്മണ്യം, സ്വാസിക, യോഗി ബാബു തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സായ് അഭ്യങ്കാർ ആണ് സംഗീതം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates