'അങ്ങനെ ഒരു രാത്രിയാത്രയ്ക്കിടെയാണ് ആ ഭീകരസംഭവം ഉണ്ടായത്'; ഞെട്ടിപ്പിക്കുന്ന അനുഭവം വിവരിച്ച് അഞ്ജലി അമീര്‍

ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള രാത്രി യാത്രയ്ക്കിടെ സേലത്തിന് അടുത്തുവെച്ച് താരത്തിന്റെ കാര്‍ ആക്രമിക്കപ്പെടുകയായിരുന്നു
'അങ്ങനെ ഒരു രാത്രിയാത്രയ്ക്കിടെയാണ് ആ ഭീകരസംഭവം ഉണ്ടായത്'; ഞെട്ടിപ്പിക്കുന്ന അനുഭവം വിവരിച്ച് അഞ്ജലി അമീര്‍
Updated on
1 min read

രാത്രി യാത്രയ്ക്കിടെ ഉണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം വിവരിച്ച് നടി അഞ്ജലി അമീര്‍. ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള രാത്രി യാത്രയ്ക്കിടെ സേലത്തിന് അടുത്തുവെച്ച് താരത്തിന്റെ കാര്‍ ആക്രമിക്കപ്പെടുകയായിരുന്നു. ആക്രമണമുണ്ടായിട്ടും ഡ്രൈവര്‍ കാര്‍ നിര്‍ത്താതെ പോയതിനാല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെന്നും താരം വ്യക്തമാക്കി. യാത്രകള്‍ വളരെ ഇഷ്ടമാണെങ്കിലും ഈ സംഭവത്തിന് ശേഷം രാത്രി യാത്രകളോട് ഭയമായെന്നും താരം പറയുന്നു.

 ''ഷൂട്ടിങ് സ്ഥലത്ത് കൃത്യസമയത്ത് എത്താനായി ഞാന്‍ മിക്കവാറും രാത്രിയിലാണ് യാത്ര നടത്താറ്, അങ്ങനെ ഒരു യാത്രയ്ക്കിടെയാണ് ആ ഭീകരസംഭവം ഉണ്ടായത്. ഞാന്‍ കാറില്‍ ഉറക്കത്തിലായിരുന്നു. സേലത്തിനടുത്തായി ഒരു സ്ഥലത്ത് എത്തിയപ്പോള്‍ പെട്ടെന്ന് കാറിനു നേരെ കല്ലേറ്. എന്റെ സൈഡിലായി ഡോറില്‍ വന്ന് ഒരു കല്ല് ഭയങ്കര ശബ്ദത്തോടെ പതിച്ചു. ഞെട്ടിയെഴുന്നേറ്റ ഞാന്‍ കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ പുള്ളി വാഹനം നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോന്നു. 

വണ്ടി നിര്‍ത്തി എന്താണ് സംഭവിച്ചതെന്നു നോക്കാമായിരുന്നുവെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞെങ്കിലും പുള്ളി ഒന്നും മിണ്ടിയില്ല. പിന്നീട് കാര്‍ ഏതാണ്ട് 20 കിലോമീറ്ററോളം സഞ്ചരിച്ച് ഒരു പെട്രോള്‍ പമ്പും ടോളുമൊക്കെയുള്ള സ്ഥലത്ത് നിര്‍ത്തി. അവിടെ നിന്ന പോലിസുകാരോട് എന്റെ ഡ്രൈവര്‍ സംഭവം വിവരിച്ചു. അപ്പോഴാണ് അവര്‍ ആ ഞെട്ടിക്കുന്ന വിവരം ഞങ്ങളോട് പറയുന്നത്. ഇത് സ്ഥിരം പരിപാടിയാണ്. രാത്രിയില്‍ സഞ്ചരിക്കുന്ന, പ്രത്യേകിച്ച് ഒറ്റയ്ക്ക് പോകുന്ന വാഹനങ്ങള്‍ക്കു നേരെ കല്ലെറിയും. എന്താണെന്നറിയാന്‍ വണ്ടി നിര്‍ത്തുന്നവരെ ഒരു സംഘം ആളുകള്‍ ആക്രമിക്കും. 

മോഷണം, പിടിച്ചുപറി എന്നിവയൊക്കെയാണ് അവരുടെ ലക്ഷ്യം. ഇതിനിടയില്‍ ചിലപ്പോള്‍ നമുക്ക് അപകടം വരെ സംഭവിക്കാം. അവര്‍ പല സംഘങ്ങളായി കാറിലും മറ്റും റോഡില്‍ പലയിടത്തായി തമ്പടിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്നും കൂടി ആ പൊലീസുകാര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഭയന്നു. ഏതായാലും എന്റെ ഡ്രൈവര്‍ക്ക് കാര്‍ നിര്‍ത്താന്‍ തോന്നാതിരുന്നത് രക്ഷയായി.' അഞ്ജലി പറഞ്ഞു. പരമാവധി രാത്രിയിലെ യാത്രകള്‍ ഒഴിവാക്കണമെന്നും ഒഴിവാക്കാന്‍ സാധിക്കാത്തതാണെങ്കില്‍ ഒറ്റയ്ക്കു പോകാതെ നോക്കണമെന്നുമുള്ള നിര്‍ദേശവും അഞ്ജലി നല്‍കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com