

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ചാപ്റ്റർ 1: ചന്ദ്ര തിയറ്ററുകളിൽ വിജയപ്രദർശനം തുടരുകയാണ്. കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. കഴിഞ്ഞ ദിവസം ചിത്രത്തെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ എത്തിയിരുന്നു.
എന്നാൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ അദ്ദേഹം പറഞ്ഞതിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ചിത്രീകരിച്ചിരുന്നു. "ലോക സിനിമ ഞാൻ കണ്ടു, ഞാൻ മനസിൽ വച്ചിരുന്ന കഥയാണ് അടിച്ചോണ്ട് പോയതെന്ന് വിനയൻ"- എന്ന തലക്കെട്ടോടെയാണ് വാർത്തകൾ പ്രചരിച്ചത്.
ഇപ്പോഴിതാ താനൊരിക്കലും ലോകയ്ക്കെതിരെ സംസാരിച്ചിട്ടില്ലെന്നും ചിത്രത്തെ അഭിനന്ദിക്കുകയാണ് ചെയ്തതെന്നും പറയുകയാണ് വിനയൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനയൻ പ്രതികരിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഓൺലൈൻ മാധ്യമത്തിൽ വന്ന ഈ വാർത്ത കണ്ടവരിൽ ചിലരെങ്കിലും സൂപ്പർ ഹിറ്റ് ചിത്രമായ ലോകക്കെതിരെ ഞാൻ സംസാരിച്ചതായി വിചാരിച്ചേക്കാം..ലോകയുടെ കൺസപ്റ്റിനെ അഭിനന്ദിക്കുകയാണ് ഞാൻ ചെയ്തത്.. പുതിയ കാലത്തെ സിനിമ ഇതുപോലെ ആകണമെന്നും,
ഇതുപോലൊരു ഹൊറർ സ്റ്റോറിയുടെ ത്രെഡ് എന്റെ മനസ്സിലും ഉണ്ടായിരുന്നു എന്നും പറയുന്നത് മോശമായി കരുതേണ്ട. മനസ്സിലുള്ളത് അടിച്ചോണ്ടു പോകുന്നത് മോഷണമല്ലല്ലോ..ലോകയുടെ ശില്പികൾക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ.
ലോക കണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് 'ഞാന്‍ മനസില്‍വെച്ചിരുന്ന കഥയല്ലേ അടിച്ചോണ്ടുപോയത്', എന്ന് അദ്ദേഹം തമാശരൂപേണ മറുപടി നൽകുകയായിരുന്നു. "ലോകയുടെ വിജയത്തില്‍ സന്തോഷമുണ്ട്. ലോക പോലെയുള്ള സിനിമകളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത്. പഴയകാലത്തെ ഹൊറര്‍ കണ്‍സെപ്റ്റ് മാറി. ഇങ്ങനെ ഒരെണ്ണം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
പ്രത്യേകിച്ച്, പെണ്‍കുട്ടികളെവെച്ച് ചെയ്യുമ്പോള്‍ സൂപ്പര്‍ സ്റ്റാറുകളുടെ പുറകേ പോവാതെ ചെയ്യാന്‍ പറ്റും. അതിലിപ്പോള്‍ ഒരെണ്ണം അടിച്ചുമാറ്റി കഴിഞ്ഞു. ഞാന്‍ ഇനി വേറൊരെണ്ണമുണ്ടാക്കും. എന്റെ മനസില്‍ ഞാന്‍ കണ്ടിരുന്നതു പോലെയൊരു സബ്ജക്റ്റാണ് ലോക.
ഞാനായിരുന്നെങ്കിലും കല്യാണിയെ തന്നെ നായികയാക്കിയേനെ. കല്യാണി അക്കാര്യത്തില്‍ നമ്പര്‍ വണ്‍ ആര്‍ട്ടിസ്റ്റ് അല്ലേ. കല്യാണിയുടെ കാലമായിരിക്കും ഇനി കുറച്ചുകാലത്തേക്ക് എന്ന് തോന്നുന്നു."- വിനയൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
