
നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യുടെ ഭാര്യ സംഗീത സൊർണലിങ്കം നൽകിയ വിവാഹമോചന ഹർജിയുടെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ആരാധകർ. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് സംഗീത വിവാഹമോചനത്തിന് ഹർജി നൽകിയിരിക്കുന്നത്. എന്നാൽ സിനിമ വിട്ട് പൂർണമായും രാഷ്ട്രീയ ജീവിതത്തിലേക്ക് ഇറങ്ങിയ വിജയ്‌യ്ക്ക് ഒന്നിനു പുറകേ ഒന്നായി തിരിച്ചടികൾ കിട്ടുകയാണല്ലോ എന്നാണ് ആരാധകർക്കിടയിലെ സംസാരം. വിജയ്‍യുടെ സ്വകാര്യ ജീവിതവും പ്രൊഫഷണൽ ജീവിതവും മുൻ നിർത്തി കൊണ്ടാണ് ആരാധകരുടെ അടക്കം പറച്ചിലുകൾ.
കരിയറിന്റെ ഏറ്റവും പീക്കിൽ നിൽക്കുന്ന സമയത്തായിരുന്നു സിനിമയിൽ നിന്നുള്ള നടന്റെ വിരമിക്കൽ പ്രഖ്യാപനം. തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാരിലൊരാൾ എന്നു മാത്രമല്ല, തിയറ്ററുകളിലേക്ക് ആളുകളെ കയറ്റുന്ന കാര്യത്തിലും നടൻ മിടുക്കനായിരുന്നു. ക്രൗഡ് പുള്ളർ എന്ന പദം തന്നെ തമിഴകത്ത് ഏറ്റവും കൂടുതൽ യോജിക്കുക വിജയ് എന്ന നടനായിരിക്കും. വിജയ് തന്റെ ഈ കടുത്ത തീരുമാനം മാറ്റി സിനിമയിലേക്ക് തിരിച്ചു വരുമെന്ന് തന്നെയാണ് ആരാധകർ ഇപ്പോഴും വിശ്വസിക്കുന്നത്.
സ്വന്തം പാർട്ടിയായ തമിഴക വെട്രി കഴക(ടിവികെ)ത്തെ അധികാരത്തിലെത്തിച്ച് മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് രാഷ്ട്രീയ പടയൊരുക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം റാലികളും നടത്തി വരികയാണ് വിജയ്. റാലികളിലെ വിജയ്യുടെ പ്രസംഗം തന്നെ അണികളിൽ അത്രയധികം ആവേശമുണർത്തുന്നതാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 27 ന് കരൂരിൽ നടന്ന റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. ദുരന്തത്തെ കൈകാര്യം ചെയ്ത രീതി താരത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തി. വിവിധയിടങ്ങളിൽ നിന്ന് വിജയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും വിമർശനങ്ങളുമുയർന്നു. ദുരന്തവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിയായ സിബിഐ കേസിൽ വിജയ്‌യെ ചോദ്യം ചെയ്തു. എന്നാൽ സംഭവത്തിൽ തന്റെ ഹൃദയം തകർന്നുവെന്ന് വിജയ് പല തവണ ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.
വിജയ്യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയിൽ സിനിമാ ലോകം ഏറ്റെടുത്ത ചിത്രമാണ് ജന നായകൻ. അങ്ങനെയിരിക്കെയാണ് പൊങ്കൽ റിലീസായി തിയറ്ററിലെത്തേണ്ടിയിരുന്ന ജന നായകൻ പെട്ടിയിലായത്. സെൻസർ ബോർഡുമായി നിയമപരമായ ഏറ്റുമുട്ടലിനൊടുവിൽ എങ്ങനെയെങ്കിലും തിയറ്ററിലെത്തിക്കാൻ സമവായനീക്കത്തിലാണ് ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉടൻ ചിത്രം തിയറ്ററിലെത്താനുള്ള സാധ്യത ഏറെക്കുറെ മങ്ങിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
അടുത്തിടെയാണ് വിജയ്ക്കെതിരെ ബിജെപി നേതാവ് നൈനാര്‍ നാഗേന്ദ്രൻ വിജയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഡിഎംകെയുടെ ഏക എതിരാളിയാവുക താന്‍ നയിക്കുന്ന ടിവികെ ആയിരിക്കും എന്ന വിജയ്‌യുടെ പ്രസ്താവനയെ പരിഹസിച്ചു കൊണ്ട് നാഗേന്ദ്രന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 'പാവം, അയാള്‍ക്ക് തീരെ അനുഭവ സമ്പത്തില്ല. ആദ്യം അയാള്‍ സ്വന്തം വീട്ടില്‍ നിന്നും പുറത്ത് വരണം. തൃഷയുടെ വീട്ടില്‍ നിന്നും ആദ്യം പുറത്ത് കടക്കണം. എന്നാലേ എന്തെങ്കിലുമൊക്കെ നടക്കൂ'' എന്നായിരുന്നു ബിജെപി നേതാവ് പറഞ്ഞത്. സംഭവം വിവാദമായെങ്കിലും തന്റെ പ്രസ്താവന പിന്‍വലിക്കാന്‍ നാഗേന്ദ്രന്‍ ഒരുക്കമായിരുന്നില്ല. എന്നാൽ നാഗേന്ദ്രന്‍ മറുപടിയുമായി നടി തൃഷ രംഗത്തെത്തുകയും ചെയ്തിരുന്നു.
തിരിച്ചടികൾ ഒന്നൊന്നായി നിൽക്കവേ നടന്റെ വ്യക്തി ജീവിതവും പൊതുഇടങ്ങളിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ഒരു മുൻനിര നടിയുമായി താരത്തിന് വിവാഹേതര ബന്ധമുണ്ടെന്ന സംഗീതയുടെ വിവാഹമോചന ഹർജിയിലെ ആരോപണം നടന് വലിയ തിരിച്ചടിയായി മാറിയേക്കുമെന്നാണ് വിവരം. ചെങ്കൽപേട്ട് കോടതിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. ഏപ്രിൽ 20-ന് കോടതി കേസ് പരിഗണിക്കും. അന്ന് വിജയ്‌യോട് കോടതിയിൽ ഹാജരാവാൻ നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം. എന്തായാലും തുടർച്ചയായി വിജയ്‌ക്കെതിരെ വരുന്ന ഇത്തരം തിരിച്ചടികൾ നടന് ശോഭനീയമായിരിക്കില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates