ഇത് പൊലീസുകാരന്റെ ജീവിതത്തില്‍ നടക്കുന്നത് തന്നെയാണ്: ലോക്‌നാഥ് ബെഹ്‌റ

പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് പോലീസുകാരുടെ കഥ പറയുന്ന ചിത്രം കാണാന്‍ അദ്ദേഹമെത്തിയത്.
ഇത് പൊലീസുകാരന്റെ ജീവിതത്തില്‍ നടക്കുന്നത് തന്നെയാണ്: ലോക്‌നാഥ് ബെഹ്‌റ
Updated on
1 min read

മ്മൂട്ടി പ്രധാന വേഷത്തിലെത്തി ഹര്‍ഷദിന്റെ തിരക്കഥയില്‍ ഖാലിദ് റഹ്മാന്‍ ഒരുക്കിയ 'ഉണ്ട' തീയേറ്ററുകളെ ആവേശം കൊള്ളിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കയാണ്. പൊലീസുകാരുടെ ജീവിതം പറയുന്ന ഈ സിനിമ കാണാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എത്തിയിരുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന പ്രത്യേക പ്രദര്‍ശനത്തില്‍ കഴിഞ്ഞ ദിവസമാണ് അദ്ദേഹം സിനിമ കണ്ടത്.

പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് പോലീസുകാരുടെ കഥ പറയുന്ന ചിത്രം കാണാന്‍ അദ്ദേഹമെത്തിയത്. ഇത് നല്ലൊരു ചിത്രമാണെന്നും ഏവര്‍ക്കും ഇഷ്ടപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല, സിനിമയിലേത് പോലെത്തന്നെ പ്രതിസന്ധികള്‍ നിറഞ്ഞതാണ് പൊലീസുകാരുടെ ജീവിതമെന്നാണ് ബെഹ്‌റ അഭിപ്രായപ്പെട്ടത്. 

'ഡോക്യുമെന്ററി ഫോര്‍മാറ്റിലാണ് ചിത്രം പോകുന്നത്. സിനിമയുടെ ഗ്രാമര്‍ നല്ലതാണ്. കുറച്ചുപേര്‍ക്ക് ഇഷ്ടപ്പെടും. ചിലര്‍ക്ക് ഇഷ്ടമാകില്ല. പതുക്കെയാണ് സിനിമയുടെ കഥാഗതി. അവസാന രംഗം വളരെ ആവേശം കൊള്ളിക്കുന്നതും പ്രചോദനം നല്‍കുന്നതുമാണ്. സിനിമയില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ഒരു പോലീസുകാരന്റെ ജീവിതത്തില്‍ നടക്കുന്നതു തന്നെയാണ്. പോലീസുകാര്‍ക്കും ഇത്തരത്തില്‍ ചെയ്യണോ ചെയ്യണ്ടേ എന്ന തരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളുണ്ടാകാറുണ്ട്'- അദ്ദേഹം പറഞ്ഞു. 

'പെട്ടെന്നു തീരുമാനങ്ങളെടുക്കേണ്ടി വരും. ഉചിതമായ തീരുമാനം പെട്ടെന്നെടുക്കുക എന്നതാണ് പ്രധാനം. എത്ര റിയലിസ്റ്റിക് മൂവി ആണെങ്കിലും ചെറിയ തരത്തില്‍ ഫിക്ഷന്‍ കലര്‍ത്തിക്കാണാറുണ്ട്. എന്നാല്‍ ഇതിലെ പല രംഗങ്ങളും വളരെ റിയലിസ്റ്റിക്കായാണ് ചിത്രീകരിച്ചിട്ടുള്ളത്.' ബെഹ്‌റ പറഞ്ഞു. 

മമ്മൂട്ടി, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഗോഗുലന്‍, ലുക്ക്മാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, സുധി കോപ്പ എന്നിവര്‍ അതിഥി താരങ്ങളായും ഉണ്ടയില്‍ വേഷമിട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com