ഗുരുവായൂരില്‍ തനിക്കു പ്രത്യേക പരിഗണന വേണ്ട, എല്ലാവര്‍ക്കും പ്രവേശനമുണ്ടെങ്കിലേ ക്ഷേത്രത്തില്‍ കയറൂവെന്ന് യേശുദാസ്

ഗുരുവായൂരില്‍ തനിക്കു പ്രത്യേക പരിഗണന വേണ്ട, എല്ലാവര്‍ക്കും പ്രവേശനമുണ്ടെങ്കിലേ ക്ഷേത്രത്തില്‍ കയറൂവെന്ന് യേശുദാസ്
ഗുരുവായൂരില്‍ തനിക്കു പ്രത്യേക പരിഗണന വേണ്ട, എല്ലാവര്‍ക്കും പ്രവേശനമുണ്ടെങ്കിലേ ക്ഷേത്രത്തില്‍ കയറൂവെന്ന് യേശുദാസ്
Updated on
1 min read

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറുന്നതിന് തനിക്കു മാത്രമായി പ്രത്യേക പരിഗണന വേണ്ടെന്ന് ഗായകന്‍ കെജെ യേശുദാസ്. പൂര്‍ണഭക്തിയോടെ ഗുരുവായൂരപ്പനെ കാണുന്നവര്‍ക്കെല്ലാം ക്ഷേത്രദര്‍ശനം അനുവദിക്കുന്നെങ്കില്‍ മാത്രമേ താന്‍ ക്ഷേത്രത്തില്‍ കയറൂവെന്ന് യേശുദാസ് പറഞ്ഞു. പ്രഥമ ശങ്കരപത്മം പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭക്തിയോടെ ഗുരുവായൂരപ്പനെ കാണാനെത്തുന്നവര്‍ക്കെല്ലാം ക്ഷേത്രത്തില്‍ കയറാനാവട്ടെ. അതില്‍ അവസാനം കയറുന്ന ആളാകും താന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്‍ കയറുന്നതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെയെന്നും  യേശുദാസ് പറഞ്ഞു.

ക്ഷേത്രപ്രവേശനത്തെക്കുറിച്ച് ദേവസ്വം അധികാരികള്‍ തീരുമാനിക്കട്ടെ. അതനുസരിച്ചേ നീങ്ങൂ. ഗുരുവായൂരില്‍ പ്രവേശിച്ച ശേഷംമാത്രമേ മറ്റു ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ കയറുകയുള്ളൂ എന്നു  മുമ്പേ തീരുമാനിച്ചിരുന്നുവെന്ന് യേശുദാസ് പറഞ്ഞു. 

വേദങ്ങള്‍ ഭാരതീയ സംസ്‌കാരത്തിലെ നിധികളാണ്. അതിനെ മതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കരുത്. സര്‍വരും വേദം പഠിച്ചാല്‍ സമാധാനമുണ്ടാകും. പൂണൂല്‍ ഇടുന്നതൊക്കെ പിന്നെയായാലും മതി. അതു കൊണ്ടോ മാമോദീസ മുക്കിയതുകൊണ്ടോ വലിയ കാര്യമില്ല. വേദം പഠിക്കാന്‍ ബുദ്ധിയും ക്ഷമയും വേണം. തമിഴില്‍ കടവുള്‍ എന്നാണ് ദൈവത്തെ വിവരിക്കുക. ഉള്ളിലുള്ളതാണ് ദൈവം. അമ്മ എന്നു ചേര്‍ത്തല്ലാതെ തമിഴന്‍ ഒരു സ്ത്രീയെയും വിളിക്കില്ല. ജ്ഞാനമുണ്ടാക്കുന്ന പ്രവൃത്തിയാണ് ലോകത്തിനു വേണ്ടത്. അതു മനസുകളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കണമെന്നും യേശുദാസ് ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com