

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷാ വിധിയിൽ പ്രതികരിച്ച് സംവിധായകൻ വിനയൻ. നീതി ദേവത കണ്ണു മറച്ചു നിന്നത് എന്തിനായിരിക്കും എന്നാണ് വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 'നീതി നിഷേധിക്കുന്ന ചില വിധികൾ വരുമ്പോൾ അതു കാണണ്ട എന്നു കൂടി കരുതി ആയിരിക്കുമോ..? 'എന്നും വിനയൻ കുറിച്ചിട്ടുണ്ട്. പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവാണ് കോടതി വിധിച്ചത്.
വിധിയിൽ പ്രതിഷേധം അറിയിച്ച് നടി പാർവതി തിരുവോത്തും കുറിപ്പ് പങ്കുവച്ചിരുന്നു. പ്രതികൾക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷയും എന്നാൽ പരമാവധി പരിഗണനയുമാണെന്ന് നടി സോഷ്യൽ മീഡിയയിൽ കുറിച്ചു. അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്ന വിമർശനം വ്യാപകമായി ഉയരുമ്പോൾ വിധിയിലെ വശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാർവതി പ്രതികരിച്ചിരിക്കുന്നത്.
അതേസമയം വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോന്‍ പ്രതികരിച്ചു. എട്ട് വര്‍ഷത്തെ പോരാട്ടമാണ് ആ കുട്ടി നടത്തിയത്. എല്ലാവര്‍ക്കുമുള്ള വലിയൊരു മാതൃകയാണവള്‍. വിധിയില്‍ അപ്പീല്‍ പോകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം.
താനായിരുന്നു ആ കുട്ടിയുടെ സ്ഥാനത്തെങ്കില്‍ അപ്പീല്‍ പോവുക തന്നെ ചെയ്യും. ഞങ്ങള്‍ അവള്‍ക്കൊപ്പമാണെന്നും ശ്വേത മേനോന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ശ്വേത മേനോൻ അറിയിച്ചു.
ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആരും അഭിപ്രായം പറഞ്ഞിട്ടില്ലെന്നും ശ്വേത പറഞ്ഞു. ദിലീപ് നിലവില്‍ സംഘടനയില്‍ അംഗമല്ലെന്നും ഇനി തിരിച്ചെത്തുമോ എന്ന് തനിക്കറിയില്ലെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു. നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ എല്ലാ പ്രതികളെയും 20 വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജേഷ്, എച്ച് സലിം, പ്രദീപ് എന്നീ ആറു പ്രതികളും 50,000 രൂപ വീതം പിഴയും അടയ്ക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates