

ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. കേരളത്തിൽ 40 വർഷം മുൻപ് നടന്ന ഒരു കൊലപാതകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. കോട്ടയം ചിങ്ങവനത്തുള്ള പതിനെട്ട് വയസ്സുകാരിയായ ജോളിയെ ബഥനി ആശ്രമത്തിൽ അച്ചനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയെന്ന കേസാണ് ചിത്രത്തിന് ആദാരം. ഇപ്പോൾ ശ്രദ്ധനേടുന്നത് കൊല്ലപ്പെട്ട ജോളിയുടെ അമ്മയുടെ വിഡിയോ ആണ്.
'എനിക്ക് അഞ്ച് മക്കളാണ്, ഒരാണും നാല് പെണ്ണുങ്ങളും. ഏറ്റവും ഇളയവളായിരുന്നു ജോളി. പഠിക്കാൻ നല്ല മിടുക്കിയായിരുന്നു. അന്ന് അവള്‍ വീട്ടിൽ നിന്ന് ഇറങ്ങുമ്പോള്‍ ഉമ്മറത്ത് കിടക്കുന്ന പത്രം കാണിച്ചുകൊണ്ട് പറഞ്ഞത് ഇപ്പോഴും എനിക്ക് മറക്കാൻ പറ്റത്തില്ല. അന്ന് പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് മേടിക്കാൻ വേണ്ടി പോയതാ, അന്ന് ഇവിടെ വീടിന് മുമ്പിൽ അരമതിലിൽ കിടക്കുന്ന പത്രമെടുത്ത് അതിൽ വന്നേക്കുന്ന പിള്ളേരുടെ പടം കാണിച്ച് ഞാൻ ജയിക്കുമ്പോഴും ഇത് പോലെ വരും അമ്മേ എന്ന് പറഞ്ഞിട്ടാണ് അവള്‍ പോയത്. അന്ന് കോളജിൽ പോയി വരുമ്പോഴാ സംഭവം. പോസ്റ്റ്‍മോട്ടം കഴിഞ്ഞ് ഇവിടെ കൊണ്ടുവന്ന് കാണിച്ചു. സഹിക്കാൻ കഴിഞ്ഞില്ല. എന്‍റെ അനിയൻ താഴത്തെ വീട്ടിൽ താമസിക്കുന്നുണ്ട്. മന്ദിരം കവലയിൽ നിന്ന് അവൻ വരുമ്പോള്‍ ഈ രവിയച്ചൻ വഴിയിലൂടെ നാട്ടിലേക്ക് പോകുന്നത് കണ്ടതാണ്. ജോളിയെ കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ലെന്നും വല്ല വിവരം കിട്ടുവാണെങ്കിൽ അറിയിക്കണെന്നും അന്ന് അവൻ അച്ചനോട് പറഞ്ഞു. അന്ന് അച്ചന്‍റെ ബാഗിൽ ജോളിയുടെ ഹാള്‍ ടിക്കറ്റും കുടയും പേനയുമൊക്കെയുണ്ടായിരുന്നു. അതൊക്കെ പോകുന്ന വഴിക്ക് ഒരു ആറ്റിൽ എറിഞ്ഞു കളയുകയായിരുന്നു'- അമ്മ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡാർവിൻ കുര്യാക്കോസാണ് അന്വേഷിപ്പിൻ കണ്ടെത്തും സംവിധാനം ചെയ്ത്. മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. രണ്ട് പെൺകുട്ടികളുടെ കൊലപാതകങ്ങളെ മുൻനിർത്തി മുമ്പോട്ടുപോകുന്ന കഥാഗതിയാണ് സിനിമയുടേത്. സിനിമയിലെ ആദ്യ ഭാഗത്ത് പരാമർശിക്കുന്ന ലൗലി മാത്തൻ വധക്കേസിലാണ് 1984-ൽ കേരളത്തെ ഞെട്ടിച്ച ജോളി വധക്കേസുമായി ബന്ധമുള്ളത്.
കോളജ് വിദ്യാര്‍ത്ഥിനിയായ ജോളി മാത്യു ലൈംഗിക പീഡന ശ്രമത്തിനിടെയാണ് കൊല്ലപ്പെടുന്നത്. 1984 ഏപ്രില്‍ 23-നാണ് ജോളിയെ കോട്ടയം ബഥനി ആശ്രമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനായ ഫാ. ജോര്‍ജ് ചെറിയാനെ അന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അത് അന്നേറെ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഈ കേസ് അന്വേഷിച്ചിരുന്നത് ഐപിഎസ് ഓഫീസറായ സിബി മാത്യൂസായിരുന്നു. അദ്ദേഹം എഴുതിയ നിര്‍ഭയം എന്ന പുസ്തകത്തില്‍ ഈ കേസന്വഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങള്‍ അടിവരയിട്ടു പറഞ്ഞിട്ടുമുണ്ട്. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൽ ലൗലി മാത്തൻ എന്ന പെൺകുട്ടി കൊല്ലപ്പെടുന്നതും ടൊവിനോ അവതരിപ്പിക്കുന്ന എസ്.ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രം ഈ കേസിന് പിന്നാലെ പോകുന്നതും തുടർസംഭവങ്ങളുമാണ് ഉദ്വേഗഭരിതമായ രീതിയിൽ അവതരിപ്പിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates