'ആ ചോദ്യം വഴിത്തിരിവായെന്ന്' കഥാകൃത്ത് ; പ്രേക്ഷകരെ ഞെട്ടിക്കാന്‍ 'കഡാവര്‍' ; മുഴുനീള ഫൊറന്‍സിക് ക്രൈംത്രില്ലറുമായി അമല പോള്‍

രാജ്യത്തെ ആദ്യ മുഴുനീള ഫൊറന്‍സിക് ക്രൈംത്രില്ലര്‍ എന്ന വിശേഷണവുമായി അമല പോള്‍ നായികയാവുന്ന തമിഴ് ചിത്രം കഡാവര്‍ റിലീസിനൊരുങ്ങുന്നു
'ആ ചോദ്യം വഴിത്തിരിവായെന്ന്' കഥാകൃത്ത് ; പ്രേക്ഷകരെ ഞെട്ടിക്കാന്‍ 'കഡാവര്‍' ; മുഴുനീള ഫൊറന്‍സിക് ക്രൈംത്രില്ലറുമായി അമല പോള്‍
Updated on
1 min read

ചെന്നൈ : രാജ്യത്തെ ആദ്യ മുഴുനീള ഫൊറന്‍സിക് ക്രൈംത്രില്ലര്‍ എന്ന വിശേഷണവുമായി അമല പോള്‍ നായികയാവുന്ന തമിഴ് ചിത്രം കഡാവര്‍ റിലീസിനൊരുങ്ങുന്നു. ഡോക്ടര്‍ ഭദ്ര എന്ന ഫൊറന്‍സിക് സര്‍ജന്റെ വേഷത്തിലാണ് അമല രംഗത്തെത്തുന്നത്. നായികയായ അമല പോള്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മലയാളികളായ അനൂപ് പണിക്കരും അഭിലാഷ് പിള്ളയുമാണ് ചിത്രത്തിന് പിന്നില്‍. 

സംവിധായകനായ അനൂപിന്റെ ആദ്യ സംവിധാന സംരംഭമാണിത്. കൊച്ചി ചോറ്റാനിക്കര സ്വദേശി അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അഭിലാഷിന്റെ ആദ്യ ചിത്രമാണ് കഡാവര്‍. അമല ഹോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണിത്. അഞ്ചുകോടിയിലേറെ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. 

അമലയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കഡാവറെന്ന് അഭിലാഷ് പറഞ്ഞു. ഒരു ഫൊറന്‍സിക് സര്‍ജന്റെ ജീവിതവും കുറ്റാന്വേഷണവുമാണ് ചിത്രത്തിന്റെ തീം. സഹോദരന്റെ മരണത്തെത്തുടര്‍ന്ന് ചെന്നൈയിലെ ഒരു ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഒരു തവണ കയറേണ്ടി വന്നു. അവിടെ കണ്ട കാവ്ചയില്‍ നിന്നാണ് കഥയുടെ പിറവി. 

ഫൊറന്‍സിക് അധ്യാപകനും മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ഉമാദത്തന്റെ ഒരു സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകം വായിച്ചതാണ് കഥയില്‍ വഴിത്തിരിവായത്. സ്‌ക്രിപ്റ്റ് കഴിഞ്ഞപ്പോള്‍ മലയാളത്തില്‍ സിനിമ ചെയ്യാനായിരുന്നു പദ്ധതി. അമല പോളിനെ നായികാസ്ഥാനത്ത് കണ്ടാണ് തിരക്കഥ എഴുതിയിരുന്നത്. അമലയെ നേരില്‍ കണ്ട് കഥ പറഞ്ഞപ്പോള്‍ ഇത് തമിഴിലായിരിക്കില്ലേ കൂടുതല്‍ സ്വീകരിക്കപ്പെടുകയെന്ന് ചോദിച്ചു. 

രാക്ഷസന്‍ എന്ന സിനിമ തമിഴില്‍ വലിയ ഹിറ്റ് ആയിരിക്കുന്ന സമയം കൂടിയായതിനാല്‍ ചിത്രം തമിഴില്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അഭിലാഷ് പറഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാണവും അമല ഏറ്റെടുത്തു. ചിത്രത്തിന് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയി മൃതദേഹ പരിശോധനയും പോസ്റ്റ് മോര്‍ട്ടവും ഉള്‍പ്പെടെ നേരില്‍ കണ്ടതായും അഭിലാഷ് പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com