
പലതരം സിനിമകളാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് ദിവസേന കടന്നു വരുന്നത്. ചരിത്ര സിനിമകൾ, ബയോപിക്കുകൾ, സാങ്കല്പിക കഥകളെ മുൻനിർത്തിയൊരുക്കുന്ന സിനിമകൾ, യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കുന്ന സിനിമകൾ അങ്ങനെ ആ നിര നീളുകയാണ്.
കേവലം നേരം പോക്കിന് മാത്രമുള്ള ഒരു ഉപാധിയല്ല സിനിമ. സാങ്കല്പിക കഥകൾക്കൊപ്പം മനുഷ്യ ബന്ധങ്ങളും സംഭവകഥകളും രേഖപ്പെടുത്തിവച്ചിരിക്കുന്ന ഒട്ടേറെ സിനിമളുണ്ടായിട്ടുണ്ട്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കിയ ചില തമിഴ് സിനിമകളെ പരിചയപ്പെടാം.
യഥാർഥ സംഭവത്തെ ആസ്പദമാക്കി തമിഴിൽ ഏറ്റവുമൊടുവിൽ പുറത്തുവന്ന ചിത്രമാണ് തങ്കലാൻ. കർണാടകയിലെ കെജിഎഫ് ഖനിയെ പശ്ചാത്തലമാക്കി 1800 കളിൽ നടക്കുന്ന കഥയാണ് തങ്കലാൻ. പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രത്തിൽ വിക്രം, പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.
ബാലാജി തരണീധരൻ സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ ചിത്രമാണ് നടുവുല കൊഞ്ചം പക്കത്ത കാണോം. വിജയ് സേതുപതി, ഗായത്രി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. വിവാഹത്തിന് രണ്ട് ദിവസം മുൻപ് നടന്ന ഒരു ക്രിക്കറ്റ് കളിക്കിടെ ഓർമ്മ നഷ്ടപ്പെടുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഛായാഗ്രഹകൻ പ്രേം കുമാറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
സംവിധായകൻ ബാലാജി ശക്തിവേൽ സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് കല്ലൂരി. തമന്നയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. 2000 ൽ ധർമ്മപുരി ബസ് കത്തിച്ച സംഭവത്തിൽ തമിഴ്‌നാട് കാർഷിക സർവകലാശാലയിലെ മൂന്ന് കോളജ് പെൺകുട്ടികളെ ചുട്ടുകൊന്ന യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
ഭരതും സന്ധ്യയും പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ബാലാജി ശക്തിവേലായിരുന്നു. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഭരതിന്റെയും സന്ധ്യയുടെയും കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു കാതൽ.
എച്ച് വിനോദ് രചനയും സംവിധാനവും നിർവഹിച്ച് 2017 ൽ പുറത്തിറങ്ങിയ ആക്ഷൻ ക്രൈം ത്രില്ലർ ചിത്രമാണ് തീരൻ അധികാരം ഒൻട്ര്. 1995 മുതൽ 2005 വരെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ദേശീയപാതയോടു ചേർന്നുള്ള വീടുകളിൽ മോഷണങ്ങളും കൊലപാതകങ്ങളും നടത്തിവന്നിരുന്ന 'ബവാരിയ' എന്ന ഉത്തരേന്ത്യൻ ഗോത്രവിഭാഗക്കാരെ പിടികൂടാൻ തമിഴ്നാട് പൊലീസ് രാജ്യവ്യാപകമായി നടത്തിയ അന്വേഷണമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. 'ഓപ്പറേഷൻ ബവാരിയ' എന്നറിയപ്പെടുന്ന ഈ ദൗത്യത്തിൽ അന്വേഷണസംഘത്തിനു നേരിടേണ്ടി വന്ന സാഹസങ്ങളും പരാജയങ്ങളും വിജയവുമെല്ലാം ചിത്രം അവതരിപ്പിച്ചിരിക്കുന്നു. കാർത്തിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates