

നിത്യ മേനോനും അരിസ്റ്റോ സുരേഷും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് കോളാമ്പി. വര്‍ഷങ്ങളുടെ ഇടവേളയ്ക്കിപ്പുറം ടികെ രാജീവ് കുമാര്‍ അണിയിച്ചൊരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. 2013ല്‍ പുറത്തിറങ്ങിയ അപ് ആന്‍ഡ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട് എന്ന ചിത്രം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനുശേഷമാണ് രാജീവ്കുമാര്‍ ഒരു ചിത്രവുമായി വരുന്നത്.
ചിത്രത്തിന്റെ അവസാനഘട്ട അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇത് ഉടന്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളാമ്പിയുടെ പോസ്റ്റര്‍ കണ്ട് സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ ശ്രീകുമാര്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. വെള്ളിത്തിര ഈ ചിത്രത്തിന്റെ കരുത്തു അറിയട്ടെയെന്നും എക്കാലവും ഈ രാജ്യം ഓര്‍ക്കാന്‍ പോകുന്ന ചിത്രമായിരിക്കു ഇതെന്നും രവികുമാര്‍ തന്റെ പോസ്റ്റില്‍ എഴുതി.
കലവൂര്‍ രവികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
ഒരു ചിത്രത്തിൻറെ ഡബിൾ പോസിറ്റീവ്-സംഗീതമോ ഡബ്ബിങ്ങോ ഇഫക്ടസോ ഒന്നുമില്ലാത്ത രൂപം-കണ്ടാൽ നമുക്ക് ഒന്നും തോന്നണമെന്നില്ല. രാജീവ് കുമാറിന്റെ കോളാമ്പി ഞാൻ ഇങ്ങനെയാണ് കണ്ടത്. എന്നിട്ടും അതെന്നെ വന്നു തൊട്ടു. മുറുകെ പിടിച്ചു. മനുഷ്യസ്നേഹത്തിൻറെ കടൽ ഒളിപ്പിച്ച ചിത്രം. നമ്മുടെ പൊള്ളുന്ന കാലത്തിൻറെ പകർപ്പ്. അങ്ങനെ എന്തെല്ലാം ഈ ചിത്രത്തെ കുറിച്ചു പറയാം. എനിക്ക് അറിയില്ല....
ചിത്രം തുടങ്ങുമ്പോൾ ഒരു ഉച്ചഭാഷിണി സൂക്ഷിപ്പുകാരന്റെ കഥ ആണെന്നാണ് കരുതിയത്. കോളാമ്പിയിലൂടെ ഒഴുകി വന്ന പാട്ടുകൾ പ്രസംഗങ്ങൾ ഒക്കെ അതാണ് ആദ്യം പറഞ്ഞത്. മെല്ലെ മെല്ലെ കഥ ഞാനും നിങ്ങളും ജീവിക്കുന്ന സമൂഹത്തിൻറെ പരിച്ഛേദമായി. ചിത്രത്തിലൂടെ സംവിധായകൻ തൻറെ മുന്നിലുള്ള കാണികളോട് മാത്രമല്ല നമ്മുടെ രാജ്യത്തോട് മുഴുവൻ സംസാരിക്കുകയാണ്. ഇതാ ഇവിടെ ഇങ്ങനെ ഒക്കെ ജീവിക്കുന്ന മനുഷ്യർ ഉണ്ട്. വരൂ നിങ്ങൾ അവരെ കാണൂ എന്നു പറയാതെ പറയുകയാണ്.....
ചിത്രം എത്രയും വേഗം പൂർത്തിയാവട്ടെ. നമ്മുടെ വെള്ളിത്തിര ഈ ഈ ചിത്രത്തിന്റെ കരുത്തു അറിയട്ടെ. എക്കാലവും ഈ രാജ്യം ഓർക്കാൻ പോകുന്ന ചിത്രമായിരിക്കും ഇത്. തീർച്ച...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates