'അവരുടെ കാര്യം വരുമ്പോള്‍ നാണമില്ലാതെ എല്ലാം അയച്ചുതരും, എന്റെ സിനിമയെക്കുറിച്ച് നല്ല വാക്കുപോലും പറയില്ല'; കങ്കണ

'തനു വെഡ്‌സ് മനുവിനും ഒരുപാട് ട്രയലുകളുണ്ടായിരുന്നു. അതിനാരും വന്നില്ല. പക്ഷേ അവരുടെ ഊഴം വരുമ്പോള്‍ നാണമില്ലാതെ എന്നെ വിളിക്കും'
'അവരുടെ കാര്യം വരുമ്പോള്‍ നാണമില്ലാതെ എല്ലാം അയച്ചുതരും, എന്റെ സിനിമയെക്കുറിച്ച് നല്ല വാക്കുപോലും പറയില്ല'; കങ്കണ
Updated on
1 min read

നിക്ക് പറയാനുള്ളത് എന്തായാലും ആരെയും കൂസാതെ തുറന്നടിക്കുന്ന നടിയാണ് കങ്കണ റണൗത്ത്. ഇപ്പോള്‍ താരം രംഗത്തെത്തിയിരിക്കുന്നത് ബോളിവുഡിലെ മറ്റ് നടിമാരെക്കുറിച്ചാണ്. സ്വന്തം സിനിമകള്‍ ഇറങ്ങുമ്പോള്‍ നാണമില്ലാതെ അവര്‍ തനിക്ക് ചിത്രത്തിന്റെ ട്രയ്‌ലറും മറ്റും അയച്ചു തരുമെന്നും എന്നാല്‍ തന്റെ സിനിമ വരുമ്പോള്‍ ഒരു നല്ല വാക്കുപോലും ആരും പറയില്ല എന്നുമാണ് കങ്കണ ആരോപിക്കുന്നത്. 

കങ്കണ ആദ്യമായി സംവിധായികയുടെ വേഷമണിഞ്ഞ മണികര്‍ണിക എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് തന്നേക്കാള്‍ ജൂനിയേഴ്‌സ് ആയ പല യുവനടിമാരില്‍ നിന്നുമുണ്ടായ പക്ഷപാതപരമായ പെരുമാറ്റത്തെക്കുറിച്ചും അവഗണനയെക്കുറിച്ചും തുറന്നു പറഞ്ഞത്. ബോളിവുഡിലെ റാക്കറ്റുകള്‍ ഒരിയ്ക്കലും തനിക്കൊപ്പം നിന്നിട്ടില്ല എന്നാണ് താരം പറയുന്നത്. ആദ്യമെല്ലാം എല്ലാവരുടേയും ചിത്രങ്ങള്‍ കാണാന്‍ താന്‍ ഷൂട്ട് കാന്‍സല്‍ ചെയ്ത് പോയിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അത് നിര്‍ത്തിയെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. 

'2014 ല്‍ ഒരു സംഭവമുണ്ടായി. എല്ലാവരും എന്നെ അഭിനന്ദിക്കണം എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. പാന്തം എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ് ഒരുപാടു തവണ നടത്തി. വികാസിന്റെയും അനുരാഗ് കശ്യപിന്റെയും ആളുകള്‍ വരുമ്പോഴെല്ലാം സ്‌ക്രീനിങ് നടത്തിക്കൊണ്ടിരുന്നു. അവര്‍ക്കൊക്കെ ഒരുപാട് സുഹൃത്തുക്കളുമുണ്ട്. അവരെല്ലാവരും വരുമ്പോഴൊക്കെ ഞാന്‍ വല്ലാതെ അവഗണിക്കപ്പെട്ടു കൊണ്ടിരുന്നു. തനു വെഡ്‌സ് മനുവിനും ഒരുപാട് ട്രയലുകളുണ്ടായിരുന്നു. അതിനാരും വന്നില്ല. പക്ഷേ അവരുടെ ഊഴം വരുമ്പോള്‍ നാണമില്ലാതെ എന്നെ വിളിക്കും. ആദ്യമൊക്കെ എന്റെ ഷൂട്ട് കാന്‍സല്‍ ചെയ്തിട്ട് അവരുടെ ചിത്രങ്ങളുടെ സ്‌ക്രീനിങ് കാണാന്‍ ഞാന്‍ പോകുമായിരുന്നു. ഇപ്പോള്‍ ആ പതിവ് ഞാന്‍ നിര്‍ത്തി'

ബോളിവുഡ് സുന്ദരി ആലിയ ഭട്ടിനെ പേരെടുത്ത് പറഞ്ഞാണ് കങ്കണ വിമര്‍ശിച്ചത്. മികച്ച വിജയം നേടിയ ആലിയയുടെ റാസി എന്ന ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ് ആലിയയോടും മേഘ്‌ന ഗുല്‍സാറിനോടും താന്‍ അരമണിക്കൂറോളം സംസാരിച്ചു എന്നാണ് താരം പറയുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ തനിക്ക് അയച്ചതിന് ശേഷമായിരുന്നു അത്. എന്നാല്‍ തന്റെ ചിത്രത്തിന്റെ ഊഴം വരുമ്പോള്‍ ഇവരില്‍ നിന്ന് യാതൊരു തരത്തിലുള്ള പ്രതികരണവും കിട്ടാറില്ലെന്നും കങ്കണ വ്യക്തമാക്കി. 

അമീര്‍ഖാന്റെ ദംഗലിനെക്കുറിച്ച് പറയാന്‍ ഒരുപാട് കഷ്ടപ്പെട്ടാണ് താന്‍ പോയതെന്നും എന്നിട്ടും തന്റെ ചിത്രത്തിന്റെ ട്രയല്‍സ് കാണാന്‍ അവരാരും വന്നില്ലെന്നും താരം കുറ്റപ്പെടുത്തി. ഇതെല്ലാം കേട്ട് പുറത്തിറങ്ങാന്‍ പോകുന്ന തന്റെ ചിത്രത്തെക്കുറിച്ച് ആരെങ്കിലും നല്ലത് എഴുതുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. 

ത്സാന്‍സി റാണിയുടെ ജീവിതം പറഞ്ഞ മണികര്‍ണിക റിലീസ് പിന്നാലെ വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. കങ്കണയ്‌ക്കെതിരേ മുന്‍സംവിധായകനും സഹനടിയും അടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടി മുന്നേറുകയാണ് ചിത്രം. 76 കോടിയോളം രൂപയാണ് ഇതിനോടകം ചിത്രം നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com