

കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവ് കുടുങ്ങുന്നു. യുവതിയുടെ പരാതിയിൽ തുടർ നടപടികൾ പ്രാഥമിക അന്വേഷണത്തിനുശേഷം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പരാതിയുമായി ബന്ധപ്പെട്ട് നിർമാതാവിനെ ഉൾപ്പെടെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
പരാതിയിൽ തുടർ നടപടികൾ സ്വീകരിച്ചുവരുന്നതായും വരും ദിവസങ്ങളിൽതന്നെ നിർമാതാവിൽ നിന്ന് വിശദമായ മൊഴിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. തൃശൂർ സ്വദേശിനിയായ 25-കാരിയാണ്, നിരവധി മലയാള സിനിമകൾ നിർമിച്ചിട്ടുള്ള നിർമാതാവിനെതിരെ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയത്.
2017 കാലഘട്ടത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് കത്രിക്കടവിലെ ഫ്ലാറ്റിലേക്ക് വിളിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രാഥമിക അന്വേഷണം നടത്തിയാലെ വിശദമായ വിവരങ്ങൾ ലഭ്യമാകൂവെന്നും കൊച്ചി നോർത്ത് പൊലീസ് അറിയിച്ചു.
പരാതി ഒതുക്കിതീർക്കാൻ അണിയറയിൽ ശക്തമായ നീക്കങ്ങളാണ് നടന്നത്. എന്നാൽ യുവതി പരാതിയിൽ ഉറച്ചുനിന്നതോടെയാണ്, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ടുപോകാൻ പൊലീസിനെ നിർബന്ധിതമാക്കിയത്. ഇതോടെ അനുനയ നീക്കം പൊളിയുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates