കുമ്പളങ്ങി നൈറ്റ്സിൽ ബേബിമോളുടെ അമ്മയായി എത്തിയാണ് അംബികാ റാവു ശ്രദ്ധ നേടുന്നത്. എന്നാൽ അതിന് എത്രയോ നാൾ മുൻപേ അവർ മലയാളസിനിമയിലെ സജീവ സാന്നിധ്യമാണ്. സഹസംവിധായികയായും അഭിനേതാവായും പ്രവർത്തിച്ചിരുന്നു അംബികയുടെ ജീവിതം ഇപ്പോൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കിഡ്നി സംബന്ധമായ അസുഖങ്ങളെതുടർന്ന് ദീർഘ നാളുകളായി ചികിത്സയിലാണ് അംബിക. എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരൻ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടർചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ കഷ്ടപ്പെടുകയാണ്.
ഒന്നര വര്‍ഷത്തിലേറെയായി വൃക്കസംബന്ധമായ അനാരോഗ്യം നേരിടുന്നുണ്ട് അംബിക റാവു. ആഴ്ചയിൽ രണ്ടു ദിവസം ഡയാലിസിസ് ചെയ്യണം. ഹോസ്പിറ്റലിൽ പോകുവാനും മറ്റു സഹായങ്ങൾക്കായി സഹോദരൻ അജി ആണ് ഉണ്ടായിരുന്നത്. എന്നാൽ എന്നാൽ അജിയും സ്ട്രോക്ക് വന്ന് ഒരു വശം തളർന്ന് കിടപ്പിലായി. കോവിഡ് പ്രതിസന്ധിക്കിടെ ആശുപത്രി ചെലവ് പോലും നേരിടാനാകാതെ അത്യന്തം പ്രതിസന്ധിയിൽ ആണ് അംബിക റാവു. സൗഹൃദങ്ങളുടെയും ബന്ധുക്കളുടെയും പിന്തുണയിൽ ആണ് ഇപ്പോൾ ജീവിതം മുന്നോട്ടുപോകുന്നത് എന്നാണ് അംബിക പറയുന്നത്.
ഫെഫ്കയും സിനിമാ രംഗത്തു നിന്നുള്ളവരും പലരും സഹായങ്ങൾ ചെയ്തു തന്നിരുന്നു. ആ സഹായങ്ങൾ കൊണ്ട് തന്നെയാണ് മുന്നോട്ട് പോയിരുന്നതും. പക്ഷേ അതിനും പരിമിതികളില്ലേ എന്ന് അംബിക പറയുന്നു. തൃശൂർ നിന്നുള്ള സൗഹൃദ കൂട്ടായ്മയാണ് അംബികയുടെയും സഹോദരന്റെയും ചികിത്സയ്ക്ക് എല്ലാ സഹായവുമായി മുന്നിൽ തന്നെയുളളത്. സംവിധായകരായ ലാൽജോസ്, അനൂപ് കണ്ണൻ, നടന്മാരായ സാദിഖ്, ഇർഷാദ് എന്നിവരും ഈ കൂട്ടായ്മയിൽ ഉൾപ്പെടുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്സ് കൂടാതെ മീശ മാധവന്‍, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, സാൾട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ആയും പ്രവർത്തിച്ചു. അംബികയ്ക്കായി സഹായം അഭ്യർത്ഥിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates