

മലയാളികളെ ഏറെ കരയിപ്പിച്ച അപൂർവ്വം സിനിമകളിലൊന്നാണ് 'ആകാശദൂത്'. എത്ര മസിലു പിടിച്ചിരുന്നാലും കണ്ണ് നനയാതെ 'ആകാശദൂത്' ആർക്കും കണ്ടു തീർക്കാനാകില്ല. 1993 ൽ സിബി മലയിൽ - ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിലെത്തിയ ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു.
മുരളിയും മാധവിയും നായികാനായകൻമാരായെത്തിയ ചിത്രം ഇന്നും മലയാളികളിൽ ഒരു നൊമ്പരമാണ്. ഇപ്പോഴിതാ നിയുക്ത കേരള മുഖ്യമന്ത്രി വി ഡി സതീശന്റെ മകൾ ഉണ്ണിമായ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകുന്നത്.
ആകാശദൂത് സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാൻ ഒരു റെസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നുവെന്ന് ഉണ്ണിമായ പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണിമായ ഇക്കാര്യം പറഞ്ഞത്. "വളരെ സെന്‍സിറ്റീവ് ആയ വ്യക്തിയാണ് അച്ഛന്‍.
സിനിമ കണ്ടും പുസ്തകം വായിച്ചുമൊക്കെ കരയുന്ന ഒരാള്‍. ‘ആകാശദൂത്’ സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛന്‍ കരയുകയായിരുന്നു. ഇക്കാര്യം പറഞ്ഞ് കൂട്ടുകാര്‍ എപ്പോഴും കളിയാക്കാറുണ്ട്. പക്ഷേ മറ്റുള്ളവര്‍ ടെന്‍ഷനടിച്ച് പോകുന്ന പല സന്ദര്‍ഭങ്ങളും ഉലയാതെ സമചിത്തതയോടെ കൈകാര്യം ചെയ്യാനും നല്ല വശമാണ്".- ഉണ്ണിമായ പറയുന്നു.
'താരം വാൽക്കണ്ണാടി നോക്കി...' എന്ന ഗാനമാണ് അച്ഛന് ഏറ്റവും ഇഷ്ടമെന്നും അമ്മ പാടി കേൾക്കുന്നതാണ് അച്ഛന് കൂടുതൽ ഇഷ്ടമെന്നും ഉണ്ണിമായ കൂട്ടിച്ചേർത്തു. അതേസമയം ആകാശദൂത് പുറത്തിറങ്ങി 33 വർഷമായിട്ടും മലയാളികൾക്ക് ഈ സിനിമയോടുള്ള ഇഷ്ടത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.
അച്ഛന്റെ മരണത്തിന് ശേഷം കാന്‍സര്‍ ബാധിച്ച അമ്മ തന്റെ നാല് മക്കളെയും ഓരോരുത്തര്‍ക്ക് ആയി ദത്ത് കൊടുക്കുന്ന കാഴ്ച ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് പ്രേക്ഷകര്‍ ഓരോ തവണയും കണ്ട് തീര്‍ക്കുന്നത്. 1993 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡും ആകാശദൂതിനായിരുന്നു. ജഗതി ശ്രീകുമാർ, നെടുമുടി വേണു, എൻ എഫ് വർഗ്ഗീസ്, ബിന്ധു പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates