

നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയിൽ എന്ന ഡോക്യുമെന്ററിയെ ചുറ്റിപ്പറ്റി ധനുഷും നയൻതാരയും തമ്മിലുള്ള വിവാദം വാർത്തകളിലിടം നേടിയിരുന്നു. സംഭവത്തിൽ ഇരുതാരങ്ങളെയും അനുകൂലിച്ചും പ്രതികൂലിച്ചും വിമർശനങ്ങളുയർന്നു. ഇപ്പോഴിതാ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നയന്‍താര. ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താര ഇക്കാര്യം വ്യക്തമാക്കിയത്.
ഒരിക്കലും താൻ നടത്തിയ പ്രസ്താവന ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നില്ലെന്നും ഇത് വിവാദമാക്കണമെന്ന് കരുതിയിരുന്നില്ലായെന്നുമാണ് നയൻതാര പറയുന്നത്. "യഥാര്‍ഥത്തില്‍ നടന്നത് എന്താണെന്ന് ഞാന്‍ പറയാം. അത് ഒരു വിവാദമാക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിരുന്നതല്ല. ഞങ്ങളുടെ ഡോക്യുമെന്‍ററി ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് അത്തരമൊരു കുറിപ്പ് ഇറക്കണമെന്നും ഉദ്ദേശിച്ചിരുന്നതല്ല. ആ ടൈമിങ് യാദൃശ്ചികമായി സംഭവിച്ചതാണ്.
വക്കീൽ നോട്ടീസ് ലഭിച്ച് രണ്ട് മൂന്ന് ദിവസം വേണ്ടി വന്നു ഞങ്ങൾക്കത് മനസിലാക്കാൻ. പ്രതികരിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു. ശരിയെന്ന് എനിക്ക് തോന്നുന്ന ഒരു കാര്യത്തില്‍ പ്രതികരിക്കാന്‍ എന്തിനാണ് ഭയക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു. എന്‍റെ ഭാഗത്ത് തെറ്റുണ്ടെങ്കിലല്ലേ ഞാന്‍ ഭയക്കേണ്ടതുള്ളൂ". നയന്‍താര പറയുന്നു.
"പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായ തകർക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. എന്തുകൊണ്ടാണ് ഞാനിത് പറയുന്നത് എന്നുവെച്ചാൽ, ഞങ്ങളെ പിന്തുണച്ച ധാരാളം ആളുകളുണ്ടായിരുന്നു. അതിൽ പലരും ധനുഷിന്റെ ആരാധകരും ആയിരുന്നു. ഞങ്ങൾ നടത്തിയത് ഡോക്യുമെന്ററിക്കുള്ള പിആർ ആണെന്ന് പലരും ആരോപിച്ചു. എന്നാൽ അത് ശരിയല്ല. അത് ഞങ്ങളുടെ മനസിൽ പോലും വന്നിട്ടില്ല.
ഇതൊരു സിനിമയല്ലല്ലോ, ഡോക്യുമെന്ററിയല്ലേ. ഇത് ഹിറ്റോ ഫ്ലോപ്പോ ആകുന്ന ഒന്നല്ലല്ലോ. കുറിപ്പിന് മുന്‍പ് ധനുഷിനെ ബന്ധപ്പെടാന്‍ ആത്മാര്‍ഥമായി ശ്രമിച്ചിരുന്നു. എന്താണ് പ്രശ്നം എന്ന ചോദ്യത്തിന് നേരിട്ട് ഒരു ഉത്തരം ലഭിച്ചേനെ അപ്പോള്‍. അദ്ദേഹത്തിന്‍റെ മാനേജരെ വിഘ്നേഷ് പല തവണ വിളിച്ചു. ഞങ്ങളുടെ പൊതുസുഹൃത്തുക്കള്‍ വഴി ശ്രമിച്ചു. ഫലം ഉണ്ടായില്ല.
ചിത്രത്തിലെ ക്ലിപ്സ് ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചു. അത് അദ്ദേഹത്തിന്‍റെ സിനിമയല്ലേ, എന്‍ഒസി നല്‍കണോ വേണ്ടയോ എന്ന് അദ്ദേഹത്തിന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. പക്ഷേ ചിത്രത്തില്‍ വിഘ്നേഷ് എഴുതിയ നാല് വരികള്‍ ഞങ്ങള്‍ക്ക് ഡോക്യുമെന്‍ററിയില്‍ ഉപയോഗിക്കണമെന്ന് ശരിക്കും ആഗ്രഹം ഉണ്ടായിരുന്നു. കാരണം ഞങ്ങളുടെ ജീവിതത്തിന്‍റെ സാരാംശമായിരുന്നു അത്.
ധനുഷ് ഒരു നല്ല സുഹൃത്തായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തില്‍ കാര്യങ്ങള്‍ എങ്ങനെ മാറിയെന്ന് അറിയില്ല. ഞങ്ങള്‍ രണ്ട് പേര്‍ക്കും അവരവരുടേതായ കാരണങ്ങള്‍ ഉണ്ടാവും. അവസാനം ധനുഷിന്‍റെ മാനേജരെ ഞാന്‍ വിളിച്ചു. ആ നാല് വരികള്‍ ഉപയോഗിക്കാനും എന്‍ഒസി തന്നില്ലെങ്കിലും വേണ്ട, ധനുഷുമായി ഒന്ന് കോള്‍ കണക്റ്റ് ചെയ്യാനാണ് ഞാന്‍ മാനേജരോട് ആവശ്യപ്പെട്ടത്.
പ്രശ്നം എന്താണെന്ന് മനസിലാക്കണമെന്നുണ്ടായിരുന്നു എനിക്ക്. ഞങ്ങളോട് എന്താണ് ഇത്ര ദേഷ്യമെന്നും. ആശയക്കുഴപ്പമാണെങ്കില്‍ പരിഹരിക്കണമെന്നും ഉണ്ടായിരുന്നു. പക്ഷേ ആ ഫോണ്‍ കോളും യാഥാര്‍ഥ്യമായില്ല. അപ്പോഴും എനിക്ക് ദേഷ്യം ഉണ്ടായിരുന്നില്ല. ഡോക്യുമെന്‍ററിക്ക് വേണ്ടി വിഘ്നേഷ് പുതിയൊരു ഗാനം എഴുതി. ഞങ്ങളുടെ ഫോണുകളില്‍ പകർത്തിയ ബിടിഎസ് ഫൂട്ടേജുകളാണ് അവസാനം ഡോക്യുമെന്‍ററിയില്‍ ഉപയോഗിച്ചത്.
അത്തരം ഫൂട്ടേജുകള്‍ കരാറിന്‍റെ ഭാഗമായത് ഇപ്പോഴാണ്. പത്ത് വര്‍ഷം മുന്‍പ് അങ്ങനെ ഇല്ലായിരുന്നു. എനിക്ക് തികച്ചും അനീതിയെന്ന് തോന്നിയ ഒരു കാര്യത്തില്‍ എനിക്ക് പ്രതികരിക്കേണ്ടി വന്നു. എവിടുന്നാണ് ധൈര്യം കിട്ടുന്നത് എന്ന് ചോദിച്ചാൽ ധൈര്യം വരുന്നത് സത്യത്തിൽ നിന്നാണ്. എന്തെങ്കിലും കെട്ടിച്ചമയ്ക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ ഭയം തോന്നൂ". - നയൻതാര പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates