കൊച്ചി: നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച അവതാരക രഞ്ജിനി ഹരിദാസിനും നടൻ അക്ഷയ് രാധാകൃഷ്ണനുമെതിരെ പരാതിയുമായി തൃക്കാക്കര നഗരസഭാ അധ്യക്ഷ. തന്റെ ചിത്രം ദുരുപയോഗം ചെയ്തെന്നും സമൂഹമാധ്യമങ്ങളിലൂടെ സഭ്യമല്ലാത്ത ഭാഷയിൽ പ്രചാരണം നടത്തിയെന്നും ആരോപിച്ച് ചെയർപഴ്സൻ അജിത തങ്കപ്പൻ എസ് പിക്ക് പരാതി നൽകി.
പട്ടികജാതിക്കാരിയായ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചെന്നും കാണിച്ചാണ് പരാതി. ഇരുവരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്ത ചിത്രത്തിന്റെ സ്ക്രീൻഷോട്ട് പരാതിക്കൊപ്പം നൽകി. തന്നെ ഔദ്യോഗിക പദവയിൽനിന്നു നീക്കാൻ ലക്ഷ്യമിട്ട് പ്രത്യേക താൽപര്യത്തോടെയാണ് ഇവരുടെ പ്രവൃത്തിയെന്ന് അജിത ആരോപിച്ചു.
‘സാമൂഹികപ്രവർത്തക എന്ന നിലയിൽ എന്റെ സൽപേരിനു കളങ്കം വരുത്തുന്നതാണ് ഇരുവരുടെയും നടപടി. അതുകൊണ്ടു തന്നെ പട്ടികജാതി, പട്ടിക വകുപ്പുകാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരവും നടപടി എടുക്കണം’ പരാതിയിൽ അജിത ആവശ്യപ്പെട്ടു.
അതേസമയം ചെയർപേഴ്സന്റെ ജാതിയോ മതമോ ഒന്നും തനിക്കറിയില്ലെന്നും മൃഗസ്നേഹികൾക്കൊപ്പം പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും രഞ്ജിനി പറഞ്ഞു. കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ യാർഡിൽ 30 നായ്ക്കളുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ പ്രതിചേർത്ത് കേസെടുത്തിട്ടുണ്ട്. നായ്ക്കളെ കൊല്ലാൻ ഉത്തരവിട്ട നഗരസഭാ അധ്യക്ഷ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിനി ഉൾപ്പെടെയുള്ളവർ കണ്ണു മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates