

ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലെ പാട്ടുകളുടെ പൊതുവായ ആശയം മാജിക് എന്നാണ്. ചിത്രത്തിൽ ആദ്യം പൂർത്തിയാക്കിയ പാട്ട് മാന്ത്രികമായിരുന്നുവെന്നും പ്രണയത്തിൽ സംഭവിക്കുന്ന മാജിക്കാണ് പാട്ടിലൂടെ അവതരിപ്പിക്കുന്നതെന്നും ഗാനരചയിതാവ് വിനായക് ശശികുമാർ.
ജസ്റ്റിൻ ഡേവിസ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് ആഷ്ലി എന്ന നായിക കടന്നു വരുന്നതോടെ സംഭവിക്കുന്ന മാന്ത്രികമായ കാര്യങ്ങളാണ് പാട്ടിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പെട്ടെന്ന് ഒരാളുടെ കടന്നു വരവോടെ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന അനുഭവത്തെ മാന്ത്രികമെന്നു വിശേഷിപ്പിക്കുകയായിരുന്നു. ആദ്യം മായികം എന്നായിരുന്നു എഴുതിയിരുന്നതെന്നും വിനായക് ശശികുമാർ പറഞ്ഞു. പിന്നീട് മാജിക് ഒരു കോമൺ തീമാക്കി ചിത്രത്തിലെ മുഴുവൻ പാട്ടുകളും ഒരുക്കുകയായിരുന്നു എന്നും സമകാലിക മലയാളത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ വിനായക് പറഞ്ഞു.
വിനായക് ശശികുമാറിന്റെ വാക്കുകളിലേക്ക്:
ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ആദ്യമുണ്ടായ പാട്ട് മാന്ത്രികമാണ്. മാജിക് എന്ന ആശയം അവതരിപ്പിക്കാമെന്നു കരുതി ചെയ്തതാണ്. 'ഫീലിങ് ഓഫ് ഫസ്റ്റ് ലൗ' അല്ലെങ്കിൽ പുതിയ എന്തോ ഒരു എക്സൈറ്റ്മെന്റ് എന്നത് മാജിക്കലാണല്ലോ. നിവിൻ പോളിയുടെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിൽ പെട്ടെന്ന് ഒരാളുടെ കടന്നു വരവോടെ എന്തൊക്കെയോ മാറ്റം ജീവിതത്തിൽ ഉണ്ടാവുകയാണ്. എന്താണ് എനിക്ക് സംഭവിക്കുന്നത് എന്ന വികാരത്തെയാണ് മാന്ത്രികം എന്നു വിശേഷിപ്പിക്കുന്നത്. ആദ്യം എഴുതിയത് മായികം എന്നായിരുന്നു. പിന്നീടത് മാന്ത്രികം എന്നാക്കി.
വാക്കുകളും ചെയ്തികളും യാന്ത്രികമായി തോന്നുന്നു. ഭാവന കാടുകേറിപ്പോകുന്നു. എന്നും ശ്വസിക്കുന്ന കാറ്റിന് ഇന്ന് ലില്ലി പൂത്ത വാസന അനുഭവപ്പെടുന്നു. അവളുടെ കണ്ണുകൾ ഒരു കൊള്ളിമീൻ പോലെ, അഥവാ ഉൽക്കപോലെ കണ്ണിൽ കൊണ്ട് എന്റെ വേദന പുഞ്ചിരിക്കുന്നു. എന്താണീ സംഭവിക്കുന്നത് എന്നറിയാത്ത അവസ്ഥ. അതിനെ മാജിക്കായി തന്നെ അഡ്രസ് ചെയ്യാമെന്നു കരുതിയാണ് മാന്ത്രികം എഴുതിയത്.
അപ്പോൾ വിഷ്ണു ഏട്ടനാണ് ( വിഷ്ണു വിജയ്) പറഞ്ഞത് നമുക്ക് ഇതുതന്നെ ഒരു കോമൺ തീമായി വെച്ചിട്ട് അടുത്ത പാട്ടുചെയ്യുമ്പോൾ മാജിക്കിന്റെ തന്നെ മറ്റൊരു വാക്ക് ഉപയോഗിക്കാമെന്ന്. അങ്ങനെയാണ് അവരുടെ യാത്ര കാണിക്കുന്ന പാട്ടിന് വർണജാലം എന്ന പേരിട്ടത്. പിന്നീട് സുഹൈൽ വന്ന് മറ്റൊരു ക്ലൈമാക്സ് വേർഷൻ എഴുതിയപ്പോൾ അതു തന്നെ തുടർന്നുകൊണ്ടാണ് ഇന്ദ്രജാലം എന്ന പാട്ടെഴുതിയത്.
മുട്ടായ് വണ്ടി എന്ന പാട്ടിലും അടിസ്ഥാനപരമായി മാജിക്കിനെപറ്റിയാണ് സംസാരിക്കുന്നത്. പക്ഷേ വേറെ രീതിയിലാണെന്നേയുള്ളൂ. അതിന്റെ പദസമ്പത്ത് കുറച്ചുകൂടി കുട്ടികൾ പറയുന്നതുപോലെയാണെന്നേയുള്ളൂ. എന്താണ് എനിക്ക് ചുറ്റും സംഭവിക്കുന്നത് എന്നുതന്നെയാണ് ആ പാട്ടും പറഞ്ഞുവെക്കുന്നത്. പക്ഷേ ആ പാട്ട് നിവിന്റെ കാഴ്ചപ്പാടിലല്ല. മറിച്ച് മമിതയുടെ കാഴ്ചപ്പാടിലോ അല്ലെങ്കിൽ പുറത്തുനിന്നൊരാളുടെ കാഴ്ചപ്പാടിലോ ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates