എസ് ദുര്‍ഗ: കേന്ദ്രം നീതിന്യായ സംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കുന്നു

എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന ഹൈക്കോടതി വിധി അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുകയാണെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍
എസ് ദുര്‍ഗ: കേന്ദ്രം നീതിന്യായ സംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കുന്നു
Updated on
1 min read

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന ഹൈക്കോടതി വിധി അംഗീകരിക്കാന്‍ അധികൃതര്‍ വിസമ്മതിക്കുകയാണെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ നീതിന്യായ സംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന വിധിക്കൊപ്പം രാജ്യാന്തര ചലച്ചിത്ര മേള ഡയറക്ടര്‍ക്ക് മെയില്‍ അയച്ചതായി ഇപ്പോള്‍ ഓസ്‌ട്രേലിയയിലുള്ള സനല്‍കുമാര്‍ ശശിധരന്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഗവണ്‍മെന്റ് പ്ലീഡറും ഇക്കാര്യം അവരെ അറിയിച്ചുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ വിധി അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം സ്വീകരിക്കുന്നതെന്ന് സനല്‍ കുറ്റപ്പെടുത്തി. 

കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് മേളയില്‍നിന്ന് ഒഴിവാക്കിയ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കാന്‍ ചൊവ്വാഴ്ചയാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ജൂറിയുടെ നിര്‍ദേശം തള്ളി ചിത്രം ഇന്ത്യന്‍ പനോരമയില്‍നിന്ന് ഒഴിവാക്കിയ കേന്ദ്ര നടപടി റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്. മേളയില്‍ ചിത്രത്തിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പ് പ്രദര്‍ശിപ്പിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

പതിമൂന്നംഗ ജൂറി നിര്‍ദേശിച്ച 26 ചിത്രങ്ങളുടെ പട്ടികയില്‍ എസ് ദുര്‍ഗ എന്നു പേരുമാറ്റിയ സെക്‌സി ദുര്‍ഗ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ചിത്രം ഒഴിവാക്കി. ഇതോടൊപ്പം പനോരമയുടെ ഉദ്ഘാടന ചിത്രമായി ജൂറി നിര്‍ദേശിച്ച രാജിവ് ജാദവിന്റെ ന്യൂഡും പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. 

സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ എന്ന ചിത്രത്തിനെതിരെ നേരത്തെ തന്നെ ഒരു വിഭാഗം രംഗത്തുവന്നിരുന്നു. സെക്‌സി ദുര്‍ഗ എന്ന പേരിന്റെ പേരിലായിരുന്നു ഇവര്‍ പ്രതിഷേധം ഉയര്‍ത്തിയത്. വിവാദങ്ങള്‍ക്കിടെ ചിത്രത്തിന്റെ പേര് എസ് ദുര്‍ഗ എന്നു മാറ്റുകയായിരുന്നു. സുജോയ് ഘോഷിന്റെ നേതൃത്വത്തിലുള്ള പതിമൂന്നംഗ ജൂറിയാണ് എസ് ദുര്‍ഗ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്. ജൂറി നല്‍കിയ പട്ടികയില്‍നിന്ന് സനല്‍ കുമാര്‍ ശശിധരന്റെ ചിത്രവും രാജിവ് ജാദവിന്റെ ന്യൂഡും ഒഴിവാക്കിക്കൊണ്ടാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം അന്തിമ പട്ടിക പുറത്തിറക്കിയത്. ഇതിനെതിരെ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കേരള ഹൈക്കോടതിക്ക് ഈ ഹര്‍ജി കേള്‍ക്കാന്‍ അധികാരമില്ലെന്ന മന്ത്രാലയത്തിന്റെ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.

ജൂറി അധ്യക്ഷനെയോ അംഗങ്ങളെയോ അറിയിക്കാതെയാണ് മന്ത്രാലയം പട്ടികയില്‍ മാറ്റം വരുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷനും ഏതാനും അംഗങ്ങളും രാജിവയ്ക്കുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com