'എന്റെ നെറ്റി നിസ്കാര പായയിൽ മുട്ടിയപ്പോൾ ഞാൻ കരഞ്ഞു, ആ യാത്ര കഠിനമായിരുന്നു'; മതം മാറ്റത്തെക്കുറിച്ച് യുവൻ ശങ്കർ രാജ

വിഖ്യാത  സം​ഗീതഞ്ജൻ ഇളയരാജയുടെ മകനായാണ് ജനിച്ചതെങ്കിലും ഇസ്ലാം മതത്തിലേക്ക് മാറി അബ്ദുൾ ഖാലിഖായി ജീവിക്കുകയാണ് അദ്ദേഹം
'എന്റെ നെറ്റി നിസ്കാര പായയിൽ മുട്ടിയപ്പോൾ ഞാൻ കരഞ്ഞു, ആ യാത്ര കഠിനമായിരുന്നു'; മതം മാറ്റത്തെക്കുറിച്ച് യുവൻ ശങ്കർ രാജ
Updated on
2 min read

തെന്നിന്ത്യയിലെ പ്രമുഖ സം​ഗീതജ്ഞൻ യുവൻ ശങ്കർ രാജയുടെ മതംമാറ്റം എന്നും ആരാധകർക്കിടയിലെ ചർച്ചാവിഷയമാണ്. അടുത്തിടെ താരത്തിന്റെ ഭാര്യ സാഫ്റൂണിയും യുവന്റെ മതംമാറ്റത്തെക്കുറിച്ചുള്ള ചോദ്യം നേരിടേണ്ടിവന്നിരുന്നു. ഇപ്പോൾ ആദ്യമായി തന്റെ മതംമാറ്റത്തെക്കുറിച്ച് തുറന്നുപറയുകയാണ് യുവൻ. അമ്മ മരിക്കുന്നതിന് മുൻപു തന്നെ താൻ ഇസ്ലാം മതത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. അമ്മ വിടപറഞ്ഞപ്പോൾ മാനസികമായി തകർന്ന് നിസ്കാരപായയിൽ ഇരുന്ന തനിക്ക് സമാധാനം ലഭിച്ചു എന്നാണ് യുവൻ പറയുന്നത്. ഇസ്ലാമിലേക്കുള്ള യാത്ര തുടക്കത്തിൽ കഠിനമായിരുന്നെന്നും എന്നാൽ പിന്നീട് അതിനെ ഇഷ്ടപ്പെടുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

വിഖ്യാത  സം​ഗീതഞ്ജൻ ഇളയരാജയുടെ മകനായാണ് ജനിച്ചതെങ്കിലും ഇസ്ലാം മതത്തിലേക്ക് മാറി അബ്ദുൾ ഖാലിഖായി ജീവിക്കുകയാണ് അദ്ദേഹം. അമ്മയുടെ മരണ ശേഷമായിരുന്നു മതംമാറ്റം. 2014 ലാണ് താൻ ഇസ്ലാം മതം സ്വീകരിച്ചതായും അബ്ദുൾ ഖാലിക് എന്ന പേര് സ്വീകരിച്ചതായും യുവൻ വ്യക്തമാക്കിയത്. തുടർന്ന് 2015 ലാണ് സാഫ്റൂൺ നിസാറിനെ വിവാഹം ചെയ്യുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ സാഫ്റൂൺ നിർബന്ധിച്ച് മതം മാറ്റിയതാണ് എന്ന തരത്തിൽ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ തന്നെ വിവാഹം കഴിക്കുന്നതിന് മുൻപുതന്നെ അദ്ദേഹം മതംമാറിയിരുന്നു എന്നായിരുന്നു സാഫ്റൂണിന്റെ മറുപടി. അതിന് പിന്നാലെയാണ് തന്റെ മതംമാറ്റത്തെക്കുറിച്ച് യുവൻ ശങ്കർ രാജയും തുറന്നു പറയുന്നത്.

യുവൻ ശങ്കർ രാജയുടെ കുറിപ്പ് വായിക്കാം

ഞാൻ ഇസ്‌ലാം മതം സ്വീകരിച്ചതിനു പിന്നിലുള്ള കാരണമെന്താണെന്ന് നിരവധി പേർ ചോദിക്കുന്നു. അതിൽ ഒരു കാര്യം മാത്രമായി എനിക്ക് ചൂണ്ടിക്കാണിക്കാനാവില്ല, കാരണം അതൊരു യാത്രയായിരുന്നു. ഞാൻ ഇസ്‌ലാം മതം സ്വീകരിക്കുന്നതിനു മുമ്പ്, ലോകാവസാനത്തെക്കുറിച്ചുള്ള ചർച്ചകൾ വന്ന സമയത്ത്, എന്റെ അമ്മ ജീവിച്ചിരുന്ന സമയത്ത് ഇസ്‌ലാം മതത്തിൽ എന്താണ് ഇതിനെക്കുറിച്ചെല്ലാം പറഞ്ഞിരിക്കുന്നതെന്ന് പഠിക്കുകയായിരുന്നു ഞാൻ. കാരണം ഞാൻ പഠിച്ചിരുന്നത് ആംഗ്ലോ ഇന്ത്യൻ സ്‌കൂളിലായിരുന്നു. അതായിരുന്നു തുടക്കം.

ഞാനിവിടെ സത്യം തുറന്നു പറയുകയാണ് എനിക്കത് കഠിനമായാണ് അനുഭവപ്പെട്ടത്. പിന്നീട് എന്റെ അമ്മ മരിച്ച സമയത്ത്, എന്റെ ഒരു സുഹൃത്ത് മക്കയിൽ നിന്നും ഒരു നിസ്‌കാരപ്പായ കൊണ്ടുവന്നു നൽകി. എപ്പോഴൊക്കെ മനസിനു ഭാരമനുഭവപ്പെടുന്നുവോ അപ്പോഴെല്ലാം ആ പായ വിരിച്ച് അതിലിരിക്കാൻ സുഹൃത്ത് ആവശ്യപ്പെട്ടു. ഒരിക്കൽ എന്റെ ഒരു കസിൻ വീട്ടിൽ വരികയും അമ്മയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അപ്പോൾ എനിക്കു വല്ലാത്ത മനോവിഷമം തോന്നി. എന്റെ മുഖം കഴുകുമ്പോൾ യഥാർഥത്തിൽ ഞാൻ കരയുകയായിരുന്നു. അതുവരെ ആ നിസ്‌കാരപ്പായയെകുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. അന്ന് എന്റെ മുറിയിൽ കയറിയപ്പോൾ ഞാൻ ആദ്യം കണ്ടത് ആ പായയാണ്.

അന്ന് വളരെ അപ്രതീക്ഷിതമായി എനിക്കൊരു സുഹൃത്തിന്റെ സന്ദേശവും ലഭിച്ചു. ഒരു ചിത്രത്തിൽ ‘മനോഹരമായ ആകാശം’ എന്നെഴുതിയ സന്ദേശമായിരുന്നു അത്. ഇസ്‌ലാം മതവിശ്വാസികളായ ധാരാളം സുഹൃത്തുക്കൾ എനിക്കുണ്ട്. അവരിൽ ഒരാൾക്ക് ഈ സന്ദേശം കൈമാറിയ ശേഷം അതിൽ എന്തെങ്കിലും കാണാൻ സാധിക്കുന്നുണ്ടോ എന്നു ഞാൻ ചോദിച്ചു. ‘അത് അല്ലാഹു’ ആണ് എന്നായിരുന്നു അവന്റെ മറുപടി. ആ ചിത്രത്തിലെ മേഘക്കൂട്ടങ്ങൾ അറബി ഭാഷയിൽ ‘അല്ലാഹു’ എന്നെഴുതി വച്ചതു പോലെയാണെന്ന് അവൻ എനിക്ക് വിശദീകരിച്ചു തന്നു. അതു കേട്ടപ്പോൾ എനിക്ക് അദ്ഭുതം തോന്നി.

ഞാൻ നിസ്‌കാരപ്പായ വിരിച്ച് അതിലിരുന്നു. എന്റെ അമ്മയെ നഷ്ടപ്പെട്ടതിന്റെ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞാനപ്പോൾ. എന്റെ നെറ്റി പായയിൽ മുട്ടിയപ്പോൾ ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു ‘എന്റെ പാപങ്ങൾ പൊറുക്കണേ അള്ളാ’ എന്ന്. അതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്. ആ രാത്രി ഞാൻ എന്റെ ഫോണിൽ ഖുറാൻ ആപ്പ് ഡൗൺലോഡ് ചെയ്തു. അന്ന് എനിക്കതു കഠിനമായി അനുഭവപ്പെട്ടുവെങ്കിലും പിന്നീട് ഞാനതിനെ ഇഷ്ടപ്പെട്ടു. വിശ്വത്തിന്റെ സൃഷ്ടാവ് വിശുദ്ധ ഗ്രന്ഥങ്ങളിലൂടെ ആളുകളുമായി സംസാരിക്കുമ്പോൾ അത് കഠിനമായി തന്നെ അനുഭവപ്പെടേണ്ടതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. കാരണം നമുക്കറിയാത്ത എത്രയോ കാര്യങ്ങൾ ഈ പ്രപഞ്ചത്തിലുണ്ട്’.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com