

ചെന്നൈ: ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ അനുമതിയില്ലാതെ വേദികളിൽ പാടുന്നതും ഓൺലൈൻ മാധ്യമങ്ങൾ, ടെലിവിഷൻ ചാനലുകൾ, എഫ്എം റേഡിയോ തുടങ്ങിയവയിൽ ഉപയോഗിക്കുന്നതും തടഞ്ഞ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ഇളയരാജ സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി നേരത്തെ താത്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ഹർജി വീണ്ടും പരിഗണിച്ച ജസ്റ്റിസ് അനിത സുമന്ത് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇളയരാജ നിർദേശിച്ചിട്ടുള്ള സ്ഥാപനങ്ങൾ ഒഴികെയുള്ളവർ പ്രത്യേകം അനുമതി വാങ്ങാതെ അദ്ദേഹത്തിന്റെ പാട്ടുകൾ ഉപയോഗിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്.
താൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ പണം വാങ്ങി പാടിയാൽ ഗായകർ ആനുപാതിക തുക നൽകണമെന്ന് ആവശ്യപ്പെട്ട് ഇളയരാജ രംഗത്തു വന്നിരുന്നു. അനുമതി നേടാതെ സ്റ്റേജ് ഷോയിൽ പാടിയതിന്റെ പേരിൽ പിന്നണി ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിനെതിരേ ഒരു വർഷം മുൻപ് ഇളയരാജ നോട്ടീസയച്ചിരുന്നു. അടുത്തിടെയാണ് ഇരുവരും തമ്മിലുള്ള തർക്കം പരിഹരിച്ചത്.
താൻ സംഗീതം നൽകുന്ന പാട്ടുപാടി ലഭിക്കുന്ന പണത്തിന്റെ ഒരു പങ്ക് തനിക്കും അവകാശപ്പെട്ടതാണെന്നാണ് ഇളയരാജയുടെ നിലപാട്. സൗജന്യമായി പാടുന്നവരിൽ നിന്ന് പണം ആവശ്യപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates