'അപമാനിതയായി', പത്മ പുരസ്കാരം നിരസിച്ച് സന്ധ്യ മുഖർജി
ന്യൂഡൽഹി; പത്മ പുരസ്കാരം നിരസിച്ച് പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി. ഇന്നലെയാണ് പത്മ പുരസ്കാരം പ്രഖ്യാപിച്ചത്. പത്മശ്രീ നൽകുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഉച്ചയോടെ ഗായികയെ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പുരസ്‌കാരം നിരസിച്ചുവെന്ന് സന്ധ്യ മുഖര്‍ജിയുടെ മകള്‍ സൗമി സെന്‍ഗുപ്ത അറിയിച്ചു.
'രാഷ്ട്രീയമല്ല കാരണം'
വൈകി ലഭിച്ച പത്മ പുരസ്കാരം അനാദരവാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പരസ്കാരം നിരസിച്ചത്. ബംഗാളി സംഗീതരംഗത്ത് പതിറ്റാണ്ടുകളായി നിറസാന്നിധ്യമായി നില്‍ക്കുന്ന അമ്മയ്ക്ക് 90 വയസ്സായി. ഇപ്പോള്‍ പുരസ്‌കാരം നല്‍കുന്നത് അനാദരവാണെന്ന് സൗമി സെന്‍ഗുപ്ത പറഞ്ഞു. ഇതിനെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടരുതെന്നും അവർ വ്യക്തമാക്കി. എന്റെ അമ്മ രാഷ്ട്രീയത്തിന് അതീതയാണ്. ഇതിനെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കരുത്. അമ്മ അപമാനിതയായി തോന്നി, അതുകൊണ്ടാണ്.- സൗമി സെന്‍ഗുപ്ത പറഞ്ഞു.
60 കളിലും 70 കളിലും സംഗീത രംഗത്ത് നിറഞ്ഞു നിന്നിരുന്ന ഗായികയാണ് സന്ധ്യ മുഖർജി. ഹിന്ദിയിലും ബംഗാളിയിലും മറ്റു ഭാഷകളിലുമായി ആയിരത്തിൽ അധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1931ല്‍ പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ജനിച്ചു സന്ധ്യ മുഖര്‍ജി 17-ആം വയസില്‍ ഹിന്ദി ഗായികയായി അരങ്ങേറി. 1971 ല്‍ ജയ് ജയന്തി, നിഷി പദ്മ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. ബംഗാളിലെ ഉയര്‍ന്ന ബഹുമതിയായ ബംഗാ-വിഭൂഷണ്‍ നല്‍കി ആദരിക്കപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
