കഴിഞ്ഞ വർഷം രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റ്. മുംബൈ ആഡംബര കപ്പലിലെ ലഹരി മരുന്നു റെയ്ഡുമായി ബന്ധപ്പെട്ടായിരുന്നു ആര്യൻ അറസ്റ്റിലാകുന്നത്. തുടർന്ന് ഒരു മാസത്തോളം ആര്യൻ ജയിൽ വാസം അനുഭവിക്കേണ്ടതായി വന്നു. കേസിൽ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് കഴിഞ്ഞ ദിവസമാണ് എൻസിബി അന്വേഷണ സംഘം കണ്ടെത്തിയത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ്.
ഷാരുഖ് ഖാന്റെയും ആര്യന്റേയും പ്രശസ്തിക്ക് കളങ്കമുണ്ടാക്കിയതിനു പിന്നിൽ രാഷ്ട്രീയ ഉദ്ദേശമാണെന്നാണ് ടൊവിനോ പറഞ്ഞത്. പുതിയ സിനിമയായ നാരദന്റെ പ്രമോഷന്റെ ഭാഗമായി ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ പ്രതികരണം. ആര്യൻ ഖാന്റെ അറസ്റ്റിലൂടെ ഷാരുഖ് ഖാൻ മോശം പിതാവാണെന്ന് വരുത്തിത്തീർക്കുകയല്ലേ മാധ്യമങ്ങൾ ചെയ്തത് എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
'അവരുടെ ലക്ഷ്യം അതുതന്നെയാകും. നിലവിൽ നമുക്ക് അറിയാവുന്ന കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ, ഷാരൂഖ് ഖാന്റേയും ആര്യൻ ഖാന്റേയും പ്രശസ്തിക്ക് കളങ്കം വരുത്തുക എന്നതായിരുന്നു ഉദ്ദേശം. അതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശമാണ് എന്നാണ് തോന്നുന്നത്'- ടൊവിനോ പറഞ്ഞു. ഒരാളെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾക്കും മാധ്യമ വിചാരണകൾക്കും എന്ത് ന്യായീകരണമാണ് ഉള്ളത്. ഒരാളെ ബ്ലാക്‌മെയിൽ ചെയ്യുന്നതിന് മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണത തെറ്റാണെന്നും ടൊവിനോ അഭിപ്രായപ്പെട്ടു.
സംവിധായകൻ ആഷിഖ് അബുവും നടി അന്ന ബെന്നും ടൊവിനോയ്ക്കൊപ്പമുണ്ടായിരുന്നു. ആര്യൻ ഖാന്റെ കേസിൽ രാഷ്ട്രീയ ഉദ്ദേശം ഉണ്ടായിരുന്നു എന്ന് ആഷിഖ് അബു കൂട്ടിച്ചേർത്തു. ആര്യന്റെ അറസ്റ്റ് ആഘോഷിക്കപ്പെട്ടപ്പോൾ ലഹരിമരുന്നു കേസിൽ ആര്യനെതിരെ തെളിവില്ല എന്ന കാര്യം സെൻസേഷനലൈസ് ചെയ്യപ്പെടുന്നില്ലെന്ന് അന്ന പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates