മുംബൈ; ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിനോട് തെലുങ്ക് ചിത്രം പിൻവലിക്കാൻ ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി. മുംബൈയിൽ നിന്നുള്ള ഒരു നടിയുടെ അപകീർത്തി കേസിലാണ് നടപടി. നടിയുടെ അനുവാദമില്ലാതെ ഇയാളുടെ ചിത്രം സിനിമയിൽ ഉപയോഗിച്ചു എന്നാണ് പരാതി. ചിത്രത്തിന്റെ നിർമാതാക്കൾ വിവാദ രംഗം നീക്കം ചെയ്യുന്നതുവരെ ചിത്രത്തിന് വിലക്കേർപ്പെടുത്താനാണ് ആമസോണിനോട് പറഞ്ഞത്.
2020 സെപ്റ്റംബറിൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം 'വി'യിലാണ് മാലിക്കിന്റെ ചിത്രം മോശം രീതിയിൽ ഉപയോഗിച്ചത്. നാനി നായകനായി എത്തിയ ത്രില്ലർ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. മോഡലും നടിയുമായ സാക്ഷി മാലിക്കാണ് വെങ്കടേശ്വര ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് എതിരെ അപകീർത്തി കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗിക തൊഴിലാളിയാണെന്ന് പറഞ്ഞുകൊണ്ടാണ്സാക്ഷിയുടെ ചിത്രം സിനിമയിൽ കാണിക്കുന്നത്. ഒരാളുടെ സ്വകാര്യ ചിത്രം അയാളുടെ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഈ കേസിൽ ചിത്രം ഉപയോഗിക്കുന്ന രീതി അനുസരിച്ച് അപകീർത്തികരവും കൂടിയാണെന്നും സാക്ഷിയുടെ അഭിഭാഷക സവീന ബേദി പറഞ്ഞു.
സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സുള്ള വ്യക്തിയാണ് സാക്ഷി. ചില ബോളിവുഡ് ഗാനങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ടെന്നും അഡ്വക്കേറ്റ് പറഞ്ഞു. 2017 ൽ ഫോർട്ട്ഫോളിയോക്കു വേണ്ടിയാണ് സാക്ഷി ചിത്രങ്ങളെടുത്തത്. ഇത് പിന്നീട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിൽ നിന്നാണ് അനുവാദമില്ലാതെ സിനിമയിലേക്ക് ഉപയോഗിച്ചിരിക്കുന്നത്.
ചിത്രം നിയമവിരുദ്ധമായി ഉപയോഗിച്ചത് മോശമാണെന്ന് വിലയിരുത്തിയ കോടതി 24 മണിക്കൂറിനുള്ളിൽ ചിത്രം നീക്കം ചെയ്യാൻ ആമസോണിനോട് ആവശ്യപ്പെട്ടു. ചിത്രം എഡിറ്റ് ചെയ്ത് ബ്ലർ ചെയ്യിക്കുകയോ പിക്സലേറ്റ് ചെയ്യുകയോ അല്ല വേണ്ടത്. അതിനാൽ മാലിക്കിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്ന ഭാഗം മുഴുവനായി ഉടനടി നീക്കം ചെയ്യണം- ജസ്റ്റിസ് പട്ടേൽ പറഞ്ഞു. രംഗങ്ങൾ നീക്കിയതിന് ശേഷം മാത്രമേ ചിത്രം വീണ്ടും റിലീസ് ചെയ്യാൻ അനുവദിക്കുകയൊള്ളൂവെന്നും കോടതി വ്യക്തമാക്കി. മാർച്ച് 8നാണ് ഇനി കേസ് പരിഗണിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates