നടൻ സുശാന്തിന്റെ മരണത്തിന് പിന്നാലെയാണ് ബോളിവുഡിലെ പക്ഷപാതത്തിനെതിരെ വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഇതിനിടയിൽ കരിയറിൽ നേരിട്ട തിരിച്ചടികൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അഭിനവ് സിങ് കശ്യപ്. സൽമാൻ ഖാനും കുടുംബവുമാണ് കരിയർ തകർത്തതെന്നും തന്റെ ഓരോ സിനിമകളും അട്ടിമറിച്ചത് അവരാണെന്നും അഭിനവ് പറഞ്ഞു. അർബ്ബാസ് ഖാനും സൊഹൈയിൽ ഖാനും അടക്കമുള്ളവരാണ് ഇതിന് പിന്നിലെന്നും അഭിനവ് കുറ്റപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവച്ച നീണ്ട കുറിപ്പിലായിരുന്നു വെളിപ്പെടുത്തൽ.
പത്ത് വർഷം മുമ്പ് ദബാംഗ് 2 നിർമ്മിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ കാരണം, സൊഹൈൽ ഖാനും അർബാസ് ഖാനും ഭീഷണിപ്പെടുത്തി തന്റെ കരിയറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതിനാലാണെന്ന് അഭിനവ് പറഞ്ഞു. “എന്റെ എല്ലാ പദ്ധതികളും പരിശ്രമങ്ങളും അട്ടിമറിക്കപ്പെട്ടു. എന്നെ കൊല്ലുമെന്നും, എന്റെ കുടുംബത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും പലപ്പോഴും ഭീഷണിപ്പെടുത്തി. നിരന്തരമായ ഭീഷണികൾ എന്റെയും കുടുംബത്തിന്റെയും മാനസികാരോഗ്യത്തെ തകർത്തു. അതെന്റെ കുടുംബം തന്നെ തകരാൻ കാരണമായി. 2017ൽ ഞാൻ വിവാഹ മോചിതനായി”, അഭിനവ് കുറിപ്പിൽ പറയുന്നു.
നടൻ സുശാന്ത് സിങ് രാജ്‌പുതിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് അഭിനവിന്റെ കുറിപ്പ്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സംവിധായകൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. “സുശാന്തിനെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിൽ വൈആർഎഫ് ടാലന്റ് മാനേജ്‌മെന്റ് ഏജൻസി വഹിച്ച പങ്ക് വ്യക്തമാണ്. ഇത് അധികാരികൾ അന്വേഷിക്കേണ്ടതുണ്ട്. ഈ ആളുകൾ കരിയർ സൃഷ്ടിക്കുന്നില്ല. കരിയറും ജീവിതവും നശിപ്പിക്കുകയാണ്. ഒരു ദശാബ്ദക്കാലമായി കഷ്ടപ്പെടുന്ന എനിക്ക്, ബോളിവുഡിലെ എല്ലാ ടാലന്റ് മാനേജ്‌മെന്റ് ഏജൻസികളും കലാകാരന്മാർക്കുള്ള മരണക്കെണിയാണെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും”, അഭിനവ് കശ്യപ് തുറന്നടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates