കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയുണ്ടെങ്കിൽ സർക്കാർ തെളിയിക്കട്ടെയെന്ന് സംവിധായകൻ വിനയൻ. ഗൂഢാലോചന തെളിയിക്കാൻ സർക്കാരിനും പൊലീസിനും കോടതിക്കും ഉത്തരവാദിത്വമുണ്ടെന്ന് വിനയൻ മാധ്യമങ്ങളോട് പറഞ്ഞു. "ശിക്ഷ വിധിച്ചിരിക്കുന്നു. അതിൽ നേരിട്ട് പങ്കെടുത്തവർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. പക്ഷേ ഗൂഢാലോചന തെളിഞ്ഞിട്ടില്ല. അതിജീവിത ഇപ്പോഴും പറയുന്നു ഗൂഢാലോചനയുണ്ട്.
കേരള സമൂഹത്തിലുള്ളവർക്കും ഒരു തോന്നലുണ്ട്. കാരണം ഇതുപോലെയൊരു ക്വട്ടേഷൻ ഒക്കെ കൊടുത്ത് വലിയൊരു ക്രിമിനൽ സംഭവം നടന്നിരിക്കുന്നു. ക്വട്ടേഷനാണെന്ന് അതിജീവിത പറയുന്നു. അപ്പോൾ ആ ഗൂഢാലോചന തെളിയണം. ദിലീപിനെ വെറുതെ വിട്ടിരിക്കുന്നു. അതിനപ്പുറത്തേക്കുള്ള ഗൂഢാലോചനയാണെങ്കിൽ നമ്മുടെ സർക്കാരിനും പൊലീസിനും കോടതിക്ക് പോലും അതിൽ കടമയുണ്ട്.
കാരണം നമ്മളൊക്കെ പറയുന്നത് നമ്മൾ സ്ത്രീപക്ഷ നിലപാട് ഉള്ളവരാണെന്നാണ്. ഏതായാലും രണ്ടോ മൂന്നോ ഡ്രൈവർമാർ കൂടി ചേർന്ന് ഇതുപോലെയൊരു നടിയെ വളഞ്ഞിട്ട് ആക്രമിച്ച് വിഡിയോ എടുത്ത് നഗ്നദൃശ്യങ്ങളും എടുക്കുക എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ല. ഇന്ത്യയിൽ പോലുമല്ല ലോകത്തു പോലും ഇല്ലാത്ത ഒരു സംഭവമായിരുന്നു അത്. അതുകൊണ്ട് നമ്മുടെയൊക്കെ മന:സാക്ഷി അതിജീവിതയുടെ കൂടെയാണ്.
ഗൂഢാലോചന ഉണ്ടെങ്കിൽ സർക്കാർ തെളിയിക്കട്ടെ. ഞാനൊക്കെ അതിജീവിതയ്ക്കൊപ്പം നിന്നതാണ്. കോടതികളുണ്ടല്ലോ വേറെയും. ഒരു മേൽക്കോടതി പറഞ്ഞാൽ കുറച്ചു കൂടി വിശ്വാസ്യതയാകും. നമ്മൾ നിയമത്തെ ആദരിക്കുന്ന, നീതി സംവിധാനത്തെ ആദരിക്കുന്ന സമൂഹമാണ്. അവിടെ കോടതി പറഞ്ഞിരിക്കുന്നു ഇയാൾ കുറ്റവിമുക്തനാണ്. അതിനെ നമ്മൾ ആദരിച്ചേ പറ്റുകയുള്ളൂ.
അതിനപ്പുറത്തേക്ക് എന്തെങ്കിലുമുണ്ടെങ്കിൽ അത് തെളിയിക്കപ്പെടണമല്ലോ. തെളിയിക്കാനുള്ള ബാധ്യതയുണ്ടല്ലോ. സിനിമാ സംഘടനകൾ അന്ന് അദ്ദേഹത്തെ പുറത്താക്കിയെങ്കിൽ, ഇന്ന് അദ്ദേഹത്തെ തിരിച്ചെടുക്കുന്നതിൽ നിയമപരമായിട്ട് കുഴപ്പങ്ങളൊന്നും ഞാൻ കാണുന്നില്ല. പക്ഷേ എനിക്ക് ഇന്നലെ മനസിലായത് കോടതി വിധി വരുന്നതിന് മുൻപ് തന്നെ ഈ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവർ ഒരു അമിതാവേശം കാണിക്കേണ്ടതില്ല എന്നാണ്.
ദിലീപിനെ നിയമം വെറുതേ വിട്ടെങ്കിൽ അവർക്ക് അദ്ദേഹത്തെ തിരിച്ചെടുക്കാം. വിധി വരുന്നതിന് മുൻപ് അങ്ങനെ കേറി പറയേണ്ടിയിരുന്നില്ല. ഇനി അങ്ങനെ പവർ ഗ്രൂപ്പുകളൊന്നും ഇവിടെ ഉണ്ടാകത്തില്ല. അതിനുള്ള ചങ്കൂറ്റം ഉള്ളവരാരും ഇവിടെയില്ല. പവർ ഗ്രൂപ്പൊക്കെ ജനങ്ങളുടെ മുൻപിൽ തുറക്കപ്പെട്ടു. അത്തരം പവർ ഗ്രൂപ്പുകളൊക്കെ ഇന്ന് കൈ കാലിട്ടടിക്കുന്ന അവസ്ഥയാണ്. അതൊന്നും പോകുമെന്ന് എനിക്ക് തോന്നുന്നില്ല". - വിനയൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates