

ഒരു തങ്കമാന പയ്യനുമായി സോഷ്യൽ മീഡിയ കത്തിക്കാൻ സായി അഭ്യങ്കർ വീണ്ടും എത്തിയിട്ടുണ്ട്. ഈ വർഷത്തെ രണ്ടാമത്തെ കത്തിക്കൽ. പവിഴമല്ലിയുടെ സെൻസേഷൻ അവസാനിക്കും മുൻപുതന്നെ ആളിപ്പടരുകയാണ് 'രധിമാ'. ‘കച്ചി സേറ’യിൽ തുടങ്ങിയ ആ പയ്യന്റെ മത്തുപിടിപ്പിക്കുന്ന ഇലക്ടിഫൈയിങ് ട്രാക്കുകളുടെ തുടർച്ച.
നെരിപ്പോടെ പടർന്നുകയറുന്ന അനിരുദ്ധ് സംഗീതത്തോട് കിടപിടിയ്ക്കും വിധം പുത്തനൊരു പാതവെട്ടിയാണ് സായി സംഗീതലോകത്ത് ഇരിപ്പുറപ്പിക്കുന്നത്. സിനിമാ പാട്ടുകൾ ആധിപത്യമുറപ്പിച്ച തമിഴ് സംഗീത ലോകത്ത് അവൻ ഇൻഡീ ട്രാക്കിട്ട് ചുവടുവെപ്പിച്ചു.
സ്പോട്ടിഫൈയിലും യൂട്യൂബ് മ്യൂസിക്കിലും സോഷ്യൽ മീഡിയ റീലുകളിലും അവന്റെ സിംഗിൾസ് ഒരു ഡോപ്പമിൻ ഡോസാണ്. സംഗീത ലോകത്ത് ആ പാട്ടുൾ കൊട്ടിക്കേറി പുത്തൻ റെക്കാർഡുകൾ പണിയുകയാണ്. ദ മോസ്റ്റ് സെൻസേഷണൽ കിഡോ ഇൻ മ്യൂസ്ക്ക്- സായി അഭ്യങ്കർ.
തിങ്ക് മ്യൂസിക്കിനൊപ്പം സായി അഞ്ചു സിംഗിളുകളാണ് പുറത്തിറക്കിയത്. ഗംഭീര വിഷ്വൽ ട്രീറ്റോടെ പുറത്തിറക്കിയ അഞ്ചു ട്രാക്കുകളും സൂപ്പർ ഹിറ്റ്സ്. 'എന്നമ്മേ എൻ ഉന്നാല' എന്ന് തുടങ്ങിയ 'കച്ചി സേറ' അതിന്റെ ലാർജ് പ്രൊഡക്ഷൻ കൊണ്ടും ഫ്രഷ് റിഥം കൊണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായി. സ്‌പോട്ടിഫൈ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി എവിടെയും കച്ചി സേറ എന്ന അബ്‌സല്യൂട്ട് ബാങ്ങർ ട്രെൻഡിങ്. ചരിത്രത്തിൽ ആദ്യമായാണ് ഒരു തമിഴ് ഇൻഡി സോങ് 100 മില്യൺ സ്ട്രീമിങ് കടക്കുന്നത്.
പിറകെ 'ആസ കൂട' യൂട്യൂബിൽ മാത്രം കണ്ടെത്തിയത‍് 430 മില്യൺ കാഴ്ചക്കാരെ. സ്പോട്ടിഫൈയിൽ 248 മില്യൺ സ്ട്രീമുകളുള്ള ഇതേ ട്രാക്കാണ് ഈ രണ്ടു പ്ലാറ്റ്ഫോമുകളിലും ആദ്യമായി 200 മില്യൺ കടക്കുന്ന തമിഴ് ഇൻഡീ സോങ്. ശ്രുതി ഹാസൻ ഒപ്പം പാടിയ 'പവിഴമല്ലി' 300 മില്യണും കടന്നു. അതോടെ റിലീസിനെത്തുന്ന പാട്ടുകളോരോന്നും ഇറക്കിവിടുന്ന കണക്ക് ട്രെന്റിക്കാക്കി മാറ്റുന്ന അത്ഭുതമായി സായി അഭ്യങ്കർ.
പ്രദീപ് രംഗനാഥൻ - മമിത ചിത്രം 'ഡൂഡി'ലെ 'ഊരും ബ്ലഡും' വമ്പൻ ഹൈപ്പാണ് ക്രിയേറ്റ് ചെയ്തത്. സൂര്യ ചിത്രം 'കറുപ്പി'ന്റെ അതിഗംഭീര വിജയത്തിലും ആ പേരിനു സ്ഥാനമുണ്ട്. വരാനിരിക്കുന്ന അല്ലു അർജുൻ - ദീപിക പദുകോൺ- ആറ്റ്‌ലി ചിത്രം 'AA 22', ലോകേഷ് നിവിൻ ചിത്രം 'ബെൻസ്', ധനുഷ് - മമ്മൂട്ടി ചിത്രം 'ഓം' തുടങ്ങി നിരവധി സുപ്രധാന ചിത്രങ്ങളാണ് സായിയിൽ പ്രതീക്ഷവെച്ചിരിക്കുന്നത്.
പാട്ടുകൾക്കെല്ലാം ഒരേ ഭാവമെന്ന വിമർശനം സായി അഭ്യങ്കർ മ്യൂസിക്കിനുണ്ട്. അപ്പോൾപോലും അതിലോരോന്നും ഹിറ്റ് ചാർട്ടിൽ പുതുചരിത്രം തീർക്കാനുള്ള പൊട്ടൻഷ്യലോടെയാണ് എത്തുന്നത്. റീലുകളുടെയും പുത്തൻ ആഘോഷങ്ങളുടെയും ഒരു രസം ചാലിച്ചുകൊണ്ട്. അതേ ഫോർമാറ്റാണ് രധിമയിലും തുടരുന്നത്. ഷൈജു ഖാലിദ് വിഷ്വലുകൂടെയാകുമ്പോൾ ആ കാൻവാസിന് വലിപ്പമിത്തിരി കൂടും.
പതിനൊന്നാം വയസ്സിൽ സ്വന്തമായി മ്യൂസിക്ക് പ്രോഗ്രാം ചെയ്യാൻ ആരംഭിച്ച പയ്യൻ അവന്റെ ഇരുപത്തിയൊന്നാം വയസ്സിലെത്തിനിൽക്കുന്നത് മ്യൂസിക് ലോകത്തിന്റെ സർവ്വശോഭയിലുമാണ്. കോൺസേർട്ടുകളിൽ ആർത്തിരമ്പിയെത്തുന്ന ജനസാഗരത്തെയാകെ ത്രസിപ്പിക്കാൻ മാത്രം പോന്ന പവർഫുൾ ബീറ്റ് തന്നെയാണ് അവന്റെ സിഗ്നേച്ചർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates