'ആ കുട്ടിയെ മലയാളത്തിലെ ഒരു നായകനടന്‍ വിവാഹം കഴിക്കുകയാണ്'; 'മഞ്ജുവിനെ പറ്റിയുള്ള വലിയ രഹസ്യം പൊട്ടിച്ച്' ബാലചന്ദ്രമേനോന്‍

ഇനി മഞ്ജുവിനെ പറ്റിയുള്ള ഒരു ചെറിയ , എന്നാല്‍ വലിയ രഹസ്യം ഒന്ന് പൊട്ടിക്കട്ടെ
'ആ കുട്ടിയെ മലയാളത്തിലെ ഒരു നായകനടന്‍ വിവാഹം കഴിക്കുകയാണ്'; 'മഞ്ജുവിനെ പറ്റിയുള്ള വലിയ രഹസ്യം പൊട്ടിച്ച്' ബാലചന്ദ്രമേനോന്‍
Updated on
3 min read

കൊച്ചി: നടി മഞ്ജുവാര്യരുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടനും സംവിധായകനുമായി ബാലചന്ദ്രമേനോന്‍. മലയാളി മനസ്സില്‍ മഞ്ജു നേടിയ ഇടം മറ്റാര്‍ക്കും സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെന്ന് മേനോന്‍ പറയുന്നു. ആഭരണങ്ങള്‍ക്കും ചായപ്പൊടിക്കുമുള്ള ഒരു മോഡല്‍ മുഖമായി മാത്രം മഞ്ജു അവസാനിച്ചില്ല. മലയാളി വനിതയുടെ ഒരു ശബ്ദമായി അവള്‍ മാറി . മഞ്ജുവിന്റെ വായില്‍ നിന്ന് വീണാല്‍ ജനം വിശ്വസിക്കും എന്ന വിലാസം അവള്‍ ഉണ്ടാക്കിയെടുത്തപ്പോള്‍ നാട്ടില്‍ ഒരു സാമൂഹികപ്രശ്‌നമുണ്ടായാല്‍ . 'മഞ്ജു എന്ത് പറയുന്നു' എന്ന അന്വേഷണത്തിന് അര്‍ത്ഥമുണ്ടായെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു.

ബാലചന്ദ്രമോനോന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ചില മുഖങ്ങള്‍ കാണുമ്പോള്‍ അറിയാതെ നമ്മുടെ മനസ്സില്‍ നമ്മുടെ അനുവാദം പോലുമില്ലാതെ ചില വിശേഷണങ്ങള്‍ വന്നു മിന്നി മറയും.

'നല്ല മൊഞ്ചുള്ള പെണ്ണ്!' മഞ്ജു വാര്യരെ ജീവിതത്തില്‍ ആദ്യമായി കണ്ട നിമിഷം എന്റെ മനസ്സില്‍ തികട്ടി വന്ന പ്രയോഗമാണിത് ...എന്റെ അരികിലിരുന്ന ഭാര്യയുടെ ചെവിയിലേക്ക് ഞാന്‍ അപ്പോള്‍ തന്നെ അത് സംക്രമിപ്പിക്കുകയും ചെയ്തു .
എന്ന് , എവിടെ വെച്ചായിരുന്നു അതുണ്ടായത് എന്ന് പറയുക കൂടി ഒരാവശ്യമാണല്ലോ .......

വര്‍ഷങ്ങള്‍ക്കു മുന്‍പാണ് .....ട്രിവാന്‍ഡ്രം ക്‌ളബ്ബിലെ കോഫീഷോപ്പില്‍ 'ഒരു കടിയും കുടി' യുമായി ഇരിക്കുകയായിരുന്നു ഞങ്ങള്‍ .അപ്പോഴാണ് ഒരമ്മയും മകളും അങ്ങോട്ട് കയറിവന്നതും ഞങ്ങള്‍ക്കരികിലായി കിടന്ന മേശക്കു ചുറ്റും ഇടം പിടിച്ചതും .ഒറ്റ നോട്ടത്തില്‍ എന്റെ പ്രത്യേകമായ ശ്രദ്ധ എആ കുട്ടി നേടിയത് ഒരുപക്ഷെ അതിന്റെ മുഖത്തു ഒരു നഗരത്തില്‍ അപൂര്‍വ്വമായി മാത്രം കാണാറുള്ള ലാളിത്യം അധികമായി സ്ഫുരിച്ചതു കൊണ്ടാവണം . .അവള്‍ വര്‍ത്തമാനം പറഞ്ഞപ്പോള്‍ മണിമണിയായി അടര്‍ന്നു വീണ അക്ഷരങ്ങളുടെ ശുദ്ധിയും മറ്റൊരുകാരണമാകാം . അധികം വൈകാതെ അവിടേക്കു കയറി വന്ന 'കിരീടം ഉണ്ണി ' എന്ന നിര്‍മ്മാതാവ് പരിചയപ്പെടുത്തുമ്പോഴാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'സല്ലാപത്തി' ലെ നായികയാണ് ആ കുട്ടി എന്ന് മനസ്സിലാക്കുന്നത് .

പിന്നെയുള്ള മഞ്ജുവിന്റെ ചരിത്രം മലയാളികള്‍ക്ക് സുപരിചിതമാണ് .മലയാളി മനസ്സില്‍ മഞ്ജു നേടിയ ഇടം മറ്റാര്‍ക്കും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.. ആഭരണങ്ങള്‍ക്കും ചായപ്പൊടിക്കുമുള്ള ഒരു മോഡല്‍ മുഖമായി മാത്രം മഞ്ജു അവസാനിച്ചില്ല. മലയാളി വനിതയുടെ ഒരു ശബ്ദമായി അവള്‍ മാറി . മഞ്ജുവിന്റെ വായില്‍ നിന്ന് വീണാല്‍ ജനം വിശ്വസിക്കും എന്ന വിലാസം അവള്‍ ഉണ്ടാക്കിയെടുത്തപ്പോള്‍ നാട്ടില്‍ ഒരു സാമൂഹികപ്രശ്‌നമുണ്ടായാല്‍ . 'മഞ്ജു എന്ത് പറയുന്നു ?' എന്ന അന്വേഷണത്തന് അര്‍ത്ഥമുണ്ടായി.( 'How old are you ? എന്ന ചിത്രത്തിലൂടെ അവള്‍ ഓര്‍ഗാനിക് ഫാമിന്റെയും പിന്നീട് മനുഷ്യ ചങ്ങലയുടെയും വിഷയത്തില്‍ ഇടം പിടിക്കുന്നു.....) . ഒരു താരത്തിന്റെ ഭാര്യയായി രംഗം വിട്ടപ്പോഴും ഏറെ കഴിഞ്ഞു ചമയം വീണ്ടും അണിഞ്ഞപ്പോഴും വളരെ കുറച്ചു മാത്രം പറയുന്ന മിതത്വം , അവളുടെ ലാളിത്യത്തിന്റെ സൗകുമാര്യം കൂട്ടി . സംശയിക്കേണ്ട .

മഞ്ജു ഒരു മിടുക്കിക്കുട്ടി തന്നെയാണ് .

ഇനി മഞ്ജുവിനെ പറ്റിയുള്ള ഒരു ചെറിയ , എന്നാല്‍ വലിയ രഹസ്യം ഒന്ന് പൊട്ടിക്കട്ടെ ....

ഞങ്ങള്‍ ഒരുമിച്ചു ഒരു ചിത്രത്തില്‍മാത്രമേ സഹകരിച്ചിട്ടുള്ളു .'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് ' എന്ന ചിത്രം . അതിലും ഞങ്ങള്‍ ഒരുമിച്ചുള്ള രംഗങ്ങള്‍ നന്നേ കുറവാണ് . എന്നാല്‍ മഞ്ജു അഭിനയിച്ച ചിത്രങ്ങള്‍ കഴിവതും മുടങ്ങാതെ കാണുക എന്നത് എന്റെ ഒരു ശീലമായിരുന്നു.

അങ്ങനെയിരിക്കെ ആ വര്‍ഷം (ഏതാണെന്നു ഓര്‍മ്മ വരുന്നില്ല ) സിനിമാ പുരസ്‌കാരങ്ങള്‍ നിശ്ചയിക്കാനുള്ള നാഷണല്‍ ജൂറിയിലെ ഒരംഗമായിരിക്കാനുള്ള ക്ഷണം എനിക്ക് കിട്ടി .( സിനിമയില്‍ വന്നിട്ട് പത്തു നാല്‍പ്പതു വര്‍ഷമായിട്ടും സംസ്ഥാനഅവാര്‍ഡ്' കമ്മറ്റിക്കാര്‍ ' എന്റെ പേരിനു നീളം കൂടുതലായതുകൊണ്ടാവാം ഇന്ന് വരെ ഒന്ന് അന്വേഷിച്ചിട്ടുപോലുമില്ല എന്നതും ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട് )

ഡല്‍ഹിയില്‍ ഞാന്‍ ചെലവഴിച്ച ആ നല്ല ദിനങ്ങളുടെ ഓര്‍മ്മയ്ക്ക് പ്രത്യേക നന്ദി .

DVS രാജുവായിരുന്നു ചെയര്‍മാന്‍ . ആ കൂട്ടത്തിലേറ്റവും പ്രായംകുറഞ്ഞ ആള്‍ എന്ന നിലയില്‍ ഏവര്‍ക്കും ഞാന്‍ ഒരു നേരംകൊല്ലിയായി . 'ഷോലെ' എന്ന ചിത്രത്തിന്റെ സംവിധായകന്‍ രമേശ് സിപ്പിയും , പഴയ ' കാട്ടുതുളസി ' എന്ന ചിത്രത്തിലെ സത്യന്റെ നായിക ഉഷാകുമാരിയും ജൂറി മെംബേര്‍സ് എന്ന നിലയില്‍ ഞാനുമായി നല്ല ചങ്ങാത്തത്തിലായി . മലയാള സിനിമകള്‍ സംബന്ധിച്ചുള്ള സംശയങ്ങള്‍ അവര്‍ എന്നിലൂടെയാണ് പരിഹരിച്ചിരുന്നത് .അവാര്‍ഡുകള്‍ തീരുമാനമായപ്പോള്‍ എനിക്കൊരു നിരാശ . എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ മഞ്ജുവിന്റെ മൂന്നു ചിത്രങ്ങള്‍ അക്കുറി മത്സരത്തിനുണ്ടായിരുന്നു . ക്യാമറാമാന്‍ വേണു സംവിധാനം ചെയ്ത 'ദയ ', ലോഹിയുടെ 'കന്മദം ' പിന്നെ മറ്റൊന്നും . താല്പര്യമെടുത്തു ഞാന്‍ ആ ചിത്രങ്ങളിലെ ചില പ്രസക്ത ഭാഗങ്ങള്‍ ജൂറി അംഗങ്ങളെ കാണിച്ചപ്പോള്‍ അന്തരീക്ഷം ആകെ മാറി .'ഇതാരാണീ അഭിനേത്രി ?' എന്ന ചോദ്യം ഉയര്‍ന്നു വരാന്‍ തുടങ്ങി . അടുത്ത അവാര്‍ഡ് പരിഗണന വരുമ്പോള്‍ ആ കുട്ടിക്ക് അര്ഹമായതുകിട്ടും എന്ന് പറഞ്ഞു അവര്‍ ഫയല്‍ അടക്കും മുന്‍പ് ഞാന്‍ ഒന്ന് ഇടപെട്ടു .
' ഇല്ല ; അതിനി നടക്കില്ല . ആ കുട്ടിയെ മലയാളത്തിലെ ഒരു നായകനടന്‍ വിവാഹം കഴിക്കുകയാണ് . പിന്നെ അഭിനയമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല . ആ കുട്ടിയുടെ കഴിവില്‍ നിങ്ങള്‍ക്കു തൃപ്തിയുണ്ടെങ്കിലതിനുള്ള അംഗീകാരം എന്താണേലും ഇക്കുറി കൊടുക്കേണം .
അത് കമ്മറ്റിയുടെ തീരുമാനമായി കരുതിയാല്‍ പോരെ ?'
എന്റെ ശ്രമം പാഴായില്ല . ആ വര്‍ഷത്തെ അവാര്‍ഡ് പരിഗണനയില്‍ ജൂറിമെംബേഴ്‌സിന്റെ നല്ല മനസ്സുകൊണ്ടും 'മൊഞ്ചുള്ള മഞ്ചുവിന്റെ ' അസൂയാവഹമായ കഴിവ് കൊണ്ടും ജൂറിയുടെ പ്രത്യേക പരാമര്‍ശം മഞ്ജുവിന് കിട്ടിയപ്പോള്‍ എന്തോ ഒരു നല്ല കര്‍മ്മത്തിനു കൂട്ടു നിന്ന സുഖം എന്റെ മനസ്സിനും!

എന്നോ ഒരിക്കല്‍ ഏറ്റവും നല്ല നടിക്കുള്ള 'വനിതാ 'അവാര്‍ഡ്, വേദിയില്‍ മഞ്ജുവിന് സമ്മാനിച്ചത് ഞാന്‍ ആയിരുന്നു .ആ നിമിഷവും ഈ ഫ്‌ലാഷ്ബാക്ക് രംഗങ്ങള്‍ എന്റെ മനസ്സിലൂടെ കടന്നു പോയി...
ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട് . എല്ലാ വര്‍ഷവും കമ്മറ്റിയില്‍ ഒരു മലയാളീ സാന്നിധ്യം ഉണ്ടാകാറുണ്ട് . സലിം കുമാറിന് അവാര്‍ഡ് കിട്ടിയപ്പോള്‍ അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞത് 'ഇത്തവണ കമ്മറ്റിയില്‍ മലയാളി ആരും ഉണ്ടാകാഞ്ഞതുകൊണ്ടാവണം ഇങ്ങനെ സംഭവിച്ചത് എന്നാണു '. പലരും മലയാളീ സുഹൃത്തുക്കളോടുള്ള കണക്കു തീര്‍ക്കാനാണ് ഈ അവസരം ഉപയോഗിക്കുന്നത്. എനിക്ക് കിട്ടിയ നാഷണല്‍ അവാര്‍ഡിന്റെ കാര്യത്തിലും അത്തരത്തില്‍ വേദനിപ്പിക്കുന്ന ഒരു അനുഭവമുണ്ട് . 'filmy Fridays'ല്‍ അത് വിശദമായി പിന്നീട് പറയാം .

'filmy Fridays നെ പറ്റി മഞ്ജു പറഞ്ഞ വാക്കുകള്‍ക്കും നല്ല 'മൊഞ്ചു'ണ്ടായിരുന്നു . കേട്ടോ ?
നല്ലതു വരട്ടെ ...

that's ALL your honour !

'  പറയുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com