

വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളെ വച്ചുകൊണ്ട് ബിഗ് സ്ക്രീനിൽ ഒരു മായാലോകം തന്നെ സൃഷ്ടിക്കുന്ന സംവിധായകനാണ് രാഹുൽ സദാശിവൻ. നരേനെ നായകനാക്കി 2013 ൽ ഒരുക്കിയ റെഡ് റെയിൻ എന്ന ചിത്രത്തിലൂടെയായിരുന്നു രാഹുലിന്റെ മലയാള സിനിമയിലേക്കുള്ള വരവ്. ചിത്രം തിയറ്ററുകളിൽ വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. പിന്നീട് ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭൂതകാലം എന്ന ചിത്രവുമായി രാഹുൽ വീണ്ടും മലയാളികൾക്ക് മുന്നിലെത്തി.
ആദ്യം വന്നതുപോലെയായിരുന്നില്ല രാഹുലിന്റെ രണ്ടാമത്തെ വരവ്. ഹൊറർ സിനിമകളോട് താത്പര്യമില്ലാത്തവർക്ക് വരെ കണ്ടിരിക്കാൻ പറ്റിയ ചിത്രമായിരുന്നു ഭൂതകാലം. പേടി എന്ന വികാരത്തെ പ്രേക്ഷകരുടെ ഉള്ളിലേക്ക് കടത്തിവിട്ട്, കഥാപാത്രങ്ങൾ കടന്നു പോകുന്ന അതേ മാനസികാവസ്ഥയിലൂടെ കാണുന്നവരെയും കൊണ്ടുചെന്നെത്തിക്കുന്ന വിധമായിരുന്നു ഭൂതകാലത്തിന്റെ മേക്കിങ്. അതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഭ്രമയുഗം എന്ന ചിത്രവുമായാണ് രാഹുൽ എത്തിയത്.
മലയാളത്തിൽ ഇതുവരെ കണ്ടിട്ടുള്ള ഹൊറർ സിനിമകൾക്ക് ഒരുപടി മുകളിൽ നിൽക്കുന്ന കാഴ്ചാനുഭവം ആയിരുന്നു ഭ്രമയുഗം പ്രേക്ഷകന് സമ്മാനിച്ചത്. ഇപ്പോഴിതാ ഭ്രമയുഗത്തിന് ശേഷം മറ്റൊരു ഹൊറർ ചിത്രവുമായി രാഹുൽ വീണ്ടുമെത്തുകയാണ്, ഇത്തവണത്തെ വരവ് പ്രണവ് മോഹൻലാലിനൊപ്പവും. ഡീയസ് ഈറേ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഡീയസ് ഈറേ എന്താണെന്നുള്ള തിരച്ചിലിലാണ് സോഷ്യൽ മീഡിയ. ഒരു മധ്യകാല ലാറ്റിൻ കവിതയാണ് 'ഡീയസ് ഈറേ'.
ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ ആത്മാക്കളെ വിളിക്കുന്ന കാഹളം. അവസാന ന്യായവിധിയെ (ദ് ലാസ്റ്റ് ജഡ്ജ്മെന്റ്) വിവരിക്കുന്ന കവിത. ഹൊററിന്റെ മറ്റൊരു ലോകം തന്നെയായിരിക്കും ഡീയസ് ഈറേ എന്ന് ഉറപ്പിക്കാം. എന്തായാലും ഡീയസ് ഈറേ ടൈറ്റിൽ പോസ്റ്ററിലെ സംഗീതവും പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്ന നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് ഡീയസ് ഈറേ.
മോളിവുഡിൽ ഒരു ഹൊറർ യൂണിവേഴ്സ് ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണോ രാഹുൽ എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. മലയാളത്തിലെ റോബർട്ട് എഗ്ഗേഴ്സ് ആകുമോ രാഹുൽ സദാശിവൻ എന്നാണ് ചിലരുടെ ചോദ്യം. ഹിസ്റ്റോറിക്കൽ ഹൊറർ സിനിമകളിലൂടെ പ്രശസ്തനായ അമേരിക്കൻ ഫിലിംമേക്കർ ആണ് റോബർട്ട് എഗ്ഗേഴ്സ്. ദ് വിച്ച്, ദ് ലൈറ്റ്ഹൗസ് തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകൾ വൻ ജനപ്രീതി നേടിയിരുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മറ്റൊരു പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു. തീയിലേക്ക് നോക്കി പുറംതിരിഞ്ഞു നിൽക്കുന്ന ഒരാളെയായിരുന്നു പോസ്റ്ററിൽ കാണാൻ കഴിഞ്ഞത്. പ്രണവ് മോഹൻലാലിന്റെ ആദ്യത്തെ ഹൊറർ ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ പ്രണവിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്നായിരിക്കും ഇതെന്നും സോഷ്യൽ മീഡിയിൽ കമന്റുകൾ വരുന്നുണ്ട്.
35 ദിവസം കൊണ്ടാണ് രാഹുല്‍ സദാശിവന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഷെഹ്നാദ് ജലാൽ ആണ് ചിത്രത്തിന് ഛായാഗ്രഹണമൊരുക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates