

'കേരള സ്റ്റോറി 2' ട്രെയ്‌ലറിലെ രംഗങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. ചിത്രത്തിൽ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തിനെതിരെ കേരളത്തിൽ ഇത്തരമൊരു സാഹചര്യമില്ലെന്ന് കാണിച്ച് സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേരാണ് കുറിപ്പുകളും ചിത്രങ്ങളും പങ്കുവെച്ചത്.
ഇപ്പോഴിതാ സാമൂഹിക പ്രവർത്തകയും പാച്ചുവും അത്ഭുതവിളക്കും ഡൊമിനിക് ആന്റ് ദ് ലേഡീസ് പേഴ്സ് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയുമായ നടി വിജി വെങ്കടേഷും സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ്. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിജി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കേരള സ്റ്റോറി 2 നെക്കുറിച്ചുള്ള രസകരമായ റീലുകൾ കണ്ട് താൻ ചിരിച്ചു മരിച്ചുവെന്ന് വിജി കുറിച്ചു. അവരിൽ നിന്ന് ഒരു കാര്യം മനസിലാക്കിയെന്നും ബീഫിനൊപ്പം പൊറോട്ട വിളമ്പിയാൽ ആരെയും നിർബന്ധിച്ച് കഴിപ്പിക്കേണ്ടി വരില്ല എന്നതാണ് അതെന്നുമാണ് വിജി കുറിച്ചത്. ചിത്രത്തിലെ ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമാണ് ഏറെ വിവാദമായത്.
ബീഫ് കഴിക്കുന്നതിലും നല്ലത് പട്ടിണി കിടന്ന് മരിക്കുന്നതാണ് എന്നാണ് ഈ രംഗത്തിലെ കഥാപാത്രത്തിന്റെ ഡയലോഗ്. ഇതും ട്രോളിന് കാരണമായി. ബീഫ് കഴിക്കുന്ന രംഗം ചെയ്യാൻ ആളെ ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്നും നിർബന്ധിക്കാതെ തന്നെ അത് കഴിക്കാം എന്നുമാണ് ഭൂരിഭാഗം പേരും ട്രെയ്‌ലറിന് താഴെ കമന്റ് ചെയ്തത്. ആദ്യ ഭാഗത്തെപ്പോലെ കേരളത്തെ മോശമായി ചിത്രീകരിക്കുകയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുകയുമാണ് രണ്ടാം ഭാഗവും ചെയ്യുന്നതെന്നും കമന്റുകളുണ്ട്.
2026 ഫെബ്രുവരി 27-ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായണ സിങ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമ്മിക്കുന്ന ചിത്രത്തിൽ സഹനിർമ്മാതാവായി ആഷിൻ എ ഷായും പ്രവർത്തിക്കുന്നു. പുതുമുഖങ്ങളാണ് സിനിമയിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates