'ദുൽഖറാണ് ആ സിനിമയ്ക്കായി ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത്; അവാർഡ് കിട്ടേണ്ടതും അദ്ദേഹത്തിനായിരുന്നു'
ദുൽഖർ സൽമാനും വിനായകനും ഒന്നിച്ചെത്തിയ ഹിറ്റ് ചിത്രമായിരുന്നു കമ്മട്ടിപ്പാടം. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം 2016 ലാണ് പുറത്തുവരുന്നത്. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. താൻ കണ്ടതിൽ ദുൽഖറിന്റെ ഏറ്റവും മികച്ച പെർഫോമൻസ് കമ്മട്ടിപ്പാടത്തിലേത് ആണെന്ന് പറയുകയാണ് വിനായകൻ ഇപ്പോൾ.
ശരിക്കും അന്ന് ദുൽഖറിനായിരുന്നു അവാർഡ് കിട്ടേണ്ടിയിരുന്നത് എന്നും ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ വിനായകൻ പറഞ്ഞു. "ഞാൻ കണ്ടതിൽ ദുൽഖറിന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആണ് കമ്മട്ടിപ്പാടത്തിലേത്. കഥാപാത്രത്തിന്റെ ലൈഫ് സ്റ്റൈലിൽ നിന്ന് നേരെ ഓപ്പോസിറ്റ് ആണ് ദുൽഖർ.
എന്നാൽ നമ്മൾ ഇതിൽ ജീവിക്കുന്നവരാണ്. ശരിക്കും അന്ന് ദുൽഖറിനായിരുന്നു അവാർഡ് കിട്ടേണ്ടിയിരുന്നത്. ദുൽഖർ ആണ് ഏറ്റവും കൂടുതൽ ആ സിനിമയ്ക്കായി കഷ്ടപ്പെട്ടത്. എനിക്കും മണികണ്ഠനും കഥയുടെ പശ്ചാത്തലവുമായി നല്ല ബന്ധമുണ്ട്. ദുൽഖർ പുറത്തുനിന്നു ഇങ്ങോട്ട് വന്നു വീണതാണ്", വിനായകൻ പറഞ്ഞു.
മണികണ്ഠൻ ആചാരി, വിനയ് ഫോർട്ട്, അനിൽ നെടുമങ്ങാട്, ഷൈൻ ടോം ചാക്കോ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. പി ബാലചന്ദ്രൻ തിരക്കഥയെഴുതിയ സിനിമയ്ക്കായി കാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ ആയിരുന്നു. 47-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടൻ, മികച്ച സഹനടൻ, മികച്ച കലാസംവിധായകൻ, മികച്ച എഡിറ്റിങ് എന്നീ അവാർഡുകൾ സിനിമ നേടിയിരുന്നു.
മികച്ച നടനുള്ള അവാർഡ് ലഭിച്ചത് വിനായകനായിരുന്നു. അതേസമയം മമ്മൂട്ടി ചിത്രം കളങ്കാവൽ ആണ് വിനായകന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. കളങ്കാവലിൽ നായകനായാണ് വിനായകനെത്തുന്നത്. ഡിസംബർ അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.
Cinema News: Actor Vinayakan opens up Kammattippaadam movie dulquer performance.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

